തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം എന്താണെന്നതിനെച്ചൊല്ലി ഇടതുമുന്നണിയിൽ ഭിന്നത.
ശബരിമല വിഷയവും സംസ്ഥാനത്തെ ഭരണവിരുദ്ധവികാരമല്ലെന്ന സിപിഎം നിലപാട് തള്ളി സിപിഐ നേതൃയോഗം. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നത് ഒറ്റയാള്‍ പട്ടാളമായാണെന്നും മുന്നണിയിലോ പാര്‍ട്ടിയിലോ കൂട്ടായ ചര്‍ച്ച നടക്കുന്നില്ലെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. വ്യക്തികള്‍ മാത്രം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പോരായ്മകള്‍ തിരുത്തപ്പെടുന്നില്ലെന്നാണ് പൊതുവിലയിരുത്തല്‍.
തദ്ദേശതെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായെന്നും യോഗം വിലയിരുത്തി. സര്‍ക്കാര്‍ വിരുദ്ധവികാരം ഫലത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. സര്‍ക്കാരിന്‍റെ മുന്‍ഗണനയില്‍ ഇപ്പോഴും പാളിച്ചകളുണ്ട്. അത് തിരുത്താന്‍ സിപിഎമ്മുമായി ചര്‍ച്ച നടത്തണമെന്നും യോഗത്തില്‍ അഭിപ്രായമുയർന്നു.
അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കാരണം ഭരണവിരുദ്ധ വികാരമാണെന്ന് വിലയിരുത്തൽ തള്ളി. ശബരിമല സ്വര്‍ണ്ണകൊള്ള വിവാദവും ഭരണവിരുദ്ധവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്നാണ് യോഗത്തിൽ ഉയർന്ന വാദം.
ശബരിമല വിഷയം പ്രതിഫലിച്ചെങ്കില്‍ ബിജെപി കൂടുതല്‍ സീറ്റുകളില്‍ വിജയം നേടുമായിരുന്നെന്നും ബിജെപി ശക്തികേന്ദ്രങ്ങളില്‍ പോലും അവര്‍ക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാനായാട്ടില്ലെന്നും പാർടി കരുതുന്നു.
പരായജത്തിൻ്റെ കാരണം ആഴത്തില്‍ പരിശോധിച്ച് തെറ്റുകള്‍ തിരുത്തുമെന്നും മധ്യകേരളത്തിലും മലപ്പുറത്തും കൊല്ലത്തുമുണ്ടായ തിരിച്ചടി പ്രത്യേക വിലയിരുത്തുമെന്നും യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.
ഏതെങ്കിലും വിഭാഗം എതിരായെന്നു പറയാനാകില്ല. ന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തെ കൈവിട്ടിട്ടില്ല. കൊല്ലം കോര്‍പ്പറേഷനിലുണ്ടായ തോല്‍വി പരിശോധിക്കും. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അധികാരത്തിനായി കോണ്‍ഗ്രസുമായി കൂടില്ല. കുതിരക്കച്ചവടത്തിനില്ല.
തിരുവനന്തപുരത്ത് ബിജെപി-കോണ്‍ഗ്രസ് ധാരണയുണ്ടായിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് തന്നെയാണ് ഇപ്പോഴും ഒന്നാമത്തെ ശക്തി. എല്‍ഡിഎഫിന് 1,75,000 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപിക്ക് 1,65,000 വോട്ടും യുഡിഎഫിന് 1,25,000 വോട്ടുമാണ് ലഭിച്ചത്. ബിജെപി വിജയിച്ച 41 ഡിവിഷനുകളില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്താണ്. 25 ഡിവിഷനില്‍ യുഡിഎഫിന് 1,000ത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഒന്നിച്ച് നിന്ന് എല്‍ഡിഎഫിനെ തോല്‍പ്പിച്ച ശേഷം ബിജെപിയെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്തുമെന്ന് പറയുന്നത് യു.ഡി.എഫിന്‍റെ കപട മുദ്രാവാക്യമാണ്” ഗോവിന്ദന്‍ പറഞ്ഞു>































