ന്യൂഡൽഹി: കഴിഞ്ഞ പത്തുവർഷത്തിനിടെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) രജിസ്റ്റർ ചെയ്ത 5000-ത്തിലധികം കേസുകളിൽ വെറും പത്തെണ്ണത്തിൽ മാത്രമാണ് കുറ്റം തെളിയിക്കാൻ സാധിച്ചത് എന്ന കണക്ക് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം.
വർഷങ്ങളോളം ഒരാളെ കസ്റ്റഡിയിൽ വെച്ച ശേഷം കുറ്റമുക്തനാക്കിയാൽ അതിന് ആര് സമാധാനം പറയും എന്നും കോടതി ചോദിച്ചു. നിയമത്തിന്‍റെ നാലുചുവരുകൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കാൻ ഇഡിക്ക് ബാധ്യതയുണ്ടെന്നും, നിയമം നടപ്പാക്കുന്ന ഏജൻസിയും നിയമലംഘനം നടത്തുന്ന ഏജൻസിയും തമ്മിൽ വ്യത്യാസമുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായി, ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഇഡിയുടെ പ്രവർത്തനരീതികളെ ശക്തമായി വിമർശിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരമുള്ള ഇഡിയുടെ വിശാലമായ അധികാരങ്ങൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർണായക പരാമർശങ്ങൾ.
“നിങ്ങൾ നിയമലംഘകരെപ്പോലെ പ്രവർത്തിക്കരുത്,” ജസ്റ്റിസ് ഉജ്ജൽ ഭുയാൻ ഒരു കേസ് പരിഗണിക്കവെ പറഞ്ഞു. പ്രതിയെ കുറ്റക്കാരനാണെന്ന് ഉറപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ പോലും വർഷങ്ങളോളം വിചാരണയില്ലാതെ ജയിലിലടച്ച് ശിക്ഷിക്കുന്നതിൽ ഇഡി വിജയിച്ചിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് പരിഹസിച്ചു. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെയാണ് ഇത്തരം നടപടികൾ ബാധിക്കുന്നതെന്നും, അതുകൊണ്ട് അന്വേഷണ നിലവാരം മെച്ചപ്പെടുത്താൻ ഇഡിക്ക് ബാധ്യതയുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇഡി 5000-ലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ശിക്ഷാ നിരക്ക് 10% ൽ താഴെ മാത്രമാണെന്ന് ഒരു മന്ത്രി പാർലമെന്റിൽ വെളിപ്പെടുത്തിയ കണക്കുകൾ ജസ്റ്റിസ് ഭുയാൻ ചൂണ്ടിക്കാട്ടി. കേസുകളുടെ എണ്ണം വർധിക്കുമ്പോഴും കുറ്റം തെളിയിക്കാനുള്ള കഴിവില്ലായ്മ ഏജൻസിയുടെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്.
ഇഡിയെ രാഷ്ട്രീയ പോരാട്ടങ്ങൾക്കുള്ള ആയുധമായി ഉപയോഗിക്കുന്നതിനെയും ,മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെ, സുപ്രീം കോടതി വിമർശിച്ചു. രാഷ്ട്രീയപരമായ കേസുകളിൽ കേന്ദ്ര ഏജൻസിയെ ഉപയോഗിക്കുന്നത് നിർഭാഗ്യകരമാണെന്നും, ഈ വിഷയത്തിൽ കടുത്ത പരാമർശങ്ങൾക്ക് കോടതിയെ നിർബന്ധിക്കരുതെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകി.
രാഷ്ട്രീയപരമായ സംവാദങ്ങൾ തിരഞ്ഞെടുപ്പുകളിൽ നടക്കട്ടെ എന്നും കോടതി അഭിപ്രായപ്പെട്ടു. തമിഴ്‌നാട്ടിലെ മദ്യക്കമ്പനിയായ ടാസ്മാക് കേസിലെ അന്വേഷണം സ്റ്റേ ചെയ്തുകൊണ്ട് മദ്രാസ് ഹൈക്കോടതിയും നേരത്തെ സമാനമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇഡി എല്ലാ വിഷയങ്ങളിലും ഇടപെടേണ്ടതില്ലെന്നും അന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതികൾ വ്യക്തമായ കാരണങ്ങളോടെ ഉത്തരവുകൾ പുറപ്പെടുവിച്ചതിന് ശേഷവും ഇഡി അപ്പീലുകളുമായി സുപ്രീം കോടതിയിൽ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടതായും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി ചൂണ്ടിക്കാട്ടി.
സമ്പന്നരായ പ്രതികൾ ശക്തരായ അഭിഭാഷകരെ വെച്ച് കേസ് വൈകിപ്പിക്കുന്നത് ശിക്ഷാ നിരക്ക് കുറയാൻ കാരണമാകുന്നുവെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദിച്ചു. എന്നാൽ, ഈ വാദങ്ങളെ സുപ്രീം കോടതി ശക്തമായി തള്ളി.































