കൊച്ചി: സിനിമ താരങ്ങളായ മമ്മൂട്ടി, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് ( ഇ ഡി) ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു. ഭൂട്ടാനിൽ നിന്ന് വാഹനങ്ങൾ കടത്തുന്ന കേസുകളുമായി ബന്ധപ്പെട്ടാണ് ഈ നടപടി.
അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി അറിയിച്ചു.
രാജ്യത്തേക്ക്, ഭൂട്ടാൻ/നേപ്പാൾ റൂട്ടുകളിലൂടെ ലാൻഡ് ക്രൂയിസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്ട്രേഷനിലും ഏർപ്പെട്ടിരിക്കുന്ന ഒരു സംഘത്തെക്കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരച്ചിൽ.
കോയമ്പത്തൂർ ആസ്ഥാനമായുള്ള ശൃംഖല, വ്യാജ രേഖകൾ ഇതിനു ഉപയോഗിച്ചിട്ടുണ്ട്. സൈന്യം, അമേരിക്കൻ എമ്പസി തുടങ്ങിയവയുടെ രേഖകളാണ് ഇവയെന്ന് പറയുന്നു.
അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ വ്യാജ ആർടിഒ രജിസ്ട്രേഷനുകളും ഉപയോഗിച്ചതായി പ്രാഥമികമായി കണ്ടെത്തി. പിന്നീട് വാഹനങ്ങൾ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റു.
ഫെമയുടെ 3, 4, 8 വകുപ്പുകളുടെ ലംഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടർന്നാണ് ഇഡി നടപടി. അനധികൃത വിദേശനാണ്യ ഇടപാടുകളും ഹവാല വഴിയുള്ള അതിർത്തി കടന്നുള്ള പണമടയ്ക്കലും ഇതിൽ ഉൾപ്പെടുന്നു.
എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് പരിശോധന. സിനിമാ താരങ്ങളായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവരുടെ വസതികളും സ്ഥാപനങ്ങളും, ചില വാഹന ഉടമകൾ, ഓട്ടോ വർക്ക് ഷോപ്പുകൾ, വ്യാപാരികൾ എന്നിവയുൾപ്പെടെ 17 സ്ഥലങ്ങളിലാണ് പരിശോധനയെന്നും ഇഡി അറിയിച്ചു.































