ആർ. ഗോപാലകൃഷ്ണൻ.
🔸
സുകുമാർ അഴീക്കോട് മാഷിൻ്റെ ജന്മശബ്ദി വർഷത്തിൻ്റെ തുടക്കമാകുകയാണ്,നാളെ . മാഷിൻ്റെ 99-ാം ജന്മവാർഷിക ദിനമാണല്ലോ ഇന്ന്, 2025 മേയ് 12-ന്.
മാഷെക്കുറിച്ചു പറയാത്ത നാവുകളോ എഴുതാത്ത തൂലികകളോ ഇല്ല എന്നുപറഞ്ഞാൽ അതിൽ അതിശയോക്‌തിയുണ്ടാകില്ല.കേരള സമൂഹത്തിൻ്റെ ധാർമ്മിക ജാഗ്രതക്കായുള്ള സിംഹഗർജ്ജനമായിരുന്നു മാഷിൻ്റെ ശബ്ദം.
നാം അലസബുദ്ധിയോടെ അനീതിക്കെതിരെ ഉറക്കം നടിക്കുമ്പോൾ,നമുക്കു വേണ്ടി ചിന്തിക്കുകയും പട
വാളുയർത്തുകയും ചെയ്യുന്ന സാംസ്കാരിക നായകനായിരുന്നു അഴിക്കോട് . സാഹിത്യവിമർശകൻ, ഗ്രന്ഥകാരൻ, പ്രഭാഷകൻ, വിദ്യാഭ്യാസ ചിന്തകൻ, ഗാന്ധിയൻ ,ഉപനിഷത് വ്യാഖ്യാതാവ് എന്നീ മേഖലകളിലായി നമ്മുടെ സാഹിത്യ സാംസ്ക്കാരിക വേദികളെ സമ്പന്നമാക്കി മഹാപ്രതിഭയായിരുന്നുവല്ലോ സുകുമാർ അഴീക്കോട്. എന്നാൽ മാഷിൻ്റെ മൂല്യമേറിയ അത്തരം സംഭാവനകളെക്കുറിച്ച് എഴുതാൻ ഈ വേളയിൽ ഒരുമ്പടുന്നില്ല.
🌏
എഴുത്തുകാരൻ എന്ന നിലയിലും അധ്യാപകൻ എന്ന നിലയിലും ഉള്ള മാഷിൻ്റെ സംഭാവനകൾ പോലെ തന്നെ പ്രധാനമാണ് പ്രഭാഷകൻ എന്ന സേവനവും….
നമ്മുടെ സാഹിത്യ സാംസ്‌കാരിക വേദികളെ സമ്പന്നമാക്കിയ പ്രതിഭ. ഇന്നും സാംസ്‌കാരിക നായകന്മാർ എന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുന്ന പേര്. ഏറെ പ്രചാരത്തിലുള്ള ഒരു ശൈലിയിൽ പറഞ്ഞാൽ ‘സാഗരഗർജ്ജനം’ തന്നെയായിരുന്നു അഴീക്കോട് ….
ഞാൻ മാഷിൻ്റെ പ്രഭാഷണം ആദ്യമായി കേൾക്കുന്നത് എൻ്റെ വിദ്യാർത്ഥി ജീവിത കാലത്താണ്. എറണാകുളത്ത് എൻ. വി. കൃഷ്ണവാര്യരും എല്ലാം പങ്കെടുത്തിരുന്ന വലിയ വേദിയിൽ നിന്ന് മാഷിൻ്റെ ഉജ്ജ്വലമായ വാഗ്ധോരണി ആദ്യമായി ശ്രവിച്ചത് ഓർക്കുന്നു.
പിന്നീട്, ആദ്യമായി അടുത്തു കാണുന്നത് 1980-കളുടെ തുടക്കകാലത്ത് കോഴിക്കോട് കല്പകാ ഹോട്ടലിൽ നടന്ന ഒരു ചെറിയ സംഘത്തിൻ്റെ സമ്മേളത്തിലാണ്. ഡോ. അയ്യപ്പപ്പണിക്കർ സാറും സമ്മേളത്തിൽ ഉണ്ടായിരുന്നു. ഇവരിരുവരും ഒരു സൗഹൃദ സമ്മേളത്തിൻ്റെ രീതിയിലുള്ള പ്രസംഗങ്ങളായിരുന്നു അവിടെ നടത്തിയത്.ഇരുവരും ധാരാളം നർമ്മങ്ങളും ചൊരിച്ചഞ്ഞു. . . . . . . .
വാസ്തവത്തിൽ അന്നാണ് മാഷിനെ അടുത്തു കാണുന്നതും പേരുപറഞ്ഞ് പരിചയപ്പെടുന്നതും.’സാഹിത്യ പത്രപ്രവർത്തന’മാണ് എൻ്റെ ഇഷ്ടം എന്നു സൂചിപ്പിച്ചപ്പോൾ മാഷ് പല മാർഗ്ഗനിർദേശങ്ങളും പറഞ്ഞു തരികയും ചെയ്തു. പക്ഷേ, അവ പിൻതുടരാനോ ആ നിലയിലേക്ക് വളരാനോ എനിക്കായില്ലെന്നത് മറ്റൊരു കാര്യം!
🌏
ആദ്യത്തെ കൂടികാഴ്ചയുടെ സ്മരണക്കു പിന്നാലെ, അവസാനം ഞങ്ങൾ പങ്കെടുത്ത സാഹിത്യ സമ്മേളനത്തെക്കൂടി സ്മരിക്കാതെ വയ്യ. അത് സുകുമാർ അഴീക്കോട് മാഷ് അവസാനം പങ്കെടുത്ത സാഹിത്യ പരിപാടി കൂടിയായിരുന്നു; ‘കൊച്ചി അന്താരാഷ്ട പുസ്തകോത്സവ’ത്തിലെ ‘തകഴി ശതാബ്‌ദി’ സമ്മേളനമായിരുന്നു അത്.
കൊച്ചി അന്താരാഷ്ട പുസ്തകോത്സവത്തിന് എത്തിയപ്പോൾ.
2011 ഡിസംബർ ആറിന് നടന്ന ഈ സമ്മേളനത്തിന് വരുമ്പോഴും അദ്ദേഹം അവശനായിരുന്നു… .ഈ സമ്മേളനത്തിൽ അദ്ധ്യക്ഷനാകാനുള്ള ഭാഗ്യം എനിക്കാണ് സിദ്ധിച്ചത്…..
മാഷിൻ്റെ ഇഷ്ടാനിഷ്ടങ്ങൾ അറിയാവുന്നതുകൊണ്ട്, യോഗാനന്തരം അത്താഴത്തിനു ക്ഷണിച്ചു. മാഷ് ഒരു വിവശമായ പുഞ്ചിരിയോടെ ഞങ്ങളെ നോക്കി… അപ്പോൾ അർബുദത്തിനെതിരെ ആയുർവേദ ഔഷധസേവ തുടങ്ങിയിരുന്നു. നോൺ-വെജ് വർജിക്കണമെന്നു നിർദേശവും ഉണ്ടായിരുന്നു.ഭക്ഷണത്തിനു മുമ്പ് കഴിക്കേണ്ട മരുന്നുകളും…
“വേണ്ടാ!”…. ദുർബലമായ സ്വരത്തിൽ പറഞ്ഞു മാഷുപോയി…
🌏
പിന്നീട് നാലു ദിവസം കഴിഞ്ഞപ്പോൾ, മാഷ് അമല മെഡിക്കൽ കോളേജിൽ എത്തി. ആ യാത്രയിൽ പിന്നെരു മടക്കമുണ്ടായില്ല…… ഏറെ നാളുകളിലെ ആശുപത്രി വാസത്തിനു ശേഷം മരണത്തിനു കിഴടങ്ങി…
മാഷിൻ്റെ ആശുപത്രി കിടക്ക, ഒരുപക്ഷേ, മലയാളികൾ അദ്ദേഹത്തിൽ അർപ്പിച്ച സ്നേഹാദരങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായി മാറി.
എഴുത്തുകാരം മറ്റു കലാകാരന്മാരും നേതാക്കളും ഉദ്യേഗസ്ഥ പ്രമുഖരും മാത്രമല്ല വെറും സാധാരണക്കാരായവർ ഉൾപ്പെടെയുള്ളവർ അമലാ ആശുപത്രിയിലെ ആ മുറി ഒരു തീർത്ഥാടന കേന്ദ്രമാക്കി മാറ്റി! പതിറ്റാണ്ടുകൾ നിണ്ടുനിന്ന പരിഭവങ്ങൾ മാറ്റി വച്ച് മാഷുമായി പിണക്കത്തിലായിരുന്നവർ പോലും അവിടെയെത്തി.
🌏
മാഷിൻ്റെ നിര്യാണ ശേഷം, കണ്ണൂർ പയ്യമ്പലം കടപ്പുറത്തേക്ക് അദ്ദേഹത്തിൻ്റെ ഭൗതിക ശരീരമടങ്ങുന്ന വാഹനവുമായുള്ള അന്ത്യയും മറക്കാനാവത്ത ഒരു ഓർമ്മയാണ്. അന്നത്തെ സാംസ്കാരിക വകുപ്പ് മന്ത്രിയായ കെ സി ജോസഫ് ഉൾപ്പെടെ അനേകം പേർ തൃശൂരിൽ നിന്ന് ഈ യാത്രയിലുണ്ടായിരുന്നു. വഴിയിലുടനീളം അദ്ദേഹത്തിൻ്റെ ഭൗതിക ശരീരത്തിൽ ആദരമർപ്പിക്കാനായി ആയിരങ്ങൾ കാത്തുനിന്നു.
സാധാരണ ഗതിയിൽ പ്രമുഖ വ്യക്തികളുടെ ദേഹവിയോഗത്തിന് ശേഷം ഏറെ നാൾ കഴിഞ്ഞാണ് ഒരു സ്മാരകം ഉയരുക. മാഷിൻ്റെ കാര്യത്തിൽ ഇതിന് സത്വരമായ നടപടികൾ ഉണ്ടായി. മാഷ് താമസമുറപ്പിച്ചിരുന്ന ഗൃഹം സാംസ്കാരിക വകപ്പ് വില കൊടുത്തു വാങ്ങി.
സാഹിത്യ അക്കാദമി അദ്ദേഹത്തിൻ്റെ ആയിരക്കണക്കിന് ഗ്രന്ഥങ്ങൾ ലൈബ്രററി വർഗ്ഗീകരണ രീതിയിൽ സുരക്ഷിതമായ സ്റ്റീൽ ഷെൽഫുകളിൽ സജ്ജീകരിക്കുകയും മറ്റും ചെയ്ത് സ്മാരകം തുറന്നു. ഒന്നാം ഓർമ്മദിന സമ്മേളനം അവിടെ വച്ച് നടത്തുകയും ചെയ്തു.
അക്കാദമി ഛായാചിത്രശാലയിൽ മാഷിൻ്റെ ഛായചിത്രം കൂട്ടിച്ചേർക്കാനും താമസംവിനാ സാദ്ധ്യമായി. ആർട്ടിസ്റ്റ് കെ.ജി. ബാബുവാണ് അതു വരച്ചത്.
ഞാൻ അക്കാദമി സെക്രട്ടറിയായി എത്തിയ കാലം മുതൽക്കേ ഇടക്കിടെ അഴീക്കോടുമാഷി സന്ദർശിച്ചു വന്നിരുന്നു; പ്രസംഗത്തിനായി അക്കാദമിയിൽ വരുമ്പോഴും അദ്ദേഹത്തെ കാണാനും സംസാരിക്കാനും ധാരാളം അവസരങ്ങൾ ലഭിച്ചിരുന്നു. തൻ്റെ ജീവിതത്തിലെ പല അനുഭവങ്ങളും അദ്ദേഹത്തിൻ്റെ വാക്കുകളിലൂടെ തന്നെ കേൾക്കാൻ എനിക്ക് അവസരം ലഭിച്ചു. അതിലൊന്നു മാത്രം ഇവിടെ പരാമർശിക്കാം.
അഴീക്കോടുമാഷ് ‘നാഷണൽ ബുക്ക് ട്രസ്റ്റ്’ സാരഥി ആയിരിക്കുന്ന (1993 – 1996) കാലം. അന്ന് ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഒരു സാർവദേശിയ കവിയരങ്ങ് നടന്നു – മൂന്നു ദിവസം നീണ്ടുനിന്ന പരിപാടി.
അന്ന് പ്രതിപക്ഷ നേതാവായിരുന്ന എ.ബി.വാജ്പേയി ഉൾപ്പെടെയുള്ളവർ അതിൽ പൂർണ്ണമായി പങ്കെടുത്തിരുന്നു.
സമാപന സമ്മേളത്തിൽ പ്രഭാഷണം നടത്തിയ അഴിക്കോട് ഇങ്ങനെ പറഞ്ഞു: “ഇവിടേക്ക് വരുമ്പോൾ നിങ്ങൾ പല ദേശക്കാരായിരുന്നു; വിസ വാങ്ങി ഈ രാജ്യത്തു വന്നിറങ്ങിയവർ – ഇപ്പോൾ നാം കവിതകളിലൂടെ ഒരു രാജ്യക്കാരായി മാറിയിരിക്കുന്നു; ഇനി നമ്മളെ വേർതിരിക്കുന്ന വിസകൾ ആവശ്യമില്ല. കാവ്യചരടിൽ കോർത്ത ഒരു മാല്യം മാത്രം!”
ഇതു കേട്ട സാർവദേശീയ സദസ് എഴുന്നേറ്റു നിന്ന് കൈയ്യടിച്ചു. വാജ്പേയി കൈകളുയർത്തി “വാഹ്…. വാഹ്…” വിളിച്ചു പറഞ്ഞു!
അഴിക്കോട് മാഷ് സ്വന്തം ചിന്തകളും വാക്കുകളും കൊണ്ട് സമൂഹത്തെ കീഴക്കിയ വ്യക്തിയാണ്.
ആദര പ്രണാമം! 🙏🙏🙏
———————————————————————————————————-
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
______________________________ _____________________________
കൂടുതല്‍ വാര്‍ത്തകള്‍ക്കായി