March 6, 2026 11:24 pm

സ്ത്രീധനം ജീവനെടുക്കുമ്പോള്‍

അരുപി.

സ്ത്രീധനം സമൂഹത്തിന് മേല്‍ പതിച്ചിരിക്കുന്ന കരിനിഴലാണെന്ന വാദം അംഗീകരിക്കാന്‍ തയ്യാറല്ലാത്തവരും നമ്മുടെ നാട്ടിലുണ്ട്. ചുരുങ്ങിയ പക്ഷം ഇന്‍ഡ്യന്‍ നഴ്സിംഗ് കൗണ്‍സിലെങ്കിലും ആ വാദം അംഗീകരിക്കാന്‍ തയ്യാറല്ല. സ്ത്രീധനം ശാപമല്ലന്ന് മാത്രമല്ല അതിന് ഏറെ ഗുണങ്ങളും നേട്ടങ്ങളും ഉണ്ടെന്നും കൂടി നഴ്സിംഗ് കൗണ്‍സില്‍ അവകാശപ്പെടുന്നു.

“സ്ത്രീധനം നല്‍കുന്നതിലൂടെ പുതുതായി ജീവിതമാരംഭിക്കുന്ന ദമ്പതികള്‍ക്ക് കുടുംബത്തിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍, പാത്രങ്ങള്‍, വസ്ത്രങ്ങള്‍, വാഹനം, ഫ്രിഡ്ജ്, ടി.വി., ഫാന്‍, മറ്റ് ആധുനിക ഉപകരണങ്ങള്‍ എന്നിവ വാങ്ങാനാകും. സ്ത്രീധനത്തിലൂടെ കുടുംബ സ്വത്തിന്‍റെ ഒരു ഭാഗം പെണ്‍കുട്ടിക്ക് ലഭിക്കും. ജോലിയോ ഉന്നത വിദ്യാഭ്യാസയോഗ്യതയോ ഉള്ള പെണ്‍കുട്ടികള്‍ക്ക് കുറഞ്ഞ സ്ത്രീധനത്തുകയേ നല്‍കേണ്ടിവരികയുള്ളു എന്നതിനാല്‍ പെണ്‍കുട്ടികളുടെ ഇടയില്‍ വിദ്യാഭ്യാസം വര്‍ദ്ധിക്കും.

ഉയര്‍ന്ന സ്ത്രീധനം നല്‍കിയാല്‍ സൗന്ദര്യമില്ലാത്തെ യുവതികള്‍ക്കും വരന്മാരെ ലഭിക്കും” എന്നൊക്കെയാണ് ഇന്‍ഡ്യന്‍ നഴ്സിംഗ് കൗണ്‍സില്‍ അംഗീകരിച്ച ‘ടെക്സ്റ്റ് ബുക്ക് ഓഫ് സോഷ്യോളജി ഫോര്‍ നഴ്സസ്’ എന്ന പാഠപുസ്തകത്തില്‍ സ്ത്രീധനത്തിന്‍റെ ഗുണഗണങ്ങളെക്കുറിച്ച് പ്രകീര്‍ത്തിക്കുന്നത്.

ഈ പരാമശങ്ങള്‍ വിവാദമായപ്പോള്‍ ആ പാഠപുസ്തകം തന്നെ പിന്നീട് പിന്‍വലിക്കപ്പെട്ടുവെന്നാണറിയുന്നത്.

നഴ്സിംഗ് കൗണ്‍സില്‍ എത്രയൊക്കെ പ്രകീര്‍ത്തിച്ചാലും സ്ത്രീധനം അത്യന്തം ഗുരുതരമായ സാമൂഹ്യ വിപത്ത് തന്നെയാണ്. അതിന്‍റെ ഗൗരവം മനസ്സിലാക്കണമെങ്കില്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരമുള്ള സ്ത്രീധന കേസുകളുടെ എണ്ണം നോക്കിയാല്‍ മാത്രം മതി.

2017-2022 കാലയളവില്‍ രാജ്യത്ത് ശരാശരി 7000 സ്ത്രീധന മരണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ ഡാറ്റ സൂചിപ്പിക്കുന്നു.

ബ്യൂറോ ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം സ്ത്രീധനവുമായി ബന്ധപ്പെട്ട് 2023-ല്‍ മാത്രം 15400-ലധികം കേസുകള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 6156 മരണങ്ങളും നടന്നു. അതായത് സ്ത്രീധന പീഡനങ്ങള്‍ കാരണം പ്രതിദിനം 17 പേര്‍ കൊല്ലപ്പെടുന്നു. സ്ത്രീധന കേസുകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഉത്തര്‍ പ്രദേശാണ്.

ഇവിടെ 2023-ല്‍ 7151 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2122 മരണങ്ങളുണ്ടായി. തൊട്ട് പിന്നില്‍ ബീഹാറാണ്. ബീഹാറില്‍ 3655 കേസുകളുണ്ടായി. 1143 സ്ത്രീകള്‍ മരിച്ചു.
അരുണാചല്‍ പ്രദേശ്, ഗോവ, മണിപ്പൂര്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ ഓരോ മരണങ്ങളേയുണ്ടായിട്ടുള്ളു. ഹിമാചല്‍ പ്രദേശ്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം എന്നിവിടങ്ങളിലും ലഡാക്ക്, ലക്ഷദ്വീപ് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളിലും മരണങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2023 വര്‍ഷം കേരളത്തില്‍ എട്ട് യുവതികളാണ് സ്ത്രീധന പീഡനം കാരണം മരണപ്പെട്ടത്.

2024-ലെ കണക്കുകള്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ തയ്യാറാക്കി വരുന്നതേയുള്ളൂ. ലഭ്യമായ വിവരങ്ങള്‍ പ്രകാരം 25700-ലധികം സ്ത്രീധന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പോലീസ് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം കേരളത്തില്‍ 2024 വര്‍ഷം സ്ത്രീകള്‍ക്ക് നേരേ 18897 അതിക്രമ ങ്ങളുണ്ടായി. ഇതില്‍ 4515 കേസുകളും സ്ത്രീധന തര്‍ക്കവുമായി ബന്ധപ്പെട്ടാണ്. 2015 ആഗസ്റ്റ് വരെ രജിസ്റ്റര്‍ ചെയ്ത 12244 കേസുകളില്‍ 2814-ഉം സ്ത്രീധനവുമായി ബന്ധപ്പെട്ടതാണ്. 2000 മുതല്‍ 2025 ആഗസ്റ്റ് വരെ സംസ്ഥാനത്ത് 42 യുവതികള്‍ സ്ത്രീധനത്തിന്‍റെ പേരില്‍ കൊലചെയ്യപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിട്ടുണ്ട്.

സ്ത്രീധന സമ്പ്രദായത്തിന്‍റെ ചരിത്രം പൗരാണിക കാലഘട്ടം മുതല്‍ ആരംഭിക്കുന്നു. പുരാണങ്ങളിലും വേദങ്ങളിലും മനുസ്മൃതിയിലുമെല്ലാം സ്ത്രീധനത്തിന്‍റെ പരിണാമ ചരിത്രം കാണാനാവും. അവയില്‍ ആ കാലഘട്ടത്തിന്‍റെ സാമൂഹിക സാമ്പത്തിക രീതികള്‍ വിശദീകരിക്കുന്നു. എന്നാല്‍ അന്നത്തെ സ്ത്രീധനം ഇന്നത്തേപ്പോലെ ഭര്‍തൃവീട്ടുകാര്‍ നിര്‍ബന്ധപൂര്‍വ്വം പിടിച്ചു വാങ്ങുന്ന ഒന്നായിരുന്നില്ല. മറിച്ച് പെണ്‍കുട്ടിക്ക് കുടുംബം നല്‍കുന്ന സമ്മാനമായിരുന്നു.

കാലക്രമേണ സ്ത്രീധനത്തിന്‍റെ അര്‍ത്ഥം മാറി. മദ്ധ്യകാലഘട്ടമായപ്പോഴേക്കും അത് സാമൂഹിക വര്‍ഗ്ഗീകരത്തിന്‍റേയും ജാതിഘടനയുടേയും അടിസ്ഥാനത്തിലുള്ള പരമ്പരാഗത ആചാരമായി. സ്വമേധയാ ഉള്ള ദാനമെന്ന വ്യവസ്ഥ വധുവിന്‍റെ കുടുംബത്തിന്‍റെ കടമയായി മാറി. അതോടെ സ്ത്രീധന വ്യവസ്ഥ ചൂഷണാത്മകമായി മാറി.

ഇന്നത് സമൂഹത്തെ ആഴത്തില്‍ ബാധിക്കുന്ന സാമൂഹിക പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുന്നു. കര്‍ശന നിയമങ്ങളും ബോധവല്‍ക്കരണ പരിപാടികളുമുണ്ടായിട്ടും ഈ അനാചാരം നിര്‍ബാധം തുടരുന്നു. അത് സാമ്പത്തിക ബാദ്ധ്യത, ഗാര്‍ഹിക പീഡനം, ആത്മഹത്യകള്‍, കൊലപാതകം അസമത്വം, അവകാശ ലംഘനങ്ങള്‍ എന്നിങ്ങനെ നിരവധി ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്നു.

ദേശീയ കുടുംബാരോഗ്യ സര്‍വ്വേ പ്രകാരം ഇന്‍ഡ്യയില്‍ വിവാഹിതരായ സ്ത്രീകളില്‍ 32 ശതമാനവും ഗാര്‍ഹിക പീഡനം നേരിടുന്നു. അവരില്‍ 87 ശതമാനവും പീഡനം മൂലമുള്ള ദുരിതങ്ങള്‍ വെളിപ്പെടുത്താനോ നിയമ സഹായം തേടാനോ മുതിരുന്നില്ല എന്നും ആ സര്‍വ്വേ വെളിപ്പെടുത്തുന്നു.

കൊടിയ പീഡനങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ സമൂഹത്തിന് മുന്നിലുയര്‍ത്തുന്ന ചോദ്യങ്ങള്‍ ആശങ്കയുളവാക്കുകയും ചെയ്യുന്നു. പ്രബുദ്ധമെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീകള്‍ക്ക് പോലും പരിരക്ഷ ലഭിക്കാതെ സ്ത്രീധന പീഡനം തുടരുന്നതിന്‍റെ സാമൂഹിക കാരണങ്ങള്‍ ആഴത്തില്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്.

സ്ത്രീധനം നിരോധിച്ചു കൊണ്ട് 1961-ല്‍ പാര്‍ലമെന്‍റ് പാസ്സാക്കിയ ശക്തമായ നിയമം രാജ്യത്തുണ്ടെങ്കിലും സ്ത്രീധന രഹിത സമൂഹം നിലവില്‍ വരണമെങ്കില്‍ അധികാരികളുടേയും വ്യക്തികളുടേയും കുടുംബങ്ങളുടേയും കൂട്ടായ ശ്രമം അനിവാര്യമാണെന്ന് സാമൂഹിക ശാസ്ത്രജ്ഞര്‍ അടിവരയിട്ട് അഭിപ്രായപ്പെടുന്നു.

സ്ത്രീധനമെന്ന തിന്മക്ക് അടിസ്ഥാനം സാമൂഹിക സമ്മര്‍ദ്ദമാണെന്നും സമൂഹം ഈ അനാചാരത്തെ അലങ്കാരമായി കാണുന്നതാണ് കുഴപ്പമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. വ്യക്തികളെ സ്നേഹിക്കുന്നതിന് പകരം ധനത്തെ സ്നേഹിക്കുന്ന അവസ്ഥ മാറണം. ജാമ്യം പോലും ലഭിക്കാതെ കടുത്ത ശിക്ഷ ലഭിക്കുന്ന സ്ത്രീധന നിരോധന നിയമം വളരെ ശക്തമാണെങ്കിലും നടപ്പാക്കുന്നതിലെ വീഴ്ചകള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

നിയമം ഫലപ്രദമായി നടപ്പാക്കുന്നതിനോടൊപ്പം സ്ത്രീധനത്തോടുള്ള വ്യക്തികളുടേയും കുടുംബങ്ങളുടേയും കാഴ്ചപ്പാട് മാറണം. വ്യക്തികളും കുടുംബങ്ങളും മാറിയാലേ സമൂഹവും മാറുകയുള്ളു. നമ്മുടെ നാട്ടില്‍ നിലവിലുണ്ടായിരുന്ന പല അനാചാരങ്ങളും അവസാനിപ്പിച്ചത് അങ്ങിനെയാണ്. നിയമ പരിരക്ഷക്ക് പുറമേ ലിംഗ സമത്വം, സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം, സാംസ്ക്കാരികോന്നതി എന്നിവ കൈവരിക്കുന്നതിലൂടെ കാലഹരണപ്പെട്ട ഈ അനാചാരത്തിന് അറുതിവരുത്താനാവുമെന്നും അവര്‍ പറയുന്നു.

വ്യക്തിപരമായ വിരോധങ്ങള്‍ തീര്‍ക്കുന്നതിനായി ചില സ്ത്രീകള്‍ സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്ന പ്രവണത സമീപകാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുരുഷന്മാര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യകള്‍ക്ക് ഒരു കാരണം ഭാര്യമാര്‍ നല്‍കിയ പീഡന പരാതികളാണെന്ന് ചില പുരുഷാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

നിയമം ഏകപക്ഷീയമാകരുതെന്നും ലിംഗഭേദമില്ലാതെ നടപ്പാക്കണമെന്നും ഭര്‍തൃവീട്ടുകാരുടെ ക്രൂരതയും പീഡനവുമായി ബന്ധപ്പെട്ട 498-എ വകുപ്പ് റദ്ദാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

ചില കേസുകളില്‍ ഇത് ശരിയായിരിക്കാം. പക്ഷേ ബഹുഭൂരിപക്ഷം കേസുകളിലും പീഡനത്തിന്‍റേയും ക്രൂരതയുടേയും ബലിയാടുകള്‍ സ്ത്രീകളാണെന്ന വസ്തുത അവശേഷിക്കുന്നു.

 

 

 

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News