വാഷിംഗ്ടണ്‍: അഞ്ചുലക്ഷം വിദേശ കുടിയേറ്റക്കാരെ നാടുകടത്താനുള്ള സർക്കാരിൻ്റെ പദ്ധതിക്ക് അമേരിക്കയിലെ സുപ്രിംകോടതി അനുമതി നൽകി.
ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ള 500,000ത്തിലധികം കുടിയേറ്റക്കാരുടെ താല്‍ക്കാലിക സംരക്ഷിത പദവി റദ്ദാക്കാനുള്ള പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സർക്കാരിൻ്റെ തീരുമാനം സുപ്രീം കോടതി ശരിവെയ്ക്കുകയായിരുന്നു.
ഇതിനുപുറമെ, മറ്റൊരു കേസില്‍, ഏകദേശം 3.5 ലക്ഷം വെനിസ്വേലന്‍ കുടിയേറ്റക്കാരുടെ താല്‍ക്കാലിക നിയമപരമായ പദവി അവസാനിപ്പിക്കാനുള്ള തീരുമാനത്തിനും കോടതി പച്ചക്കൊടി കാണിച്ചു.
ഈ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് രാജ്യത്ത് നിയമപരമായി താമസിക്കാനും ജോലി ചെയ്യാനും ബൈഡന്‍ സർക്കാർ നടപ്പിലാക്കിയ പദ്ധതിക്ക് കോടതിയുടെ ഈ നടപടി തിരിച്ചടിയായി.
കഴിഞ്ഞ മാസം, ബോസ്റ്റണിലെ ഒരു കോടതി കുടിയേറ്റക്കാരുടെ നാടുകടത്തല്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് സർക്കാർ സുപ്രീം കോടതിയില്‍ അപ്പീല്‍ ഹർജി ഫയല്‍ ചെയ്യുകയായിരുന്നു.
റിപ്പബ്ലിക്കന്‍ പാർടിക്കാരനായ ഡോണള്‍ഡ് ട്രംപ് തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ദശലക്ഷക്കണക്കിന് ആളുകളെ നാടുകടത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.