വാഷിങ്ടൻ :അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെ അതിനിശിതമായി വിമർശിച്ച് ശതകോടീശ്വരനും ടെസ്ല സി ഇ ഒ യുമായ ഇലോൺ മസ്ക് സാമൂഹിക മാധ്യമത്തിൽ കുറിപ്പിട്ടു.
ട്രംപിനെ അധികാരത്തിലേററുന്നതിൽ പ്രധാന പങ്കു വഹിച്ച മസ്ക്, അടുത്തകാലം വരെ സർക്കാരിൻ്റെ ഭാഗമായിരുന്നു.സ്ഥാനമൊഴിഞ്ഞ ശേഷം, കഠിനമായി ട്രംപിനെ എതിർക്കുന്നത് സർക്കാരിൻ്റെ പ്രതിച്ഛായ മോശമാക്കി.
ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവ് വർധിപ്പിക്കാനും പ്രാദേശിക നികുതികൾ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച ബില്ലിനെ ആണ് മസ്ക് നഖശിഖാന്തം വിമർശിക്കുന്നു.ബിഗ് ബ്യൂട്ടിഫുൾ ബിൽ എന്ന് ട്രംപ് വിശേഷിപ്പിച്ച നികുതി നിയമത്തിനെതിരെ ആണ് അദ്ദേഹം ആഞ്ഞടിച്ചത്.ട്രംപിന്റെ പുതിയ ബിൽ വെറുപ്പുളവാക്കുന്ന മ്ലേച്ഛതയാണെന്ന മസ്കിന്റെ വിമർശനം സർക്കാരിനെ ഞെട്ടിച്ചു.
‘‘ക്ഷമിക്കണം, എനിക്ക് ഇനി അത് സഹിക്കാൻ കഴിയില്ല. ഈ ബിൽ വെറുപ്പുളവാക്കുന്ന മ്ലേച്ഛതയാണ്. അതിനു വോട്ട് ചെയ്തവരെ ഓർത്ത് ലജ്ജിക്കുന്നു. നിങ്ങൾ തെറ്റ് ചെയ്തുവെന്ന് നിങ്ങൾക്കറിയാം. നിങ്ങൾക്കത് അറിയാം’’ – മസ്ക് എക്സിൽ കുറിപ്പിട്ടു.
ഇതിനു പിന്നാലെ ബില്ലിനെ ന്യായീകരിച്ച് സർക്കാർ രംഗത്തെത്തി. ‘‘ഈ ബിൽ സംബന്ധിച്ച് മസ്കിൻ്റെ അഭിപ്രായം പ്രസിഡന്റിന് അറിയാം. എന്നാൽ അദ്ദേഹം അഭിപ്രായം മാറ്റുന്നില്ല. ഇത് വലുതും മനോഹരവുമായ ഒരു ബില്ലാണ്. പ്രസിഡന്റ് അതിൽ ഉറച്ചുനിൽക്കുന്നു’’ – വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.