ബെംഗളൂരു: ക്ഷേത്ര നഗരമായ ധർമസ്ഥലയിൽ സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ. സാക്ഷിയായ ഇയാൾ പറഞ്ഞത് നുണയാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. ഇതിൻ്റെ പേരിലാണ് അറസ്ററ്.
ഇയാളുടെ പേര്,വിലാസം എന്നിവ അന്വേഷണ സംഘം പുറത്തുവിട്ടു. സി.എൻ ചിന്നയ്യ ആണ് ഇയാളുടെ പേര്. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെൽത്തങ്കടി അന്വേഷണ സംഘം ഓഫീസിലാണ് ഇയാളെ പാർപ്പിച്ചിരിക്കുന്നത്.
അതിനിടെ,മകളെ ധര്‍മസ്ഥലയില്‍ കാണാതായെന്ന് പൊലീസിൽ പരാതി നൽകിയ സുജാത ഭട്ടും മലക്കം മറിഞ്ഞു. മകളെ കാണാന്നില്ലെന്ന് പറഞ്ഞത് ഭീഷണിക്ക് വഴങ്ങിയാണെന്നാണ് അവരുടെ ഇപ്പോഴത്തെ നിലപാട്.

തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നും അവർ പറഞ്ഞു.സുജാത ഭട്ടിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കെയാണ് അവർ നിലപാട് തിരുത്തിയത്.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സുജാത ഭട്ട് അറിയിച്ചു. സുഖമില്ലാത്തതിനാൽ മറ്റൊരു ദിവസം ഹാജരാകാമെന്നാണ് അവർ പറയുന്നത്.
2003-ൽ മകൾ അനന്യ ഭട്ടിനെ കാണാതായി എന്നാരോപിച്ച് ജൂലൈ 15-നാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. പിന്നാലെ, പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. അന്വേഷണം ആരംഭിച്ചപ്പോഴാണ് താൻ പറഞ്ഞ കഥ വ്യാജമാണെന്നും, സ്വത്ത് പ്രശ്‌നം കാരണം മകളെ കാണാതായെന്ന കഥ സൃഷ്ടിക്കാൻ ചിലർ സമ്മർദ്ദം ചെലുത്തിയെന്നും ഇവർ പറയുന്നത്.
ഇതിനിടെ, അനന്യ ഭട്ട് എന്നൊരു മകൾ തനിക്കില്ലെന്ന് ഇവർ യൂട്യൂബ് ചാനലിനോട് വെളിപ്പെടുത്തുകയും ചെയ്തു. മകളുടേതെന്ന പേരില്‍ നേരത്തെ പുറത്തുവിട്ട ഫോട്ടോയും വ്യാജമാണെന്നവർ സമ്മതിച്ച്.ഗിരീഷ് മട്ടന്നവർ, ടി ജയന്തി എന്നിവരാണ് വ്യാജ കഥ കെട്ടിച്ചമയ്ക്കാൻ തന്നിൽ സമ്മർദ്ദം ചെലുത്തിയതെന്നും ഇവർ വെളിപ്പെടുത്തി. ധർമസ്ഥലയോട് ചേർന്ന വനമേഖലയിൽ നിരവധിപേരെ സംസ്കരിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് ഈ സംഭവവും വിവാദമായത്.

നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്തെന്നായിരുന്നു ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ വെളിപ്പെടുത്തൽ. ധർമ്മസ്ഥലയിലെ 13 ഇടങ്ങളാണ് പ്രത്യേകാന്വേഷണ സംഘത്തിന് മുമ്പാകെ സാക്ഷി ചൂണ്ടിക്കാണിച്ച് നൽകിയത്. ഇവിടെയെല്ലാം അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും വെളിപ്പെടുത്തലിന് അനുസരിച്ച് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ചിന്നയ്യ പോലീസിൽ നൽകിയ പരാതി ഇങ്ങനെയായിരുന്നു :
”ഞാൻ 1994 മുതൽ 2014 വരെ ധർമസ്ഥല മഞ്ജുനാഥ ക്ഷേത്രത്തിന് കീഴിൽ ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്തിരുന്നയാളാണ്. കടുത്ത കുറ്റബോധമാണ് എന്നെ ഇവിടെ എത്തിച്ചത്. ഞാൻ മറവ് ചെയ്ത സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ നൂറുകണക്കിന് മൃതദേഹം എന്നെ വേട്ടയാടുന്നു. പറഞ്ഞത് ചെയ്തില്ലെങ്കിൽ അവരിലൊരു മൃതദേഹമായി ഞാനും മണ്ണിൽ മൂടപ്പെട്ട് പോയേനെ എന്നത് കൊണ്ട് മാത്രമാണ് ഞാനത് ചെയ്തത്. നേത്രാവതി നദിക്കരയിലടക്കം പലയിടങ്ങളിലായി കണ്ട മൃതദേഹം പലതും ആത്മഹത്യകളോ മുങ്ങി മരണമോ ആണെന്നാണ് ഞാൻ കരുതിയത്. പിന്നീടാണ് ഇതിൽപ്പലതിലും ലൈംഗികാതിക്രമത്തിന്‍റെ പാടുകളും മുറിവുകളും ഞാൻ കണ്ടത്. ഇവയൊന്നും പൊലീസിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല.
2010-ൽ കല്ലേരിയിലെ ഒരു പെട്രോൾ പമ്പിനടുത്ത് ഞാൻ കണ്ട, പന്ത്രണ്ട് വയസ്സ് തോന്നിക്കുന്ന, ഒരു കൊച്ചു പെൺകുട്ടിയുടെ മൃതദേഹമുണ്ട്. സ്കൂൾ യൂണിഫോമിലുള്ള, എന്നാൽ അടിവസ്ത്രങ്ങളില്ലാതിരുന്ന ഒരു മൃതദേഹം. അത് കുഴിച്ചുമൂടേണ്ടി വന്ന ഓർമ എന്നെ വിട്ട് പോകുന്നില്ല.
ഇരുപത് വയസ്സ് തോന്നിക്കുന്ന ഒരു യുവതിയുടെ മുഖം ആസിഡൊഴിച്ച് കരിച്ച് ഡീസലൊഴിച്ച് എനിക്ക് കത്തിക്കേണ്ടി വന്നിട്ടുണ്ട്. എന്‍റെ കുടുംബത്തിലെ ഒരു കുട്ടിക്ക് തന്നെ ധർമസ്ഥലയിലെ ഉന്നതരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടപ്പോഴാണ് ഞാനും എന്‍റെ കുടുംബവും ഇവിടെ നിന്ന് രക്ഷപ്പെട്ടത്. ഇപ്പോൾ കുറ്റബോധം കൊണ്ടാണ് തിരിച്ച് വന്നത്. എനിക്ക് സംരക്ഷണം വേണം. ആ മൃതദേഹം മറവ് ചെയ്ത ഇടം മുഴുവൻ ഞാൻ കാട്ടിത്തരാം. ഇതിൽ സമഗ്രമായ അന്വേഷണം വേണം”
































One Response
മനാഫ് അന്വേഷണം തുടർന്നുകൊണ്ടേയിരിക്കും