ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് അപ്രത്യക്ഷരാവുന്നവരുടെ എണ്ണം പേടിപ്പെടുത്തുന്ന വിധത്തിൽ വർദ്ധിക്കുന്നു.
ജനുവരി ഒന്ന് മുതൽ 15 വരെയുള്ള കാലയളവിൽ മാത്രം 800-ലധികം ആളുകളെ കാണാതായതായി എന്നാണ് പോലീസ് കണക്കുകൾ. ആകെ 807 പേരെയാണ് ഈ ചുരുങ്ങിയ ദിവസങ്ങളിൽ കാണാതായത്. അതായത്, ഓരോ ദിവസവും ശരാശരി 54 പേർ വീതം നഗരത്തിൽ അപ്രത്യക്ഷമാകുന്നു. ഇതിൽ 509 സ്ത്രീകളും 298 പുരുഷന്മാരും ഉൾപ്പെടുന്നു.
കാണാതായവരിൽ 191 പേർ പ്രായപൂർത്തിയാകാത്ത കുട്ടികളാണെന്നത് സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇതിൽ തന്നെ 146 പേർ പെൺകുട്ടികളാണ്. ഈ കാലയളവിൽ പ്രതിദിനം ശരാശരി 13 കുട്ടികളെ വീതം കാണാതാകുന്നുണ്ടെന്നാണ് കണക്ക്.
പോലീസ് നടത്തിയ അന്വേഷണത്തിൽ ഇതുവരെ 235 പേരെ കണ്ടെത്താനായെങ്കിലും 572 പേരെക്കുറിച്ച് ഇനിയും വിവരമൊന്നുമില്ല. കാണാതായ കുട്ടികളിൽ 29 പെൺകുട്ടികളെയും 19 ആൺകുട്ടികളെയും കണ്ടെത്താൻ പോലീസിന് കഴിഞ്ഞു.
എന്നാൽ കൗമാരക്കാരായ കുട്ടികളിൽ 71 ശതമാനം പേരെയും (121 പേർ) ഇനിയും കണ്ടെത്താനുണ്ട്. 8 മുതൽ 12 വയസ്സ് വരെയുള്ള വിഭാഗത്തിൽ 13 കുട്ടികളെ കാണാതായതിൽ വെറും മൂന്ന് ആൺകുട്ടികളെ മാത്രമാണ് ഇതുവരെ ലഭിച്ചത്. എട്ടു വയസ്സിൽ താഴെയുള്ള ഒൻപത് കുട്ടികളിൽ മൂന്ന് പേരെ കണ്ടെത്തിയപ്പോൾ ആറ് പേർക്കായി തിരച്ചിൽ തുടരുകയാണ്.
മുതിർന്നവരുടെ കണക്കെടുത്താൽ, ജനുവരി പകുതി വരെ 616 പേരെയാണ് കാണാതായത്. ഇതിൽ 363 സ്ത്രീകളും 253 പുരുഷന്മാരും ഉൾപ്പെടുന്നു. ഇതിൽ 181 പേരെ പോലീസ് കണ്ടെത്തിയെങ്കിലും 435 പേർ ഇപ്പോഴും കാണാമറയത്താണ്.
കഴിഞ്ഞ വർഷത്തെ കണക്കുകളും ഒട്ടും ആശ്വാസകരമല്ല. 2025-ൽ ആകെ 24,508 പേരെയാണ് ഡൽഹിയിൽ കാണാതായത്. ഇതിൽ 60 ശതമാനത്തിലധികം സ്ത്രീകളായിരുന്നു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ കണക്കുകൾ (2016-2026) പരിശോധിക്കുമ്പോൾ കാണാതാകുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്ത് വർഷത്തിനിടെ 2,32,737 പേർ കാണാതായതിൽ 52,000-ത്തോളം പേരുടെ കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്.































