March 10, 2026 3:26 am

സി പി എമ്മിലെ കത്ത് വിവാദം; ഒഴിഞ്ഞുമാറി ഗോവിന്ദൻ

ന്യൂഡൽഹി :  ബ്രിട്ടനിലെ വ്യവസായിയും സിപിഎം അംഗവുമായ രാജേഷ് കൃഷ്ണയുമായി സിപിഎം നേതാക്കൾ നടത്തിയ പണമിടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് പോളിററ് ബ്യൂറോക്ക് നൽകിയ പരാതി ചോർന്നത് സംബന്ധിച്ച വിവാദത്തിൽ പ്രതികരിക്കാതെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

കത്തിന്‍റെ പകർപ്പ് എല്ലാവരുടെയും പക്കൽ ഉണ്ടല്ലോ എന്ന് മാത്രം പറഞ്ഞ ഗോവിന്ദൻ, അസംബന്ധങ്ങളോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞൊഴിഞ്ഞു. ഇത്തരം ആരോപണങ്ങൾക്ക് മറുപടി പറയേണ്ട കാര്യമില്ല. മറ്റ് കാര്യങ്ങൾ പിന്നെ പറയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം പിബി യോഗത്തിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു ഗോവിന്ദൻ.

സിപിഎം പാർട്ടി നേതാക്കൾ രാജേഷ് കൃഷ്ണയുമായി നടത്തിയ പണമിടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് പിബിക്ക് നൽകിയ പരാതിയാണ് ചോർന്നത്. കത്ത് ചോർച്ചക്ക് പിന്നിൽ സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍റെ മകൻ ശ്യാംജിത്താണെന്ന് കാണിച്ച് മാഹിയിലെ വ്യവസായി മുഹമ്മദ് ഷെർഷാദ് ജനറൽ സെക്രട്ടറി എം എം ബേബിയ്ക്ക് കത്ത് നൽകി. മധുര പാർട്ടി കോൺഗ്രസിൽ പ്രതിനിധിയായ രാജേഷ് കൃഷ്ണയെ പുറത്താക്കിയത് ഷെർഷാദിന്‍റെ പരാതിയിലായിരുന്നു.

നേതാക്കൾക്കെതിരായ അതിഗുരുതരമായ ആരോപണങ്ങൾ അടങ്ങിയ പിബിക്ക് ലഭിച്ച പരാതിയാണ് ചോര്‍ന്നത്. പരാതി ചോർന്നതിലും അടിമുടി ദുരൂഹത നിലനിൽക്കുന്നുണ്ട്. പാർട്ടി കോൺഗ്രസിൽ നിന്ന് പുറത്താക്കിയത് റിപ്പോർട്ട് ചെയ്ത മാധ്യമങ്ങൾക്കെതിരായ മാനനഷ്ടക്കേസിലെ തെളിവായി രാജേഷ് കൃഷ്ണ തന്നെയാണ് ഷെർഷാദിന്‍റെ പരാതി ഡൽഹി ഹൈക്കോടതിയിൽ ഹാജരാക്കുന്നത്.

രാജേഷ് കൃഷ്ണയും സംസ്ഥാനത്തെ പ്രമുഖരായ പാർട്ടിനേതാക്കളുമായി വലിയ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് പരാതിയുടെ ഉള്ളടക്കം.

വാര്‍ത്ത പുറത്തുവന്നിട്ടും ഇത് സംബന്ധിച്ച് വ്യക്തതവരുത്താന്‍ നേതാക്കള്‍ തയ്യാറായിട്ടില്ല. അതേസമയം, കോടതിയില്‍ നല്‍കിയത് പി ബിയുടെ കൈവശമുള്ള പരാതിയാണെന്ന് കേസ് ഫയല്‍ചെയ്ത രാജേഷ് കൃഷ്ണ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.

മധുര പാര്‍ട്ടികോണ്‍ഗ്രസ് പ്രതിനിധി സ്ഥാനത്തുനിന്ന് തന്നെ നീക്കിയത് വ്യാജപരാതിയുടെ അടിസ്ഥാനത്തിലാണെന്ന് രാജേഷ് കൃഷ്ണ പരാതിയിൽ ബോധിപ്പിക്കുന്നു. ഇതില്‍ തനിക്കെതിരേ പി ബിക്ക് ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ പരാതികൂടി ഉള്‍പ്പെടുത്തി.

പി ബിക്ക് ലഭിച്ച പരാതി എങ്ങനെ രാജേഷ് കൃഷ്ണയ്ക്ക് ചോര്‍ന്നുകിട്ടിയെന്ന ചോദ്യം ഉയരുമ്പോള്‍, അത് പാര്‍ട്ടിരേഖയല്ലെന്ന് സ്ഥാപിക്കാനുള്ള ശ്രമം സിപിഎം സൈബറിടത്തില്‍ ശക്തമായി. എന്നാല്‍, പിബിക്ക് ലഭിച്ച കത്ത് തന്നെയാണ് താന്‍ ഹാജരാക്കുന്നതെന്നാണ് രാജേഷ് കൃഷ്ണ കോടതിയെ അറിയിച്ചത്.

ഹര്‍ജിക്കൊപ്പം അഞ്ച് രേഖകളാണ് രാജേഷ് കൃഷ്ണ നല്‍കിയിട്ടുള്ളത്. ആദ്യരേഖ പി ബിക്ക് മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ കത്തിന്റെ ശരിപ്പകര്‍പ്പാണെന്ന് വ്യക്തമാക്കി സാക്ഷ്യപ്പെടുത്തി ഒപ്പിട്ടിട്ടുണ്ട്. ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ല എന്നോ, പിബിക്ക് നല്‍കിയ കത്തല്ല ഇതെന്നോ സിപിഎം പ്രതികരിച്ചാല്‍ കോടതിയില്‍ വ്യാജരേഖ ഹാജരാക്കി എന്ന പ്രശ്‌നം രാജേഷ് കൃഷ്ണ നേരിടേണ്ടിവരും.

കത്ത് പാര്‍ട്ടിക്ക് ലഭിച്ചതാണെന്ന് സമ്മതിച്ചാല്‍ അത് എങ്ങനെ ചോര്‍ന്നുവെന്നതില്‍ വിശദീകരണം നല്‍കേണ്ടിവരും. പാര്‍ട്ടിനേതാക്കള്‍ക്ക് ഹവാലപണമിടപാടിലടക്കം പങ്കാളിത്തമുണ്ടെന്ന് ആരോപിക്കുന്ന കത്താണ് ചോര്‍ന്നത്.

ശ്യാമിൻ്റെ സാമ്പത്തിക ഇടപാടുകളുടെ ഒത്തുതീര്‍പ്പിന്‍റെ ഭാഗമായാണ് ഈ കത്ത് ചോര്‍ത്തി നല്‍കിയതെന്ന ഗുരുതരമായ ആരോപണവും ജനറല്‍ സെക്രട്ടറിക്ക് അയച്ച പരാതിയിലുണ്ട്. പാര്‍ട്ടിക്ക് രഹസ്യമായി നല്‍കിയ പരാതി ചോര്‍ന്നത് ഞെട്ടിച്ചെന്നും അന്വേഷണം വേണമെന്നുമാണ് ജനറല്‍ സെക്രട്ടറിക്കയച്ച കത്തിലെ ആവശ്യം.

കത്ത് വിവാദം അസംബന്ധം എന്ന് പറയുന്നതിന് മുമ്പ് ഗോവിന്ദന്‍ മകനോട് ചോദിക്കണമായിരുന്നു എന്ന് പരാതിക്കാരന്‍ മുഹമ്മദ് ഷെര്‍ഷാദ് പ്രതികരിച്ചു. ശ്യാംജിത്തും രാജേഷ് കൃഷ്ണയും തമ്മിലുള്ള ബന്ധത്തിന്റെ തെളിവുകൾ  കയ്യിലുണ്ട്. കത്ത് ചോര്‍ത്തിയത് ശ്യാംജിത്താണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നെന്നും മുഹമ്മദ് ഷെര്‍ഷാദ് മാധ്യമങ്ങളോട് പറഞ്ഞു.

നേതാക്കളുടെ ബിനാമിയാണെന്ന് രാജേഷ് കൃഷ്ണ പറഞ്ഞിട്ടുണ്ട്. മന്ത്രി എം ബി രാജേഷിനെ തിരഞ്ഞെടുപ്പ് സമയത്ത് രാജേഷ് കൃഷ്ണ സാമ്പത്തികമായി സഹായിച്ചു. പരാതിയില്‍ പറഞ്ഞ നേതാക്കളുടെ പേര് പറഞ്ഞാണ് രാജേഷ് കൃഷ്ണയുടെ തട്ടിപ്പെന്നും ഷര്‍ഷാദ്  പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News