ജയ്പൂർ: നിർബന്ധിത മതപരിവർത്തനം തടയാൻ കർശന വ്യവസ്ഥകളുള്ള നിയമം കൊണ്ടുവരികയാണ് ബി ജെ പി ഭരിക്കുന്ന രാജസ്ഥാൻ സർക്കാർ.
നിർബന്ധിത മതപരിവർത്തനത്തിന് 10 വർഷം വരെ തടവും 5 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന ‘രാജസ്ഥാൻ നിർബന്ധിത മതപരിവർത്തന നിരോധന ബിൽ 2025’ എന്ന പേരിൽ പുതിയ നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കും.
ദളിത്, ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ളവരെ മതം മാറ്റിയാൽ 20 വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയുമാണ് പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നത്.
കൂട്ടായ മതപരിവർത്തനം നടത്തിയാൽ 25 വർഷം വരെ തടവും 25 ലക്ഷം രൂപ പിഴയും ഈടാക്കും. നിയമവിരുദ്ധമായ മതപരിവർത്തനത്തിൽ പങ്കാളിയാവുന്നവർക്ക് 10 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും നൽകും.

പുതിയ നിയമ ഭേദഗതി ബിൽ ഈ വർഷം ഫെബ്രുവരിയിൽ രാജസ്ഥാൻ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചെങ്കിലും ബിൽ ചർച്ചയ്ക്ക് എടുത്തിരുന്നില്ല. എന്നാൽ, പുതിയ വ്യവസ്ഥകളോടെയാണ് ബിൽ വീണ്ടും നിയമസഭയിൽ അവതരിപ്പിക്കുന്നത്.
പുതിയ നിയമം അനുസരിച്ച്, ഒരാൾക്ക് പൂർവ്വികരുടെ മതത്തിലേക്ക് മടങ്ങുന്നതിന് നിയമപരമായ ശിക്ഷകളില്ല. ഇതിനെ നിർബന്ധിത മതപരിവർത്തനമായി കാണാൻ കഴിയില്ലെന്നും നിയമത്തിൽ വ്യക്തമാക്കുന്നു. നിയമപ്രകാരം ഏതെങ്കിലും തരത്തിലുള്ള വിവാഹങ്ങൾ വഴി നിർബന്ധിത മതപരിവർത്തനം നടത്തുന്നതും ശിക്ഷാർഹമാണ്.
രാജ്യത്ത് നിർബന്ധിത മതപരിവർത്തനം തടയാൻ നിയമനിർമ്മാണം നടത്തിയ ആദ്യ സംസ്ഥാനം ഒഡീഷയാണ്. 1967-ൽ ഒഡീഷ ഫ്രീഡം ഓഫ് റിലീജിയൻ ആക്ട് എന്ന പേരിൽ നിയമം നിലവിൽ വന്നു. പിന്നീട്, 1968-ൽ മധ്യപ്രദേശ്, 1978-ൽ അരുണാചൽ പ്രദേശ്, 2002-ൽ തമിഴ്‌നാട്, 2006-ൽ ഗുജറാത്ത്, 2017-ൽ ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഡ്, 2021-ൽ ഉത്തർപ്രദേശ്, 2022-ൽ ഹരിയാന, കർണാടക എന്നിവിടങ്ങളിലും സമാന നിയമങ്ങൾ പ്രാബല്യത്തിൽ വന്നു.
രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ
ഈ നിയമങ്ങൾ ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ വ്യവസ്ഥകളാണ് നൽകുന്നത്. ഉദാഹരണത്തിന്, ഉത്തർപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിർബന്ധിത മതപരിവർത്തനം തടയാൻ കർശന നിയമങ്ങളാണ് നിലവിലുള്ളത്.
വിവാഹത്തിലൂടെയുള്ള മതപരിവർത്തനം, ഏതെങ്കിലും ഒരു വ്യക്തിയുടെ മതപരിവർത്തനം എന്നിവയെല്ലാം ഈ നിയമങ്ങളുടെ പരിധിയിൽ വരുന്നു. ഈ നിയമങ്ങളിൽ മിക്കതും വിവാഹത്തിന് വേണ്ടിയുള്ള മതപരിവർത്തനം അംഗീകരിക്കുന്നില്ല, കൂടാതെ മതപരിവർത്തനത്തിന് മുൻപ് ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി തേടണമെന്നും വ്യവസ്ഥയുണ്ട്.
മതപരിവർത്തന നിയമങ്ങൾ പല സംസ്ഥാനങ്ങളിലും പല തരത്തിലുള്ള വിവാദങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. ചില സംഘടനകൾ ഈ നിയമങ്ങൾ വ്യക്തികളുടെ മതസ്വാതന്ത്ര്യം ഹനിക്കുന്നു എന്ന് ആരോപിക്കുമ്പോൾ, മറ്റു ചിലർ നിർബന്ധിത മതപരിവർത്തനം തടയാൻ ഇത് അത്യാവശ്യമാണെന്ന് വാദിക്കുന്നു.































