കൊച്ചി : ഇടതുമുന്നണി സർക്കാർ വീണ്ടും അധികാരത്തില്‍ വന്നാലല്ലാതെ സംസ്ഥാന ബജറ്റിലെ കാതലായ ഒറ്റ പദ്ധതിയും നടപ്പാക്കാന്‍ കഴിയില്ല. ചെയ്യാന്‍ കഴിയുന്നത്, വിവിധ ജനവിഭാഗങ്ങള്‍ക്കായി പ്രഖ്യാപിച്ച ചില ആയിരങ്ങള്‍ എടുത്തു വീശാം. ബാക്കിയുള്ളതൊക്കെ അടുത്ത സര്‍ക്കാറിൻ്റെ തലയിലാണ് – പ്രമുഖ പത്രപ്രവർത്തകനും മാധ്യമം പത്രത്തിൻ്റെ മുൻ ന്യൂഡൽഹി ചീഫുമായ എ. എസ്. സുരേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നം എന്നൊന്നും കേരള ബജറ്റിനെ കളിയാക്കാന്‍ പറ്റില്ല. പ്രശ്‌നം അതല്ല. മൂന്നു മാസം മാത്രം ആയുസ് ബാക്കിയുള്ള ഒരു സര്‍ക്കാറിൻ്റേതാണ് മൂന്നു മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗം.
മന്ത്രി കെ.എന്‍ ബാലഗോപാല്‍ അത്രയും സമയമെടുത്ത് വായിച്ചു തീര്‍ത്തത് ഒരഞ്ചു കൊല്ലമെങ്കിലും വേണ്ടി വരുന്ന പ്രോജക്ടുകളാണ്. അത് വെറുതെയല്ല. ഇടതു മുന്നണിക്ക് ഒരു മൂന്നാമൂഴം കിട്ടിയാല്‍ ഇതൊക്കെ നടപ്പാക്കുമെന്ന വാഗ്ദാനമാണ് അദ്ദേഹം മുന്നോട്ടു വെച്ചിരിക്കുന്നത്. ഈ ബജറ്റ് മുന്‍നിര്‍ത്തി ജനം വോട്ടു ചെയ്യണം എന്നാണ് അഭ്യര്‍ഥന.
ഒരു ജനവിഭാഗത്തെയും വിട്ടുപോകാതിരിക്കാന്‍ കഴിവതും ശ്രദ്ധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരെയും അംഗന്‍വാടിക്കാരെയും പെന്‍ഷന്‍കാരെയുമെല്ലാം സന്തോഷിപ്പിച്ചു. മഞ്ഞക്കുറ്റികളുടെ കഥ എന്തായാലും ‘കെ-റെയില്‍ വരും കേട്ടോ’ എന്ന നിലപാട് ആവര്‍ത്തിച്ചു.
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ആര്‍.ആര്‍.ടി.എസ് എന്ന അതിവേഗ പാതയും എം.സി റോഡ് വികസനവുമെല്ലാം എല്‍.ഡി.എഫ് വീണ്ടും വന്നാല്‍ നടപ്പാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. വയോജനങ്ങള്‍ക്കു മുതല്‍ ജെന്‍സിക്ക് വേണ്ടിയുള്ള വര്‍ക്ക് നിയര്‍ ഹോം പദ്ധതി വരെ ഒരു കൂട്ടം സുന്ദര സ്വപ്‌നങ്ങള്‍. മത്‌വും സമുദായവും നോക്കി പ്രീണന പദ്ധതികള്‍.
മറുവശത്ത് മറ്റു ചില യാഥാര്‍ഥ്യങ്ങള്‍ നില്‍ക്കുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ ഭാഷയില്‍ പറഞ്ഞാല്‍ ദരിദ്രമായ ഖജനാവില്‍ പൂച്ച പെറ്റു കിടക്കുന്നു. കേരളം വലിയ കടബാധ്യതയിലാണ്. വിലക്കയറ്റത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്.
കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി വിഹിതത്തില്‍ ഇതുവരെ ചെലവഴിക്കാന്‍ പറ്റിയത് 38 ശതമാനം മാത്രം. തെരഞ്ഞെടുപ്പു കാലത്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പറ്റിയ രാഷ്ട്രീയ രേഖ മാത്രമായ ഈ ബജറ്റിനെ ആരു വിശ്വസിക്കുമെന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം.
ഒരുകാര്യം വ്യക്തമാണ്. വീണ്ടും അധികാരത്തില്‍ വന്നാലല്ലാതെ ഈ ബജറ്റിലെ കാതലായ ഒറ്റ പദ്ധതിയും നടപ്പാക്കാന്‍ കഴിയില്ല. ചെയ്യാന്‍ കഴിയുന്നത്, വിവിധ ജനവിഭാഗങ്ങള്‍ക്കായി പ്രഖ്യാപിച്ച ചില ആയിരങ്ങള്‍ എടുത്തു വീശാം. ബാക്കിയുള്ളതൊക്കെ അടുത്ത സര്‍ക്കാറിൻ്റെ തലയിലാണ്. പദ്ധതി നടപ്പാക്കാനുള്ള പണസ്രോതസും അവര്‍ കണ്ടെത്തണം.
ഉള്ളതു പറഞ്ഞാല്‍, സ്വന്തം കാലാവധിക്ക് അപ്പുറത്തേക്കുള്ളതൊന്നും വാഗ്ദാനം ചെയ്യാതിരിക്കുകയാണ് ശരിയായ കീഴ്‌വഴക്കം. ഇതിനെല്ലാമിടയില്‍ ഒന്നുണ്ട്: ഇത്രയും കാര്യങ്ങള്‍ ഇനിയും ചെയ്യാന്‍ ബാക്കി കിടക്കുന്നു എന്ന് അധികാരത്തിൻ്റെ 10-ാം വാര്‍ഷിക വേളയില്‍ സര്‍ക്കാര്‍ തിരിച്ചറിയുന്നത് ചെറിയ കാര്യമല്ല.































