ക്ഷത്രിയൻ .
കോലോത്തെ കാര്യസ്ഥന്മാരുടെ നാക്കിന് നീളം കൂടുതലായിരിക്കുമെന്ന് പറയുന്നത് വെറുതെയല്ല. ചിറ്റപ്പൻ ഇ.പി.ജയരാജനണ്ണൻ്റെ ബിജെപി പ്രവേശനവിവാദം സംബന്ധിച്ച് അവുള്ളക്കുട്ടി നേതാവിൻ്റെ പ്രതികരണം തന്നെ ഒന്നാംതരം തെളിവ്.
ചിറ്റപ്പനെ ബിജെപിയിലെടുക്കാൻ സംസ്ഥാന നേതാക്കൾ ശ്രമിച്ചിരുന്നെങ്കിലും ദേശീയ നേതാക്കൾ നിഷ്കരുണം തള്ളുകയായിരുന്നുവെന്നാണ് അവുള്ളക്കുട്ടി പറയുന്നത്. ഉപാധ്യക്ഷ പദവിയുള്ളതിനാൽ അവുള്ളക്കുട്ടിയും ഉൾപ്പെട്ടതാണ് ദേശീയ നേതൃത്വം. അതായത് ചിറ്റപ്പനെ വേണ്ടെന്നുവച്ചത് അവുള്ളക്കുട്ടിയും ചേർന്നാണെന്ന് ചുരുക്കം.
കേട്ടാൽ തോന്നും കാവിപ്പാർട്ടിയിൽ ആരെ എടുക്കണം, ആരെ എടുക്കേണ്ട എന്നതിനുള്ള അവകാശമൊക്കെ അവുളക്കുട്ടിക്കുമുണ്ടെന്ന്. ലഡുവിന് ഭംഗി തോന്നിക്കാൻ മുകളിൽവെക്കുന്ന ഉണക്കമുന്തിരി പോലെ ഒന്നുമാത്രമാണ് കാവിപ്പാർട്ടിയിൽ അവുള്ളക്കുട്ടിയുടെ പദവിയെന്ന് അറിയാത്തവരായി ആരും കാണില്ല.

അങ്ങനെയുള്ള അവുള്ളക്കുട്ടിയാണ് പറയുന്നത് സംസ്ഥാന നേതൃത്വം ആഗ്രഹിച്ചിരുന്നുവെങ്കിലും ദേശീയ നേതൃത്വം ചിറ്റപ്പനെ അംഗീകരിച്ചില്ല എന്ന്. പദവിയുടെ പേര് വൈസ് പ്രസിഡൻ്റ് എന്നൊക്കെയാണെങ്കിലും അത് ജെ.പി.നഡ്ഢയുടെ തൊട്ടുതാഴെയാണെന്ന് വിശ്വസിക്കാനുള്ള അവകാശം ആ പാർട്ടിയിൽ അവുള്ളക്കുട്ടിക്ക് മാത്രമേയുള്ളൂവെന്ന് തിരിച്ചറിവുള്ളവരാണ് ആ പാർട്ടിയിൽ അവുള്ളക്കുട്ടിയൊഴികെയുള്ളവരെല്ലാം.
കാവിപ്പാർട്ടി അവുള്ളക്കുട്ടിയെ ചേർത്തുപിടിക്കാനും ജയരാജനണ്ണനെ ആട്ടിയക്കറ്റാനുമുണ്ടായ കാരണങ്ങളെന്തൊക്കെയായിരിക്കാം. ചൂരിത്തുണിയും മുറിയൻകൈ കുപ്പായവും തലയിൽ ഉറുമാൽ കെട്ടുമായിക്കഴിഞ്ഞ കാലത്ത് ലീഗിൻ്റെ വിദ്യാർഥികൾക്കൊപ്പം നടന്നിട്ടുണ്ടെന്നാണ് അവുള്ളക്കുട്ടിയുടെ പൂർവചരിത്രം. പിന്നെ വിപ്ലവിദ്യാർഥികൾക്കൊപ്പം ചേർന്ന് അവരുടെ അഖിലേന്ത്യാ നേതാവും പാർലമെൻറ് അംഗവുമൊക്കെയായി.
കയ്യിലിരിപ്പിൻ്റെ ഗുണം കൊണ്ടോ പാർലമെൻററി പദവിയിൽ പാർട്ടി നിശ്ചയിച്ച കാലാവധി തീരുന്നതിൻറെ വ്യഥകൊണ്ടോ ഗാന്ധിപ്പാർട്ടിയിലേക്ക് മാറ്റിച്ചവിട്ടിയതാണ് കക്ഷി. അവിടെയും പദവികൾക്ക് അന്ത്യമായെന്ന് തോന്നിയപ്പോൾ അഭയം തേടിയതാണ് കാവിപ്പാർട്ടിയിൽ.
ജയരാജനെ സംബന്ധിച്ചാണെങ്കിൽ ജനനവും വളർച്ചയുമൊക്കെ വിപ്ലവപ്പാർട്ടിയിൽ മാത്രം. കഴുത്തിലൊരു വെടിയുണ്ടയുണ്ടെന്നതൊഴിച്ചാൽ മറ്റു കുഴപ്പങ്ങളൊന്നും പറഞ്ഞുകേട്ടിട്ടുമില്ല. ഒളിവ് ജീവിതവും കട്ടൻ ചായയും തുടങ്ങി പഴഞ്ചൻ രീതികൾ മാറ്റണമെന്ന ചിന്ത അൽപം കൂടുതലാണെന്ന് മാത്രം.
ആകാരംകൊണ്ടും മോശക്കാരനല്ല. കാരണഭൂതൻ്റെ ഭാഷയിൽ പറഞ്ഞാൽ എട്ടുമുക്കാൽ അട്ടിവെക്കേണ്ട പരുവത്തിലും അല്ല. അങ്ങനെയുള്ള ദേഹത്തെ കാവിപ്പാർട്ടിയിലേക്ക് ആവാഹിക്കാൻ പ്രയത്നിച്ചയാളും മോശമല്ല. കാവിപ്പാർട്ടിയിൽ ജനിച്ച് വളർന്ന ശോഭാ സുരേന്ദ്രൻ. ആ ശോഭാ സുരേന്ദ്രൻ നടത്തിയ നീക്കത്തിനാണ് ദേശീയ നേതൃത്വം തടയിട്ടതെന്നാണ് അവുള്ളക്കുട്ടി പറഞ്ഞതിൻ്റെ മലയാളം.
ബ്രസീലിൽ നിന്നുള്ള മോഡലിനെപ്പോലും ഹരിയാനയിൽ തങ്ങൾക്കനുകൂലമായി ഉപയോഗിച്ച പാർട്ടിയാണ് തങ്കം പോലുള്ള ജയരാജനെ വേണ്ടെന്ന് വച്ചതെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അരിയാഹാരം പോയിട്ട് ഉള്ളി കഴിക്കുന്നവരെപ്പോലും കിട്ടില്ല.
ആയിരം കോഴിക്ക് അരക്കാട എന്നാണ് പ്രമാണം. ആയിരം അവുള്ളക്കുട്ടിക്ക് ഒരു ജയരാജൻ എന്ന് പറഞ്ഞാലും അധികമാകില്ല. അങ്ങനെയൊരാളെ വേണ്ടെന്ന് വെക്കാൻ മാത്രം മന്ദബുദ്ധികളാണെന്ന് പറഞ്ഞാൽ ആരാണ് വിശ്വസിക്കുക.































