ന്യൂഡൽഹി : ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ, 2,92,048 വോട്ടർമാർക്ക് ശരിയായ വിലാസമില്ലെന്ന് കണ്ടെത്തി.
‘0’,’00’,’000′ എന്നിങ്ങനെയാണ് വീട്ടുനമ്പർ രേഖപ്പെടുത്തിയിട്ടുള്ളത്. ഓഗസ്റ്റ് 1-നാണ് കരട് വോട്ടർ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഇത്തരം “തെറ്റുകൾ” സംഭവിക്കാറുണ്ടെന്ന് ബീഹാർ ചീഫ് ഇലക്ടറൽ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ സമ്മതിച്ചു.
“ചിലപ്പോൾ വോട്ടർമാർ അവരുടെ വീട്ടുനമ്പറുകൾ പൂരിപ്പിക്കാറില്ല.എന്നിട്ടും, അത്തരം അപേക്ഷകൾ കമ്മീഷൻ വെബ്സൈറ്റ് സ്വീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് വീട്ടുനമ്പറിന് ‘0’എന്ന ഡിഫോൾട്ട് മൂല്യം വരുന്നത്. ഇത് തിരുത്താൻ ഞങ്ങൾ ശ്രമിക്കും,” ഡെപ്യൂട്ടി ചീഫ് ഇലക്ടറൽ ഓഫീസർ അശോക് പ്രിയദർശി പറഞ്ഞു.
വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കുന്നതിന് ‘പ്രത്യേക തീവ്ര പുനരവലോകനം’ കാരണമാകുമെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ ഇതിനെ വിമർശിച്ചിരുന്നു. സംസ്ഥാനത്തിന്‍റെ കരട് വോട്ടർ പട്ടികയിൽ നിന്ന് 65 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയ സാഹചര്യത്തിലായിരുന്നു വിമർശനം.
ബീഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിൽ 235 എണ്ണത്തിലെ 87,898 പോളിംഗ് ബൂത്തുകളിലെ 7 കോടിയിലധികം വോട്ടർമാരുടെ കരട് വോട്ടർ പട്ടിക പരിശോധിച്ചുവെന്ന് ‘ന്യൂസ്‌ലൗണ്ടറി’ എന്ന മാധ്യമം അറിയിച്ചു.
എട്ട് നിയമസഭാ മണ്ഡലങ്ങളിലെ 2,184 പോളിംഗ് ബൂത്തുകൾ അവർക്ക് വിശകലനം ചെയ്യാൻ കഴിഞ്ഞില്ല. കാരണം, ബംഗളൂരുവിലെ ഒരു നിയമസഭാ മണ്ഡലത്തിൽ “വോട്ട് മോഷണം” നടന്നുവെന്ന് ഓഗസ്റ്റ് 7-ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചതിന് ശേഷം കമ്മീഷൻ അതിന്‍റെ വെബ്സൈറ്റിലെ വോട്ടർ പട്ടികയുടെ ഫോർമാറ്റ് മെഷീൻ-റീഡബിൾ അല്ലാത്ത രീതിയിലേക്ക് മാറ്റിയിരുന്നു. വോട്ടർ പട്ടിക ആദ്യം മെഷീൻ-റീഡബിൾ ഫോർമാറ്റിലാണ് അപ്‌ലോഡ് ചെയ്തിരുന്നത്.
മെഷീൻ-റീഡബിൾ ഫോർമാറ്റിലുള്ള ഡാറ്റ, കമ്പ്യൂട്ടറുകൾക്ക് എളുപ്പത്തിൽ വായിക്കാനും പ്രോസസ് ചെയ്യാനും കഴിയുന്ന തരത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. എന്നാൽ, മെഷീൻ-റീഡബിൾ അല്ലാത്ത ഡാറ്റ ചിട്ടപ്പെടുത്താത്തതിനാൽ, മനുഷ്യ ഇടപെടൽ കൂടാതെ കമ്പ്യൂട്ടറുകൾക്ക് കാര്യക്ഷമമായി വായിക്കാനോ വിശകലനം ചെയ്യാനോ ബുദ്ധിമുട്ടാണ്.
ഔറംഗാബാദ് ജില്ലയിലെ ഒബ്ര നിയമസഭാ മണ്ഡലത്തിലാണ് ഇത്തരം വോട്ടർമാർ ഏറ്റവും കൂടുതലുള്ളത് – 6,637. തൊട്ടുപിന്നിൽ ഫുൽവാരി (5,905), മനേർ (4,602), ഫോർബ്സ്ഗഞ്ച് (4,155), ദാനാപുർ (4,063), ഗോപാൽഗഞ്ച് (3,957), പട്ന സാഹിബ് (3,806), ഹാജിപുർ (3,802), ദർഭംഗ (3,634), ഗയ ടൗൺ (3,561) എന്നിവയാണ്.
ഇവയിൽ ഫോർബ്സ്ഗഞ്ച്, ഹാജിപുർ, ദർഭംഗ എന്നിവയൊഴികെ ഏഴ് മണ്ഡലങ്ങളും സംസ്ഥാനത്തെ ഏറ്റവും വികസിതമായ പ്രദേശങ്ങളിലൊന്നായ പട്ന മേഖലയിലാണ്.
മൊത്തം 15 മണ്ഡലങ്ങളിൽ 3,000-ത്തിലധികം അത്തരം പേരുകളുണ്ട്. എന്നാൽ ഭോജ്പൂർ ജില്ലയിലെ അഗിയോൺ മണ്ഡലത്തിൽ അത്തരം വോട്ടർമാർ 47 പേർ മാത്രമാണ്.
യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കാതിരിക്കാനും യോഗ്യതയില്ലാത്ത ഒരാളെയും പട്ടികയിൽ ഉൾപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനരവലോകനം നടത്തുന്നതെന്ന് ജൂൺ 24-ന് കമ്മീഷൻ വിശദീകരിച്ചിരുന്നു.വോട്ട് ചെയ്യുന്നതിന് മുമ്പ് എല്ലാ വോട്ടർമാരും അവരുടെ പൗരത്വം തെളിയിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. അസാധാരണ നടപടിയായാണ് ഇതെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
ബൂത്ത് ലെവൽ ഓഫീസർമാർ ഓരോ വീട്ടിലും പോയി ഓരോ വോട്ടറുടെയും പൂരിപ്പിച്ച ഫോണിന്‍റെ ഒരു പകർപ്പ് ശേഖരിക്കുകയും, അതിന്‍റെ രണ്ടാമത്തെ പകർപ്പിൽ വോട്ടർക്ക് നൽകാനുള്ള രസീത് ഒപ്പിട്ട് നൽകുകയും ചെയ്യണമായിരുന്നു. പൂരിപ്പിച്ച ഫോം സമർപ്പിച്ചവർ കരട് വോട്ടർ പട്ടികയിൽ ഇടം നേടി. ഇപ്പോൾ അവർ പൗരത്വം തെളിയിക്കുന്നതിനുള്ള രേഖകൾ സെപ്റ്റംബർ 1-നകം സമർപ്പിക്കണം എന്നാണ് നിർദേശം.
കമ്മീഷൻ 91.6% വോട്ടർമാരുടെയും ഫോമുകൾ ശേഖരിച്ചിട്ടുണ്ട്. 65 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായും കമ്മീഷൻ അറിയിച്ചു. ഇതിൽ 22 ലക്ഷം പേർ മരിച്ചവരാണ്. 36 ലക്ഷം പേർ താമസം മാറിയവരോ കണ്ടെത്താൻ കഴിയാത്തവരോ ആണ്. 7 ലക്ഷം പേർ വ്യാജ വോട്ടർമാരുമാണെന്ന് കമ്മീഷൻ പറഞ്ഞു.
പാസ്പോർട്ട്, ബാങ്ക് പാസ്ബുക്ക് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് പോലുള്ള താമസ രേഖകൾ ഒരു വോട്ടറായി രജിസ്റ്റർ ചെയ്യുന്നതിന് നിർബന്ധമാണ്. എന്നാൽ കണ്ടെത്താൻ കഴിയാത്ത വോട്ടർമാർക്കും പട്ടികയിൽ ഇടം നേടാൻ കഴിഞ്ഞിട്ടുണ്ട്. ഉത്തർപ്രദേശിലെ മീററ്റിൽ, രണ്ട് ബൂത്തുകളിൽ 27% വ്യാജ വോട്ടർമാരുണ്ടായിരുന്നു. “ഇത്തരം വോട്ടർമാരെ” ഒഴിവാക്കാൻ ഒരു സംവിധാനമില്ലെന്ന് ഉത്തർ പ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ പറയുന്നു.































