വാഷിങ്ടണ്‍: ഇറാന്‍ മലനിരകളില്‍ ഭൂഗര്‍ഭത്തില്‍ സ്ഥിതിചെയ്യുന്ന ഫൊര്‍ദോ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രം തകര്‍ക്കാന്‍ ശേഷിയുള്ള ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ വർഷിക്കുന്ന അമേരിക്കയുടെ ബി-2 വിമാനങ്ങൾ ഗുവാമിലെ സൈനികകേന്ദ്രത്തിലേക്ക് നീങ്ങുന്നു.
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇടപെടാനുള്ള അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾ ട്രംപിൻ്റെ തീരുമാനം വരുംമുമ്പേ ആണ് ഈ നീക്കം.ഫ്‌ളൈറ്റ് ട്രാക്കിംഗ് ഡാറ്റയും എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള വോയ്സ് കമ്മ്യൂണിക്കേഷനുകളേയും അടിസ്ഥാനമാക്കിയാണ് ഇക്കാര്യം ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മിസോറിയിലെ വൈറ്റ്മാന്‍ എയര്‍ഫോഴസ് ബേസില്‍നിന്ന് ആറ് ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ഗുവാമിലെ സൈനികകേന്ദ്രത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കയുടെ കൈവശം മാത്രമുള്ള ബി-2 വിമാനത്തിന് 15 ടണ്‍ ഭാരമുള്ള രണ്ട് ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ വഹിക്കാന്‍ കഴിയും.
ഇറാന്‍ മലനിരകളില്‍ ഭൂഗര്‍ഭത്തില്‍ സ്ഥിതിചെയ്യുന്ന ഫൊര്‍ദോ യുറേനിയം സമ്പുഷ്ടീകരണകേന്ദ്രം തകര്‍ക്കാന്‍ അമേരിക്കയുടെ സഹായം ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നു. ഇറാൻ്റെ രഹസ്യ ആണവ ഗവേഷണ കേന്ദ്രങ്ങളുടെ ശൃംഖലകളിലടക്കം കൃത്യമായ ആക്രമണം നടത്താന്‍ ബി-2 ബോംബറുകള്‍ക്ക് കഴിയുമെന്നാണ് അമേരിക്കയുടെ അവകാശവാദം.