March 7, 2026 5:02 pm

തിരഞ്ഞെടുപ്പ് വരുമ്പോൾ അയ്യപ്പഭക്തിയെച്ചൊല്ലി വീണ്ടും രാഷ്ടീയപ്പോര്

കൊച്ചി: സംസ്ഥാന സർക്കാരും തിരുവിതാകൂർ ദേവസ്വം ബോർഡും ചേർന്ന് പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സം​ഗമത്തിന് ബദലായി പന്തളത്ത് വിശ്വാസ സം​ഗമം നടത്താൻ ആർ എസ് എസ് നീക്കം തുടങ്ങി.  ഇതിലേക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവരെ ക്ഷണിക്കാനാണ് ആലോചന.

ശബരിമല കർമ്മ സമിതിയും ഹിന്ദു ഐക്യവേദിയും പന്തളം കൊട്ടാരവും ആയിരിക്കും സംഘാടകർ. ഈ മാസം 22 ന് ആയിരിക്കും  വിശ്വാസ സം​ഗമം. അയ്യപ്പ സംഗമം രാഷ്ടീയ നേട്ടത്തിനാണ് എന്ന് ബോധ്യപ്പെടുത്തുകയാണ് ഉദ്ദേശ്യം.

ഇതു സംബന്ധിച്ച ഔദ്യോ​ഗിക അറിയിപ്പ് വന്നിട്ടില്ല. ഇക്കാര്യത്തിൽ ഹൈന്ദവ സംഘടനകൾ ആലോചിച്ച് തീരുമാനമെടുക്കുമെന്നും ശേഷം ഔദ്യോ​ഗികമായി അറിയിക്കുകയും ചെയ്യുമെന്ന് ഹിന്ദു ഐക്യവേദി പ്രസിഡന്‍റ് ആർ വി ബാബു പറഞ്ഞു. വിശ്വാസികളെ കബളിപ്പിക്കുന്ന നിലപാടാണ് സർക്കാരും ദേവസ്വം ബോർഡും എടുക്കുന്നത്. വിശ്വാസികളോടൊപ്പമാണ് തങ്ങൾ എന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് ജനങ്ങളോടുള്ള വഞ്ചനയാണ്.

ഒരു കാലത്തും സിപിഎമ്മിന് വിശ്വാസികളോട് കൂറോ അനുകമ്പയോ ഉണ്ടായിട്ടില്ല. ഹൈന്ദവ വിശ്വാസങ്ങളെ കടന്നാക്രമിക്കുന്ന സമീപനമാണ് എല്ലാക്കാലത്തും സിപിഎം സ്വീകരിച്ചിട്ടുള്ളത്. പൊടുന്നനെ സിപിഎമ്മിനുണ്ടായ മാറ്റം വിശ്വസിക്കാൻ കഴിയുന്നതല്ല. അത് രാഷ്ട്രീയ കാപട്യമാണ്. വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഹൈന്ദവ സമൂഹത്തെ ആകർഷിക്കാനുള്ള കൗശലം മാത്രമാണ് ഇത്. വിശ്വാസികൾ വിശ്വാസത്തിലെടുക്കുന്നത് ഹൈന്ദവ സംഘടനകളെയാണ്. അതുകൊണ്ടു തന്നെ വിശ്വാസികൾ കബളിക്കപ്പെടുന്നതിനോട് ഒരിക്കലും കൂട്ടുനിൽക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം: ലോഗോ പ്രകാശനം ചെയ്തു

ഇതിനിടെ, ആഗോള അയ്യപ്പ സംഗമത്തില്‍, സർക്കാറിനോടും ദേവസ്വം ബോര്‍ഡിനോടും വിശദീകരണം ഹൈക്കോടതി തേടി .ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സർക്കാർ മറുപടി നല്‍കി. ദേവസ്വം ബോർഡിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ ഭാഗമെന്നും സർക്കാർ കോടതിയെ അറിയിച്ചു.

ആഗോള അയ്യപ്പ സംഗമം എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്നും ദേവസ്വം ബോർഡിന് മറ്റു ക്ഷേത്രങ്ങൾ ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു. മതസൗഹാർദം ഊട്ടിയുറപ്പിക്കാനെന്ന് സർക്കാർ മറുപടി നല്‍കി. സ്പോൺസര്‍ഷിപ്പിലൂടെ പരിപാടി നടത്തുന്നത് എന്തിനാണെന്നും പരിപാടിയുടെ സംഘാടനത്തിൽ സർക്കാരിനും ബോർഡിനും വ്യക്തതയില്ലേ എന്നും കോടതി ചോദിച്ചു.

ഹർജി ഫയലിൽ സ്വീകരിക്കുകയും പരിപാടിയുടെ സാമ്പത്തിക ചെലവുകളും ഫണ്ട് സമാഹരണവും സംബന്ധിച്ച വിശദമായ റിപ്പോർട്ട്‌ വേണമെന്നും കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ ദേവസ്വം ബോർഡും സർക്കാരും മറുപടി നൽകണമെന്നും കോടതി വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കപട അയ്യപ്പ ഭക്തിയുമായി രംഗത്തിറങ്ങിയിരിക്കുകയാണ് ഇടതുമുന്നണി സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ആഗോള അയപ്പ സംഗമം യുഡിഎഫ് ബഹിഷ്കരിക്കില്ലെന്നും ചില ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നൽകിയശേഷം ക്ഷണിച്ചാൽ അപ്പോള്‍ നിലപാട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

Kerala CPM under pressure over Global Ayyappa conclave, women's entry debate resurfaces

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സത്യവാങ്മൂലം പിന്‍വലിക്കൽ, ആചാര സംരക്ഷണത്തിനായുള്ള സമരങ്ങള്‍ക്കെതിരായ കേസ് പിന്‍വലിക്കൽ തുടങ്ങിയ വിഷയങ്ങളിൽ സര്‍ക്കാര്‍ മറുപടി പറയണമെന്ന യുഡിഎഫ് നിലപാടണ് വാര്‍ത്താസമ്മേളനത്തിൽ സതീശൻ വ്യക്തമാക്കിയത്.

ആചാര ലംഘനത്തിന് അവസരമൊരുക്കിയ സത്യവാങ്മൂലം സര്‍ക്കാര്‍ പിന്‍വലിക്കാൻ തയ്യാറാകുമോ? ശബരിമലയുടെ വികസനത്തിന് യാതൊന്നും ചെയ്യാത്ത സര്‍ക്കാരാണ് ഇപ്പോള്‍ ഇങ്ങനെ സംഗമം നടത്തുന്നത്.

സര്‍ക്കാരിന്‍റെ പത്താംവർഷത്തിൽ പെട്ടെന്ന് ഒരു അയ്യപ്പ ഭക്തി വന്നത് എന്തിനാണെന്ന് അറിയാം.‌ സർക്കാർ കാപട്യം വിശ്വാസികൾ തിരിച്ചറിയും. സംഘാടക സമിതിയിൽ പേര് വച്ചപ്പോൾ അനുവാദം ചോദിച്ചില്ല. ദേവസ്വം ബോർഡ് പ്രസിഡന്‍റ് സൗകര്യം ചോദിച്ചല്ല വന്നത്.

സൗകര്യം വിളിച്ച് ചോദിച്ച് വന്നാൽ കാണാൻ ഇനിയും തയ്യാറാണ്. പ്രസിഡന്‍റ് വന്നപ്പോ ഭക്ഷണം കഴിക്കുകയായിരുന്നു. കാണാൻ സമ്മതിച്ചില്ലെന്ന് പറഞ്ഞത് മര്യാദകേടാണ്. ശബരിമലയിലെ എല്ലാ പ്രശ്നങ്ങളുടേയും പിന്നിൽ സർക്കാരാണ്. ആചാര ലംഘനം എതിർത്തപ്പോ പ്രതിപക്ഷത്തെ പിൻതിരിപ്പൻമാരാക്കിയെന്നും സതീശൻ കുറ്റപ്പെടുത്തി.

Sabarimala Scenes in Control, Says Kerala CM Amid Mega Rush, Protest | Reasons Explained | India News - News18

സിപിഎം എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്ന നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ,തിരുവനന്തപുരം ചെമ്പഴന്തിയിൽ ആവർത്തിച്ചു. ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയായിരിക്കു. ശബരിമല സ്ത്രീ പ്രവേശനം കഴിഞ്ഞപോയ അധ്യായമാണെന്നാണ് പറഞ്ഞതെന്നും അടഞ്ഞ അധ്യായം എന്നല്ല എന്നും അദ്ദേഹം പറഞ്ഞു.

ചെമ്പഴന്തിയിൽ അജയൻ രക്ത സാക്ഷി ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു ഗോവിന്ദൻ. വിശ്വാസികളെ കൂടി ചേർത് വർഗ്ഗീയതയെ ചെറുക്കാനാണ് ശ്രമം. അതിന്‍റെ ഭാഗം കൂടിയാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. അല്ലാതെ ചിലർ പറയുന്നത് പോലെ വർഗീയതക്ക് വളം വെച്ചു കൊടുക്കാനല്ല.ഗോവിന്ദൻ വിശദീകരിച്ചു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News