March 8, 2026 6:48 am

സാമ്പത്തിക സുരക്ഷ ഉണ്ടെങ്കിൽ ജീവനാംശത്തിന് അര്‍ഹതയില്ല

ന്യൂഡല്‍ഹി: സാമ്പത്തികമായി സ്വാതന്ത്ര്യം നേടിയ ജീവിതപങ്കാളിക്ക് ജീവനാംശത്തിന് അര്‍ഹതയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു.

സാമൂഹിക നീതി ഉറപ്പാക്കുന്നതിനാണ് ജീവനാംശം.അത് സാമ്പത്തികമായി സ്വാതന്ത്ര്യം നേടിയ രണ്ട് വ്യക്തികളുടെ സാമ്പത്തിക സ്ഥിതി ഉയര്‍ത്തുന്നതിനോ തുല്യമാക്കുന്നതിനോ വേണ്ടിയുളളതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

റെയില്‍വേസ് ട്രാഫിക് സര്‍വീസില്‍ ഗ്രൂപ്പ് എ ഓഫീസറായ യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് അനില്‍ ക്ഷേതര്‍പാല്‍, ജസ്റ്റിസ് ഹരീഷ് വൈദ്യനാഥന്‍ ശങ്കര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ആണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത് .

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 25 കക്ഷികളുടെ വരുമാനം, വരുമാന ശേഷി, സ്വത്ത്, പെരുമാറ്റം എന്നിവ കണക്കിലെടുത്ത് ജീവനാംശം നല്‍കാന്‍ കോടതിക്ക് വിവേചനാധികാരം നല്‍കുന്നുണ്ട്. എന്നാല്‍, ജീവിതപങ്കാളി സാമ്പത്തികമായി സ്വാതന്ത്ര്യം നേടിയ സാഹചര്യങ്ങളില്‍ ഹിന്ദു വിവാഹ നിയമത്തിലെ 25-ാം സെക്ഷന്‍ നടപ്പാക്കാന്‍ കഴിയില്ല .

വേര്‍പിരിയലിനുശേഷം അഭിഭാഷകനായ മുന്‍ ഭര്‍ത്താവില്‍നിന്ന് ജീവനാംശവും നഷ്ടപരിഹാരവും തേടിയുളളതായിരുന്നു യുവതിയുടെ ഹര്‍ജി. 2010-ല്‍ വിവാഹിതയായ ദമ്പതിമാര്‍ മൂന്ന് വര്‍ഷം മാത്രമാണ് ഒന്നിച്ചുകഴിഞ്ഞത്. തുടര്‍ന്ന് 2023 ഓഗസ്റ്റില്‍ ഇരുവര്‍ക്കും കുടുംബക്കോടതി വിവാഹമോചനം നല്‍കുകയായിരുന്നു.

ഭാര്യയില്‍നിന്ന് മാനസികവും ശാരീരികവുമായ പീഡനമേല്‍ക്കേണ്ടി വന്നതായി അഭിഭാഷകനായ ഭര്‍ത്താവ് ആരോപിച്ചിരുന്നു. ആരോപണങ്ങളെല്ലാം നിഷേധിച്ച യുവതി ഭര്‍ത്താവിന്റെ ഭാഗത്തുനിന്ന് ക്രൂരമായ പെരുമാറ്റമുണ്ടായതായി പരാതിപ്പെട്ടിരുന്നു.

വിവാഹമോചനം നല്‍കിയ കുടുംബക്കോടതി ഭാര്യ വിവാഹമോചനത്തിന് സമ്മതിച്ചതിന് 50 ലക്ഷം രൂപ ആവശ്യപ്പെട്ടതായും രേഖപ്പെടുത്തി. ഇത് സത്യവാങ്മൂലത്തില്‍ യുവതി ഉള്‍പ്പെടുത്തുകയും ക്രോസ് വിസ്താരത്തിനിടയില്‍ ആവര്‍ത്തിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണമുണ്ടായത്.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News