അഹമ്മദാബാദ് : ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി അടക്കം 241 പേർ ഗുജറാത്തിലെ അഹമ്മദാബാദിൽ യാത്രാവിമാനം തകർന്നു മരിച്ചു. ഒരാൾ രക്ഷപ്പെട്ടു.
ആളപായം സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പൂർണമായി പുറത്തുവന്നിട്ടില്ല
സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എയർ ഇന്ത്യയുടെ എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
പറന്നുയർന്ന ഉടനെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നു വീഴുകയായിരുന്നു. ഉച്ചയ്ക്ക് 1.43 നായിരുന്നു ദുരന്തം.
വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടതായി വിവരം ഇല്ലെന്ന് പൊലീസ് മേധാവി അറിയിച്ചുവെങ്കിലും ഒരാൾ രക്ഷപ്പെട്ടുവെന്ന് പിന്നീട് വാർത്ത വന്നു. ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍എ ഇക്കാര്യം സ്ഥിരീകരിച്ചു.
വിശ്വാസ് കുമാര്‍ രമേഷ് എന്ന നാല്പതുകാരനാണ് രക്ഷപ്പെട്ടത്. കാര്യമായ പരിക്കേൽക്കാത്ത അദ്ദേഹം ചികിൽസയിലാണെന്ന് അഹമ്മദാബാദ് പൊലീസ് അറിയിച്ചു.
വിശ്വാസ് കുമാര്‍ രമേഷ്
പത്തനംതിട്ട സ്വദേശിനി രഞ്ജിത ഗോപകുമാറും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വിമാനത്തിൽ 230 യാത്രക്കാരും 12 ജോലിക്കാരും ഉണ്ടായിരുന്നു. യാത്രക്കാരിൽ ആകെ 61 വിദേശ പൗരന്മാരുണ്ടായിരുന്നു. 53 യു കെ പൗരന്മാരും ഒരു കനേഡിയൻ പൗരനും 7 പോർച്ചുഗീസുകാരും യാത്രക്കാരിലുൾപ്പെടുന്നു.
വിമാനത്തിൻ്റെ പിൻവശം ഒരു മരത്തിലിടിച്ചതാണ് അപകട കാരണമെന്നാണ് സൂചന. വിമാനത്തിൻ്റെ ഒരു ചിറക് ഒടിഞ്ഞതായാണ് ചിത്രങ്ങളിൽനിന്നു വ്യക്തമാകുന്നത്. തകർന്നതിനു പിന്നാലെ വിമാനത്തിൽ തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞു.
വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ നാല്‍പതിലധികം പേരുണ്ടായിരുന്നു. അഞ്ച് പേര്‍ മരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് വിവരം. ഉച്ചയൂണിന്‍റെ സമയമായിരുന്നതിനാല്‍ കൂടുതല്‍ പേരും ഭക്ഷണ ശാലയിലായിരുന്നു. ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.
ബോയിംഗ് വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് അസാധാരണമാണെന്നിരിക്കേ എന്താണ് സംഭവിച്ചത് എന്നതില്‍ വലിയ ദുരൂഹത നിലനില്‍ക്കുകയാണ്.