March 6, 2026 4:35 am

ഐടി മേഖലയിൽ കരിനിഴൽ വീഴ്ത്തി ‘എഐ പരിഭ്രാന്തി’

ന്യൂഡൽഹി : നിർമിത ബുദ്ധിയുടെ വൻ തോതിലുള്ള കടന്നുകയററം, രാജ്യത്ത് അഞ്ച് ദശലക്ഷത്തിലധികം പേർക്ക് തൊഴിൽ നൽകുന്ന വിവരസാങ്കേതിക വിദ്യ മേഖലയിൽ ആശങ്ക വിതയ്ക്കുന്നു.

ഈ മേഖലയിൽ ഉണ്ടാകുന്ന ഏത് തളർച്ചയും വലിയ ആഘാതമാകും.നിലവിൽ ഇന്ത്യയുടെ ജിഡിപിയുടെ ഏകദേശം 8 ശതമാനത്തോളം ഐടി മേഖലയിൽ നിന്നാണ് എന്ന കാര്യം വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയുടെ വിവരസാങ്കേതിക വിദ്യയുടെ (ഐടി) കരുത്തായ ഔട്ട്‌സോഴ്‌സിംഗ് മോഡൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വിപ്ലവത്തിന് മുന്നിൽ തകർന്നടിയുമോ എന്ന ഭീതിയിലാണ് ആഗോള വിപണി. സിട്രിനി റിസർച്ച് പുറത്തുവിട്ട ‘ദി 2028 ഗ്ലോബൽ ഇന്റലിജൻസ് ക്രൈസിസ്’ എന്ന റിപ്പോർട്ട് സൃഷ്ടിച്ച ആഘാതം ഇന്ത്യൻ ഐടി സൂചികയായ നിഫ്റ്റി ഐടിയിൽ വൻ ഇടിവുണ്ടാക്കി.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ മാത്രം വിദേശ നിക്ഷേപകർ ഏകദേശം 10,000 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത്. ചൊവ്വാഴ്ചയോടെ നിഫ്റ്റി ഐടി സൂചിക കഴിഞ്ഞ 30 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇത് 2008-ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും മോശം മാസമായി മാറിയിരിക്കുകയാണ്.

അലാപ് ഷാ സഹരചയിതാവായ സിട്രിനി റിപ്പോർട്ട് 2028-ൽ സംഭവിക്കാനിടയുള്ള ഒരു സാങ്കൽപ്പിക ഭാവിയെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. എഐ ഏജൻ്റുകളുടെ കടന്നുവരവോടെ മനുഷ്യ അധ്വാനം അപ്രസക്തമാകുന്ന ഒരു സാഹചര്യം ഈ റിപ്പോർട്ട് വിഭാവനം ചെയ്യുന്നു.

കുറഞ്ഞ ചിലവിൽ സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകുക എന്ന ഇന്ത്യൻ ഐടി കമ്പനികളുടെ അടിസ്ഥാന രീതിയെ ‘ഏജൻ്റിക് എഐ’ അട്ടിമറിക്കുമെന്നാണ് ഇതിലെ പ്രധാന വാദം. കോഡിംഗിന് ആവശ്യമായ ചിലവ് കേവലം വൈദ്യുതിയുടെ ചിലവിലേക്ക് മാത്രമായി കുറയുന്നതോടെ ലക്ഷക്കണക്കിന് ഇന്ത്യൻ സോഫ്റ്റ്‌വെയർ ഡെവലപ്പർമാർക്ക് തൊഴിൽ നഷ്ടമാകുമെന്നും ഇൻഫോസിസ്, വിപ്രോ തുടങ്ങിയ പ്രമുഖ കമ്പനികളുടെ കരാറുകൾ ആഗോള ഉപഭോക്താക്കൾ റദ്ദാക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

Anthropic and The Future of Agentic Coding with Claude Codeഇതോടൊപ്പം ആന്ത്രാപിക് പുറത്തിറക്കിയ ‘ക്ലോഡ് കോഡ്’ എന്ന അത്യാധുനിക എഐ ടൂൾ സങ്കീർണ്ണമായ കോബോൾ കോഡുകൾ പോലും ലളിതമായി കൈകാര്യം ചെയ്യാൻ തുടങ്ങിയത് വിപണിയിലെ ഭീതി വർദ്ധിപ്പിച്ചു.

റിപ്പോർട്ടിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട മറ്റൊരു ആശയം ‘ഘോസ്റ്റ് ജിഡിപി’ എന്നതാണ്. ഇതിൽ കമ്പനികളുടെ ലാഭവും ഉല്പാദനക്ഷമതയും രേഖകളിൽ വർദ്ധിക്കുമെങ്കിലും, മനുഷ്യർക്ക് പകരം എഐ ജോലികൾ ചെയ്യുന്നതിനാൽ വരുമാനം ജനങ്ങളിലേക്ക് എത്തുന്നില്ല. പണം വിപണിയിൽ ചംക്രമണം ചെയ്യാത്ത അവസ്ഥ ഉണ്ടാകുകയും ഇത് സാമ്പത്തിക മാന്ദ്യത്തിന് വഴിതുറക്കുകയും ചെയ്യും.

2027-ഓടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായ സർവീസ് സെക്ടറിലെ വരുമാനം ഇല്ലാതാകുമെന്നും രൂപയുടെ മൂല്യം 18 ശതമാനം വരെ ഇടിയുമെന്നും റിപ്പോർട്ട് പ്രവചിക്കുന്നു.

Enterprise Agentic AI Market to Skyrocket from $1.5B to $41.8B by 2030 - TechAfrica News

എന്നാൽ ഈ റിപ്പോർട്ട് അമിതമായ ഭീതി പരത്തുന്നതാണെന്ന് ജെപി മോർഗൻ, എച്ച്എസ്ബിസി തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. എഐക്ക് കൃത്യമായ കോഡ് എഴുതാൻ സാധിക്കുമെങ്കിലും, സങ്കീർണ്ണമായ കോർപ്പറേറ്റ് സംവിധാനങ്ങളിലേക്ക് അവയെ സംയോജിപ്പിക്കാൻ മനുഷ്യരായ വിദഗ്ധരുടെ സഹായം തുടർന്നും ആവശ്യമാണെന്ന് ഇവർ വാദിക്കുന്നു.

ഐടി വ്യവസായ സംഘടനയായ നാസ്കോം നൽകുന്ന സൂചന പ്രകാരം എഐ എന്നത് ജോലികളെ ഇല്ലാതാക്കുന്ന ഒന്നല്ല, മറിച്ച് പ്രവൃത്തികൾ വേഗത്തിലാക്കാൻ സഹായിക്കുന്ന ഒന്നാണ്. പഴയ ലെഗസി കോഡുകൾ നവീകരിക്കുന്നതിലൂടെ ഏകദേശം 1.6 ട്രില്യൺ ഡോളറിന്റെ പുതിയ അവസരങ്ങൾ തുറന്നു കിട്ടാനാണ് എഐ വഴി സാധിക്കുകയെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയുടെ ഗ്ലോബൽ കാപ്പബിലിറ്റി സെൻ്ററുകൾ ഈ മാറ്റത്തെ ഉൾക്കൊള്ളാൻ സജ്ജമാണെന്നും രാജ്യം ഒരു ആഗോള ഗവേഷണ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും വിദഗ്ധർ ഓർമ്മിപ്പിക്കുന്നു. എങ്കിലും വരാനിരിക്കുന്ന മാറ്റങ്ങളെ ഐടി മേഖല എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കും രാജ്യത്തിൻ്റെ സാമ്പത്തിക ഭാവി.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News