കാബുൾ: പാകിസ്താനിലേക്ക് ഒഴുകുന്ന കുനാർ നദിയിൽ അതിവേഗം അണക്കെട്ട് നിർമിക്കാൻ താലിബാൻ നിയന്ത്രിക്കുന്ന അഫ്ഘാനിസ്ഥാൻ ഭരണകൂടം ഉത്തരവിട്ടു.
പാകിസ്താനിലേക്കുള്ള ജലം ഒഴുക്ക് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കുനാർ നദിയിൽ ഡാം നിർമിക്കാനുള്ള തീരുമാനം അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചതായി റഷ്യൻ മാധ്യമമായ ആർടിയുടെ റിപ്പോർട്ടിൽ പറയുന്നു. അതിർത്തിയായ ഡ്യൂറൻ്റ് രേഖയിൽ ഉണ്ടായ സൈനിക സംഘർഷങ്ങൾക്ക് പിന്നാലെയാണ് അഫ്ഗാനിസ്താൻ്റെ ഈ നീക്കം.
ജമ്മു കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിക്കാൻ തീരുമാനിച്ചത് പാകിസ്താന് കനത്ത തിരിച്ചടിയായിരുന്നു. ഭീകരാക്രമണത്തിൽ പാക് പങ്ക് വ്യക്തമായതോടെയായിരുന്നു സുരക്ഷാകാര്യങ്ങൾക്കുള്ള നിർണായക മന്ത്രിസഭാ സമിതി സുപ്രധാന തീരുമാനമെടുത്തത്.
![]()
വടക്കുകിഴക്കൻ അഫ്ഗാനിസ്താനിലെ ഹിന്ദു കുഷ് പർവതനിരകളിൽനിന്ന് ഉൽഭവിക്കുന്ന കുനാർ നദി ക്ക് 480 കിലോമീറ്റർ ആണ് നീളം. അഫ്ഗാനിസ്താനിലെ കുനാർ, നംഗർഹാർ പ്രവിശ്യകൾ പിന്നിടുന്ന നദി പിന്നീട് പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലേക്ക് എത്തിച്ചേരും. തുടർന്ന് ജലലാബാദിന് സമീപത്തുകൂടി ഒഴുകുന്ന കാബൂൾ നദിയിൽ സംഗമിക്കും. പാകിസ്താനിൽ ചിത്രാൽ എന്ന പേരിലാണ് കുനാർ നദി അറിയപ്പെടുന്നത്.
കുനാർ നദിയിൽനിന്നുള്ള വെള്ളം കൂടി എത്തുന്നതോടെ അഫ്ഗാനിസ്താൻ – പാകിസ്താൻ അതിർത്തിയിലെ ഏറ്റവും വലിയ നദിയായി കാബൂൾ നദി മാറുന്നു. പിന്നീട്, കാബൂൾ നദി സിന്ധു നദിയുമായി കൂടിച്ചേരും. ഈ വെള്ളം പാകിസ്താന്‍റെപാകിസ്താന്റെ, പ്രത്യേകിച്ചു ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ജലസേചന ആവശ്യങ്ങൾക്കടക്കം നിർണായകമാണ്.
ഈ മാസം 11ന് സായുധ സംഘമായ തെഹ്രീക് ഇ താലിബാൻ പാകിസ്താനെ (ടിടിപി) ലക്ഷ്യമിട്ടു പാകിസ്താൻ സൈന്യം അഫ്ഗാനിസ്താനിലെ കാബൂളിലും പക്തിക പ്രവിശ്യയിലും നടത്തിയ ആക്രമണമാണ് അതിർത്തിയിലെ സംഘർഷങ്ങളിലേക്ക് നയിച്ചത്. ടാങ്കുകളും ആയുധങ്ങളും ഐഇഡികളും ഉപയോഗിച്ചുള്ള ആക്രമങ്ങളിൽ ഇരു ഭാഗങ്ങളിലും നിരവധി പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതിർത്തി കടന്നുള്ള ഭീകരതയ്ക്കുള്ള പിന്തുണ പാകിസ്താൻ ഉപേക്ഷിക്കുംവരെ കരാർ മരവിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതോടെ സിന്ധു നദിയിൽനിന്നുള്ള വെള്ളം ആശ്രയിച്ചിരുന്ന പാകിസ്താൻ്റെ കാർഷിക മേഖലയ്ക്കടക്കം തിരിച്ചടിയായിരുന്നു.































