March 6, 2026 4:39 pm

നടിയെ പീഡിപ്പിച്ച കേസിൽ ആറു പ്രതികൾക്കും 20 വർഷം കഠിനതടവ്

കൊച്ചി: ചലച്ചിത്ര നടിയെ കാറിൽ ബലാൽസംഗം ചെയ്ത കേസിൽ, കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് പ്രഖ്യാപിച്ചു. കുററക്കാരായ ആറു പ്രതികൾക്കും ഇരൂപതു വർഷം തടവ് വിധിച്ചു. .

ഒന്നാം പ്രതി പൾസർ സുനി.രണ്ടാം പ്രതി മാർട്ടിൻ ആന്‍റണി, മൂന്നാം പ്രതി ബി മണികണ്ഠൻ,നാലാം പ്രതി വി പി വിജീഷ്,അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവർക്കാണ് ശിക്ഷ. അതിജീവിതയ്ക്ക് അഞ്ചു ലക്ഷം രൂപയും പ്രതികൾ നൽകണമെന്നും കോടതി വിധിച്ചു.

ജയിലിൽ കിടന്ന കാലം ശിക്ഷയിൽ നിന്ന് കുറയ്ക്കും, ഇതനുസരിച്ച് സുനിക്ക് പന്ത്രണ്ടര വർഷം ജയിലിൽ കഴിയേണ്ടി വരും.

Kerala actor rape case: Court to pronounce sentence today - The Hindu

എല്ലാ പ്രതികൾക്കും എതിരെ ഗൂഢാലോചന, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഐ ടി ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ തുടങ്ങി മുഴുവൻ കുറ്റങ്ങളും നിലനിൽക്കുമെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അപകീർത്തികരമായ ചിത്രങ്ങളും വിഡിയോയും പകർത്താനായിരുന്നു ബലാൽസംഗം.

കേസിൽ ​ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്ന ഏട്ടാം പ്രതി സിനിമ നടൻ ദിലീപ് അടക്കമുള്ള ഏഴ് മുതൽ പത്ത് വരെയുള്ള പ്രതികളെ വിചാരണക്കോടതി തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തനാക്കിയിരുന്നു. ബലാൽസംഗത്തിന് ക്വട്ടേഷൻ കൊടുത്തു എന്നായിരുന്നു പ്രോസിക്യുഷൻ്റെ ആരോപണം.

ഈ കേസിൽ, സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ ഹർജി നൽകും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. തന്നെ പ്രതിയാക്കാൻ ഗൂഢാലോചന നടന്നുവെന്ന് ആരോപിച്ച് ദിലീപും കോടതിയെ സമീപിക്കും.

കേസിൽ ശിക്ഷാ വാദത്തിനിടെ കോടതിമുറിയിൽ മറ്റ് പ്രതികൾ കരഞ്ഞ് വികാരം പ്രകടിപ്പിച്ചപ്പോഴും ഭാവഭേദമില്ലാതെയായിരുന്നു ഒന്നാം പ്രതി ര്‍ സുനി നിന്നത് എന്നത് ശ്രദ്ധേയമായിരുന്നു.മറ്റ് പ്രതികളോടുള്ളതിനേക്കാൾ കടുത്ത ഭാഷയിലാണ് സുനിയുടെ വാദത്തിനിടെ കോടതി പ്രതികരിച്ചത്. ഈ കേസിനെ ദില്ലിയിലെ നിർഭയ കേസുമായി താരതമ്യം ചെയ്യരുതെന്ന് സുനിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ട വേളയിലടക്കം കോടതി നീരസം പ്രകടിപ്പിച്ചു.

കുറഞ്ഞ ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ നിരത്തിയ വാദത്തെ തള്ളി സംസാരിച്ച കോടതി, പൾസർ സുനി ഈ കേസിലെ മറ്റു പ്രതികളെ പോലെയല്ലെന്ന് തന്നെ കോടതി ഒരു ഘട്ടത്തിൽ ചൂണ്ടിക്കാട്ടി. പൾസർ സുനിയല്ലേ കേസിലെ യഥാർത്ഥ പ്രതിയെന്നും മറ്റ് പ്രതികൾ കൃത്യത്തിന് കൂട്ടുനിന്നവരല്ലേയെന്നും കോടതി ആരാഞ്ഞു.

സുനി ഒരു ദയയും അർഹിക്കുന്നില്ല. ഒരു സ്ത്രീയുടെ അന്തസ്സിന്‍റെ കാര്യമാണെന്നും അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസിലാക്കണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. വാദം ഏകദേശം ഒന്നര മണിക്കൂറോളം നീണ്ടുനിന്നു

നേരത്തെ,കേസിന്‍റെ കോടതി നടപടികളെ കുറിച്ച് വളച്ചൊടിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനെതിരെ കോടതി ജഡ്ജി ഹണി എം. വർഗീസ് മാധ്യമങ്ങൾക്കും അഭിഭാഷകർക്കും മുന്നറിയിപ്പ് നൽകി. കോടതിയെ മോശമായി ചിത്രീകരിക്കുന്നത് കോടതിയലക്ഷ്യ നടപടികൾക്ക് കാരണമാകുമെന്ന് ജഡ്ജി വ്യക്തമാക്കി. തന്നെക്കുറിച്ച് വ്യക്തിപരമായി വരുന്ന ലേഖനങ്ങളിൽ തനിക്ക് പ്രശ്നമില്ല. എന്നാൽ, കോടതി നടപടികളെ വളച്ചൊടിച്ചുള്ള റിപ്പോർട്ടിംഗുകൾ ഗൗരവമായി കൈകാര്യം ചെയ്യുമെന്നും ജഡ്ജി പറഞ്ഞു. കോടതിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വാർത്തകൾ നൽകുന്നത് കോടതിയലക്ഷ്യമായി കണക്കാക്കും.

കേസിന്‍റെ കോടതി നടപടികൾ റെക്കോർഡ് ചെയ്യുകയോ, മറ്റൊരിടത്തേക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജഡ്ജി മുന്നറിയിപ്പ് നൽകി. ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് വിലക്കുന്ന ‘നിപുൺ സക്സേന vs യൂണിയൻ ഓഫ് ഇന്ത്യ’ കേസിൽ സുപ്രീം കോടതി നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ട കേസായിരുന്നു ഇതെന്നും ജഡ്ജി ഹണി എം വർഗീസ് എടുത്തുപറഞ്ഞു. എന്നാൽ, കേസിലെ റിപ്പോർട്ടിംഗിൽ പലപ്പോഴും ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും ജഡ്ജി നിരീക്ഷിച്ചു.

തനിക്കെതിരെ രൂക്ഷമായ സൈബർ അധിക്ഷേപം നടക്കുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക ടി ബി മിനി പറഞ്ഞു.വ്യക്തി അധിക്ഷേപവും നുണ പ്രചരിപ്പിക്കലും തുടരുന്നു. വക്കാലത്ത് അവസാനിച്ച ശേഷം കൂടുതൽ കാര്യങ്ങൾ‌ പറയാനുണ്ടെന്നും അവർ വ്യക്തമാക്കി.

പച്ചക്കള്ളം പറഞ്ഞുള്ള സൈബര്‍ അധിക്ഷേപമാണ് നടക്കുന്നത്. ഇത്രയും വര്‍ഷം ഒറ്റയ്ക്ക് നിന്നാണ് കേസിന് വേണ്ടി പൊരുതിക്കൊണ്ടിരുന്നത്. മാധ്യമങ്ങള്‍ സഹായിച്ചില്ലെന്ന് പറയുന്നില്ല. എന്നാൽ എപ്പോഴും മാധ്യമങ്ങളോട് സംസാരിക്കാൻ പറ്റിയിട്ടില്ലെന്നും മിനി പറഞ്ഞു. കേരളത്തിലെ മുഴുവൻ യൂട്യൂബേഴ്സിനെയും കയ്യിലെടുത്ത് വ്യക്തിപരമായി, മനസാ വാചാ അറിയാത്ത കാര്യത്തിന് തന്നെ ആക്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അവർ പരാതിപ്പെട്ടു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News