March 6, 2026 11:20 am

ഇന്ത്യ സർക്കാരിനെ അട്ടിമറിക്കാൻ ചൈനയുടെ നീക്കം ?

ന്യൂഡൽഹി: ഇന്ത്യയിലെ നിലവിലെ സർക്കാരിനെ അട്ടിമറിക്കാൻ ചൈന ശ്രമിക്കുന്നുണ്ടെന്ന് മുൻ ടിബറ്റൻ സർക്കാർ പ്രസിഡൻ്റ് ലോബ്‌സാംഗ് സാങ്കേ ആരോപിച്ചു.

ചൈനയുടെ വിദേശകാര്യ നയങ്ങളിൽ സ്വാധീനം ചെലുത്താൻ ലക്ഷ്യമിട്ടുള്ള ഒരു വലിയ പദ്ധതിയുടെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു. ചൈന “എലൈറ്റ് ക്യാപ്ചർ” എന്ന തന്ത്രം ഉപയോഗിച്ച് ഇന്ത്യയിലെ രാഷ്ട്രീയക്കാരെയും മാധ്യമപ്രവർത്തകരെയും സ്വാധീനിക്കാൻ ശ്രമിക്കുന്നതായി എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സാങ്കേ വെളിപ്പെടുത്തി. ഇത് ടിബറ്റ്, സിൻജിയാങ്, മംഗോളിയ എന്നിവിടങ്ങളിൽ ചൈന നടത്തിയ അതേ തന്ത്രമാണ്.

ചൈന എംബസികൾ വിവിധ രാജ്യങ്ങളിലെ പ്രാദേശിക കാര്യങ്ങളിൽ നേരിട്ട് ഇടപെടുന്നുണ്ട്.നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ ചൈനയുടെ ഇടപെടൽ ഇതിനകം വ്യക്തമായി. ഈ രാജ്യങ്ങളിൽ ചൈന എംബസികൾക്ക് ഇന്ത്യയുടെയോ അമേരിക്കയുടെയോ എംബസികളെക്കാൾ സ്വാധീനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനയുടെ ഈ നീക്കങ്ങൾ ഇന്ത്യയുടെ പ്രാദേശിക സ്വാധീനം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.തൻ്റെ ഭരണകാലത്ത് ചൈനയുടെ സമ്മർദ്ദം കാരണം ഇന്ത്യ-ചൈന ബന്ധങ്ങൾ വഷളായ പല സന്ദർഭങ്ങളും അദ്ദേഹം ഓർത്തെടുത്തു. ചൈന എല്ലായ്പ്പോഴും ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ അതിൻ്റെ സ്വാധീനം വർദ്ധിപ്പിക്കാനും ഇന്ത്യയെ പ്രതിരോധത്തിലാക്കാനും ശ്രമിക്കുന്നുണ്ട്.

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ ടിബറ്റുമായി ബന്ധപ്പെട്ടതാണെന്നും സാങ്കേ പറഞ്ഞു. ടിബറ്റ് സ്വതന്ത്രമായിരുന്ന കാലത്ത് ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, ചൈന ടിബറ്റ് പിടിച്ചടക്കിയതോടെയാണ് അതിർത്തിയിൽ സംഘർഷങ്ങൾ ആരംഭിച്ചത്. ചൈന ടിബറ്റിനെ പിടിച്ചടക്കി, ഇപ്പോൾ ഇന്ത്യയെയും അതിൻ്റെ അയൽരാജ്യങ്ങളെയും ലക്ഷ്യമിടുന്നു.

ചൈനയുടെ വിപുലീകരണ നയങ്ങളെക്കുറിച്ച് ഇന്ത്യ ജാഗ്രത പാലിക്കണം.ചൈനയുമായി സൗഹൃദം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പലപ്പോഴും പരാജയത്തിലാണ് കലാശിച്ചത്. “ഇന്ത്യ-ചൈന ഭായ് ഭായ്” എന്ന മുദ്രാവാക്യം ഒരു വഞ്ചനയാണെന്ന് സാങ്കേ പറഞ്ഞു. ഓരോ തവണയും ഇന്ത്യ ചൈനയെ വിശ്വസിക്കുമ്പോൾ അത് വഞ്ചനയിലാണ് അവസാനിക്കുന്നത്.

ചൈനയുടെ നയങ്ങൾ ഇന്ത്യക്ക് സാമ്പത്തികമായും ദോഷകരമാണ്. 113 ബില്യൺ ഡോളറിൻ്റെ സാധനങ്ങൾ ചൈനയിൽ നിന്ന് വാങ്ങുമ്പോൾ, 14 ബില്യൺ ഡോളറിൻ്റേത് മാത്രമാണ് അങ്ങോട്ട് കയറ്റുമതി ചെയ്യുന്നത്. ഇത് ഇന്ത്യയുടെ നിർമ്മാണ മേഖലയെയും തൊഴിലവസരങ്ങളെയും പ്രതികൂലമായി ബാധിക്കും.

ടിബറ്റിൽ സംഭവിച്ചത് ഇന്ത്യയിൽ സംഭവിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ടിബറ്റൻ വിഷയത്തെക്കുറിച്ച് ഇന്ത്യ കൂടുതൽ പഠിക്കണം. ഇന്ത്യ-ചൈന അതിർത്തിയിലെ ചൈനയുടെ സൈനിക വിന്യാസങ്ങളെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ചൈനയുടെ അതിർത്തിയിലെ ഗ്രാമങ്ങളും സൈനിക താവളങ്ങളും നിർമ്മിക്കുന്നത് ഇന്ത്യക്ക് ഭീഷണിയാണ്. ചൈനയുടെ തന്ത്രങ്ങൾക്കെതിരെ എല്ലാ രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News