ആർ. ഗോപാലകൃഷ്ണൻ
🔸🔸🔸
രാജേട്ടന് എൺപത്തി ഒമ്പതാം പിറന്നാൾ നിറവ്. രാജേട്ടൻ്റെ പിന്നാൾ, ജന്മനക്ഷത്ര കണക്കു പ്രകാരം ചിങ്ങമാസത്തിലെ ഉത്രട്ടാതി നാൾ ഇന്നാണ്; ജന്മദിനം ഇക്കഴിഞ്ഞ സെപ്റ്റംബർ 3-ന് ആയിരുന്നു…..

‘മാതൃഭൂമി’ പത്രത്തിൽ ആയിരുന്നുവല്ലോ രാജൻ (രാജൻ പുഴങ്കര) പ്രവർത്തിച്ചത്; പിൻതലമുറയിൽപ്പെട്ട ഒട്ടനവധി പത്രപ്രവർത്തകരുടെ ഗുരുസ്ഥാനിയനാണ് അദ്ദേഹം.
🌍
1936 സെപ്റ്റംബർ 3-ന് തൃശ്ശൂർ വടക്കാഞ്ചേരിയിലെ പുഴങ്കര വീട്ടില്‍, വട്ടപ്പറമ്പില്‍ നാരായണ മേനോൻ്റെയും ഇരിഞ്ഞാലക്കുട സ്വദേശിനിയായ പി. തങ്കമ്മയുടെയും മകനായി ജനിച്ചു. അച്ഛന്‍ നാരായണമേനോന്‍ ‘ദീനബന്ധു’വില്‍ പത്രപ്രവർത്തകനായിരുന്നു.(വി. ആർ. കൃഷ്ണനെഴുത്തച്ഛൻ എഡിറ്ററായി 1941-ൽ സ്ഥാപിതം; ‘ക്വിറ്റ് ഇന്ത്യാ’ സമരകാലത്ത് രണ്ടു വർഷക്കാലം നിരോധിക്കപ്പെട്ടു.)

എറണാകുളം മഹാരാജാസ് കോളേജിലും ലോ കോളേജിലും ആയിരുന്നു വിദ്യാഭ്യാസം.ചെറുപ്പത്തിലേ തന്നെ, രാഷ്ട്രീയ പ്രവര്‍ത്തനവും ഫ്രീലാന്‍സ് പത്രപ്രവര്‍ത്തന രംഗത്തും സജീവമായിരുന്നു.
1961-ല്‍ ‘മാതൃഭൂമി’ പത്രത്തിൽ ചേര്‍ന്നു. എറണാകുളം/ കൊച്ചി ബ്യൂറോ റിപ്പോർട്ടറായും രാഷ്ട്രീയ ലേഖകനായും ഹൈക്കോടതിയിലെ നിയമകാര്യ ലേഖകനായും കോളമിസ്റ്റായും ‘മാതൃഭൂമി’യിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലയാള പത്രപ്രവര്‍ത്തനത്തിലെ നിരവധി നൂതന പ്രവണതകള്‍ക്ക് തുടക്കം കുറിച്ചത് രാജനായിരുന്നു.എസ്.എസ്.എല്‍.സി. പരീക്ഷാ റാങ്ക് നേതാക്കളുമായുള്ള അഭിമുഖം ആദ്യമായി റിപ്പോര്‍ട്ട് ആക്കിയതാണ് അതിലൊന്ന്. നിരവധി സ്‌കൂപ്പുകള്‍ അദ്ദേഹത്തിൻ്റേതായുണ്ട്. രാഷ്ടീയം, പരിസ്ഥിതി, സ്ത്രീസമത്വം, അസംഘടിത തൊഴിലാളികളുടെ അവകാശങ്ങള്‍ തുടങ്ങിയ മേഖലകളെ സ്പര്‍ശിക്കുന്ന ഒട്ടനവധി ശ്രദ്ധേയ റിപ്പോര്‍ട്ടുകള്‍ .
🔸
‘മാതൃഭൂമി’ പത്രത്തിൽ ദീർഘകാലം സേവനം ചെയ്ത ഈ പത്രപ്രവർത്തകനെ, 1988-ൽ അസിസ്റ്റന്റ് എഡിറ്റർ സ്ഥാനത്തു നിന്ന് പിരിച്ചുവിട്ടു. പക്ഷേ, പിരിച്ചുവിടലിൽ തളർന്നു പോകാത്ത, നിലപാടുകളുടെ കാര്യത്തിൽ കർക്കശക്കാരനുമായ അദ്ദേഹം നിയമ പോരാട്ടം തുടർന്നു. ഇപ്പോഴും തുടരുന്നു.

മാതൃഭൂമി മാനേജിങ് ഡയറക്ടർ ആയിരുന്ന എം.പി. വീരേന്ദ്രകുമാറിൻ്റെ അനിഷ്ടത്തിനു പാത്രമായതു മാത്രമായിരുന്നു പിരിച്ചുവിടലിനുള്ള കാരണം എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. (കമ്പനിയുടെ മാനേജിംഗ് ഡയറക്‌ടർക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയും മറ്റു മോശം പെരുമാറ്റങ്ങൾ നടത്തുകയും ചെയ്‌തതിന് കമ്പനിയുടെ അസിസ്റ്റന്റ് എഡിറ്ററായ പി. രാജനെ 1988-ൽ പിരിച്ചു വിട്ടു എന്നാണ് ‘മാതൃഭൂമി’ കോടതിയിൽ പറഞ്ഞത്.)
🌏
അതിനുമുമ്പ്, അരനൂറ്റാണ്ടു മുമ്പ്, മറ്റൊരു ‘രാജൻ സംഭവ’വും ഈ രാജേട്ടൻ്റെ ജീവിതത്തിലുണ്ട്.അടിയന്തരാവസ്ഥയുടെ ആദ്യ നാളുകളിൽ തന്നെ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു രാജന്‍ എന്ന പത്രപ്രവര്‍ത്തകന്‍.
ഏതെങ്കിലും പ്രതിപക്ഷ പത്രത്തിൻ്റെ ലേഖകനായിരുന്നില്ലല്ലോ, രാജന്‍. ‘മാതൃഭൂമി’യുടെ ഹൈക്കോടതിയിലെ നിയമകാര്യ ലേഖകന്‍ ആയിരുന്ന അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുന്നത് 1975 ജൂലൈ 21-നാണ്. (അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത് 1975 ജൂണ്‍ 26-ന്). അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലാവുന്ന ആദ്യത്തെ പത്രപ്രവര്‍ത്തകനാണ് രാജന്‍ എന്നു കരുതാം.

ഇതിൻ്റെ പിന്നാമ്പുറ കഥകളിൽ പ്രധാനം ഇതാണ്: പിതാവിനെപ്പോലെ രാജനും ചെറുപ്പം മുതലേ കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. എന്നാൽ എഴുപതുകളില്‍ എം.എ. ജോണിൻ്റെ നേതൃത്വത്തിൽ കോണ്‍ഗ്രസ്സില്‍ പരിവര്‍ത്തനവാദി പ്രസ്ഥാനം രൂപമെടുത്തപ്പോള്‍ രാജന്‍ അതിൻ്റെ പ്രധാന നേതാവും ബുദ്ധികേന്ദ്രമായി.
‘കോണ്‍ഗ്രസ് പരിവര്‍ത്തനവാദികൾ’ എന്നൊരു പാര്‍ട്ടി, എം എ ജോൺ നയിച്ചിരുന്ന പാർട്ടി, 1973- 77 കാലത്ത് കേരളത്തിൽ സജീവമായി. അവര്‍ കോണ്‍ഗ്രസിനെതിരായ നിലപാടുകള്‍ സ്വീകരിക്കുകയും സ്വാഭാവികമായും അന്നത്തെ സി.പി.എം നേതൃത്വത്തിലുള്ള പ്രതിപക്ഷ മുന്നണിയിൽ എ ത്തുകയും ചെയ്തിരുന്നു. ഈ പാർട്ടിയുടെ, അല്ലങ്കിൽ, ഈ സംഘത്തിൻ്റെ, മുഖപത്രമായിരുന്ന ‘നിർണയം’ വാരികയുടെ ഉള്ളടക്ക രചയിതാവും ആയിരുന്നു, രാജൻ.
അടിയന്തരാവസ്ഥയുടെ ആദ്യ നാളുകളിൽ തന്നെ ‘ഇന്ദിരയുടെ അടിയന്തരം’ എന്ന പേരില്‍ ഒരു ലേഖനം ചേര്‍ത്ത് ഈ വാരിക ഒരു ലഘുലേഖാരൂപത്തിൽ പുറത്തിറക്കി; വാരികയുടെ പേര് ചേർക്കാത്തതിനാൽ ഇതൊരു ലഘുലേഖയായി തോന്നിയിരുന്നു. (അടിയന്തരം എന്നാല്‍ ചാവടിയന്തരം എന്നുകൂടി അര്‍ഥമുണ്ടല്ലോ!)
അടിന്തരാവസ്ഥാക്കാലത്തു മാത്രമല്ല, അല്ലാത്തപ്പോഴും നിയമനടപടികൾ പ്രതീക്ഷിക്കാവുന്ന ഈ ശീർഷകം സ്വീകരിച്ചത് മനഃപൂർവം പ്രകോപനം സൃഷ്ടിക്കാനായിരുന്നു എന്ന് രാജേട്ടൻ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്.
രാജൻ്റെ കൈയക്ഷരത്തിലുള്ള വിവാദലേഖനം പ്രസ്സില്‍ നിന്നു കണ്ടെത്തിയതു കൊണ്ട് പൊലിസിനു വളരെയൊന്നും പ്രയത്നിക്കേണ്ടി വന്നില്ല. രാജൻ അറസ്റ്റ് ചെയ്യപ്പെട്ടു.രാജനും മറ്റുള്ളവരും അധികം വൈകാതെ ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. പിന്നീട്, കോടതി പ്രതികളെയെല്ലാം വെറുതെ വിടുകയാണ് ചെയ്തത്.
(‘നിര്‍ണയം’ പത്രാധിപര്‍ എം.എ. ജോണ്‍, സംസ്ഥാനതല നേതാക്കളായ വൈസ് പ്രസിഡണ്ട് അഡ്വ.വി.രാമചന്ദ്രന്‍, പാര്‍ട്ടി സെക്രട്ടറി പി.ടി. ദേവസ്സിക്കുട്ടി, ഓഫിസ് ജീവനക്കാരനായ ശങ്കരന്‍ തുടങ്ങിയവര്‍ കേസില്‍ പ്രതികളായെങ്കിലും ജോണ്‍ ഒഴികെ എല്ലാവരെയും ഉടന്‍ അറസ്റ്റ് ചെയ്യപ്പെട്ടു; ജാമ്യത്തിലിറങ്ങുകയും ചെയ്തു. രണ്ടു മാസത്തിനു ശേഷം ജോണും അറസ്റ്റിലായി.)
രാജനും ഭാര്യ കമലക്കുഞ്ഞമ്മയും
🌏
പത്രപ്രവർത്തകൻ എന്ന നിലയിൽ മാത്രമല്ല, പത്രപ്രവർത്തകരുടെ കൂട്ടായ്മയിലും ട്രേഡ് യൂണിയനിലും രാജൻ വളരെ സജീവമായി പ്രവർത്തിച്ചിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയൻ്റെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു കുറെക്കാലം.യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പത്രപ്രവർത്തകരുടെ സ്വന്തം പരിശ്രമം കൊണ്ട് പടുത്തുയർത്തിയ ‘എറണാകുളം പ്രസ് ക്ലബ്ബി’ൻ്റെ പിന്നിൽ ഇദ്ദേഹത്തിൻ്റെ മികച്ച പ്രവർത്തനങ്ങളുണ്ട്. ഇന്ത്യയിലെ ആദ്യത്തെ പ്രസ്‌ക്ലബ്ബ് മന്ദിരം, കൊച്ചിയില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉദ്ഘാടനം ചെയ്യുമ്പോള്‍ രാജന്‍ ആയിരുന്നു ക്ലബ്ബ് സെക്രട്ടറി.
🌏
മുൻ സൂചിപ്പിച്ചതു പോലെ, 1988-ൽ രാജന്‍ ‘മാതൃഭൂമി’യിൽ നിന്ന് പിരിച്ചുവിടപ്പെട്ട ശേഷം, ദീര്‍ഘകാലം കേരള മീഡിയ അക്കാദമി ഉള്‍പ്പെടെയുള്ള ഒട്ടനവധി ജേണലിസം ഇന്‍സ്റ്റിട്ട്യൂട്ടുകളിൽ പത്രപ്രവര്‍ത്തന പരിശീലനത്തിൽ ഫാക്കൽറ്റിയായി പ്രവർത്തിച്ചു.
പൊതുവെ, രാഷ്ട്രീയ പാർട്ടികളെയും നേതാക്കളെയും നിശിതമായി വിമർശിക്കാറുള്ള രാജേട്ടൻ, ഇപ്പോഴത്തെ കേന്ദ്ര ഭരണനേതൃത്വത്തിനും നേരെ ഒരു മൃദു സമീപമാണ് സ്വീകരിച്ചു വരുന്നത് എന്ന് ഞങ്ങൾ സുഹൃത്തുക്കൾക്ക് മനസ്സിലായിട്ടുണ്ട്.
രാജേട്ടൻ്റെ ഒരു പുസ്തകം കൂടി ‘കൈപ്പട’ പ്രസാധകർ ഈയ്യിടെ പുറത്തിറക്കിയിട്ടുണ്ട്: പി. രാജൻ്റെ ലേഖനങ്ങൾ – ഗാന്ധി- ഇന്ദിര- ഇ.എം.എസ്.
ഇപ്പോൾ എറണാകുളം പാലാരിവട്ടത്തെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്നു. ഒന്നിനോടും സന്ധിചെയ്യാത്ത രാജേട്ടൻ്റെ വീട്ടുപേർ, പക്ഷേ,’സന്ധി’ എന്നാണ്. ഭാര്യ കമലക്കുഞ്ഞമ്മ അധ്യാപികയായിരുന്നു. മകൻ ജയൻ രാജന് ഐ ടി മേഖലയിൽ ആണ് ജോലി.
———————-———————————————————————————————————————————————
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
______________________________
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക


























One Response
രാജേട്ടനെക്കുറിച്ചുള്ള ഗോപാലകൃഷ്ണൻ്റെ എഴുത്ത് വളരെ നന്നായിട്ടുണ്ട്. രാജേട്ടൻ ഒരത്ഭുതം തന്നെ. ഫേസ്ബുക്കിലെ ഗോപാലകൃഷ്ണൻ്റെ തകർപൻ പ്രകടനത്തെ ക്കുറിച്ചും ആരെങ്കിലും എഴുതേണ്ടതായിട്ടുണ്ട്.