ആർ.ഗോപാലകൃഷ്ണൻ
പ്രകൃതിയെ പ്രണയിച്ച, അതിൻ്റെ ഉൾക്കാമ്പ് തൊട്ടറിഞ്ഞ, ഒരാൾ കൂടി പ്രകൃതിയിലേക്ക് മടങ്ങിയിരിക്കുന്നു. ഇന്ത്യകണ്ട മികച്ച പരിസ്ഥിതി ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ പദ്മഭൂഷൺ ഡോ.മാധവ് ഗാഡ്ഗിൽ.
🔸

മാധവ ഗാഡ്ഗിലിനെ ഞാൻ ആദ്യമായി കാണുന്നത് 1980-ലാണ്; യശഃശരീരനായ പ്രൊഫസർ എം.കെ. പ്രസാദ് സാറിൻ്റെ ക്ഷണമനുസരിച്ച്, ‘സൈലൻ്റ് വാലി സംരക്ഷണ’വും ആയി ബന്ധപ്പെട്ട ഒരു ഉന്നതതല ചർച്ചക്ക് കോഴിക്കോട്ട് എത്തിയതായിരുന്നു അദ്ദേഹം.
അവസാനമായി കണ്ടത്, 2018-ലെ വൻ പ്രളയാനന്തരം എറണാകുളം വൈ എം സി എ യിൽ പി.ടി. തോമസ് സംഘടിപ്പിച്ച ഒരു സെമിനാർ ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ ആണ്. അന്ന് പ്രസാദ് മാഷും ഉണ്ടായിരുന്നു. പ്രസാദ് മാഷിനെ “മൈ ഗുരു” എന്ന് ഗാഡ്ഗിൽ സംബോധന ചെയ്ത് ഞാൻ ഓർക്കുന്നു.

🌏
മാധവ് ഗാഡ്ഗിലിൻ്റെ ജീവിതം എല്ലാ അർത്ഥത്തിലും പ്രകൃതിയുമായി ബന്ധപ്പെട്ട ഒന്നായിരുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർ വലിയ ആക്ഷേപങ്ങൾക്ക് വിധേയരാവേണ്ടി വരുന്നത് ഇന്ത്യയിൽ സർവ്വസാധാരണമാണ്. ഈ ദുർഗതി ഗാഡ്ഗിലിനും നേരിടേണ്ടി വന്നു.
“ഞാൻ ജനിച്ചത് 1942-ലാണ്. ബ്രിട്ടീഷ്കാരോട് ഇന്ത്യ വിട്ടുപോകണമെന്ന് മഹാത്മജി അന്ത്യശാസനം നൽകിയ വർഷം. അതുപോലെ സലീം അലിയുടെ ‘Illustrated Book of Indian Birds’ എന്ന സവിശേഷ പുസ്തകം പുറത്തുവന്നതിൻ്റെ പിറ്റേ വർഷം.”ഗാഡ്ഗിലിൻ്റെ ജീവിതത്തെയും ചിന്താഗതിയെയും ഏറെ സ്വാധീനിച്ച മനുഷ്യരാണ് ഗാന്ധിജിയും സലീം അലിയും. ഇരുവരിൽ നിന്നും ഗാഡ്ഗിൽ പലതും പഠിച്ചിട്ടുണ്ട്.
ശാസ്ത്രം ശരിയായി പഠിക്കാനും അത് ജനോപകാരത്തിനായി പ്രയോഗിക്കാനും വേണ്ടി അർപ്പിച്ച ജീവിതമായിരുന്നു ഗാഡ്ഗിലിൻ്റേത്. ഹാർവാർഡ് സർവകലാശാലയിലൊക്കെയാണ് അദ്ദേഹം പഠിച്ചതെങ്കിലും ഒരു തികഞ്ഞ ഇന്ത്യൻ മനസ്സ് നിലനിർത്താനും അതിനനുസരിച്ച് പ്രവർത്തിക്കാനും അദ്ദേഹം ശീലിച്ചിരുന്നു.

ഹാർവാർഡിൽ മാത്തമാറ്റിക്കൽ ഇക്കോളജിയിലാണ് അദ്ദേത്തിൻ്റെ ഡോക്ടറൽ തീസിസ്. മുപ്പതോളം കൊല്ലം ബാഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ജീവശാസ്ത്ര വിഭാഗം അധ്യാപകനായും പ്രവർത്തിച്ചു. പല വിദേശ സർവകലാശാലകളിലും വിസിറ്റിങ് പ്രൊഫസറായും ജോലി നോക്കി. 2002-ലെ ഇന്ത്യയുടെ ‘ബയോഡൈവേഴ്സിറ്റി ആക്ട്’ നിർമ്മാണ സമിതിയിലെ അംഗമായിരുന്നു. പശ്ചിമഘട്ട ജൈവ വിദഗ്ധ സമിതിയുടെ തലവനുമായിരുന്നു.
🌏
പരിസ്ഥിതി സംരക്ഷണ ചരിത്രത്തിൽ മാധവ് ഗാഡ്ഗിൽ ഒരു ‘മാസ്റ്റർ സ്ട്രോക്ക്’ നടത്തിയത്, അദ്ദേഹം അധ്യക്ഷനായ ‘പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി’, 2011-ൽ സമർപ്പിച്ച റിപ്പോർട്ടിലൂടെയാണ്.
ഗാഡ്ഗിൽ കമ്മിറ്റി 2011-ൽ സമർപ്പിച്ച റിപ്പോർട്ട്, പശ്ചിമഘട്ടത്തിലെ ചില ഭാഗങ്ങൾ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. പശ്ചിമഘട്ടത്തിലെ അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങൾ വൻ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
സങ്കുചിത താല്പര്യക്കാർ വലിയ വിവാദങ്ങൾ ഉണ്ടാക്കിയെങ്കിലും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പശ്ചിമഘട്ട മലനിരകൾ ഉൾക്കൊള്ളുന്ന ഇടുക്കിയിലെ പാർലമെൻ്റ് അംഗം പി.ടി. തോമസ് മാത്രം മാധവ് ഗാഡ്ഗിലിൻ്റെ കണ്ടെത്തലുകൾ ആണ് ശരിയെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു; അതിൻ്റെ പേരിൽ തോമസിന് തൻ്റെ പാർലമെൻ്റ് അംഗത്വം പോലും ത്യജിക്കേണ്ടിവന്നു….
തുടർന്നുള്ള കാലത്ത്, വിശേഷിപ്പിച്ച് 2018ലെ പ്രളയം, ഗാഡ്ഗിലും പി.ടി. തോമസും പറഞ്ഞതാണ് ശരിയെന്ന് കേരള ജനതയെ ബോധ്യപ്പെടുത്തി; വയനനാട്ടിലെ രണ്ടു ഗ്രാമങ്ങൾ മുഴുവനായി തന്നെ ഒലിച്ചു പോയ ലാൻ്റ് സ്ലൈഡ് അത് വീണ്ടും ഓർമ്മിപ്പിച്ചു….

ആധുനിക കേരളത്തിൻ്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട് വികസന- പരിസ്ഥിതി നിലപാടുകൾ രൂപപ്പെടുത്താൻ സഹായിച്ച ഈ മഹാനുഭാവനോട് കേരളം എന്നും കടപ്പെട്ടിരിക്കുന്നു.
🌏
ഉൾനാടൻഗോത്ര വിഭാഗങ്ങൾക്കിടയിൽ ഏറെക്കാലം പ്രവർത്തിക്കാനും അദ്ദേഹം തയ്യാറായി. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സ്വാഭാവികമായ ബന്ധം അദ്ദേഹത്തിൻ്റെ ചിന്തയിലെപ്പോഴുമുണ്ടായിരുന്നു.
രാജ്യം ഈ ജനകീയ ശാസ്തജ്ഞന് പത്മശ്രീ (1981), പത്മഭൂഷൺ (2006) ബഹുമതികൾ നൽകി അദ്ദേഹത്തെ ആദരിച്ചു. പരിസ്ഥിതി മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്ര സംഘടന (യുഎൻ) നൽകുന്ന പരമോന്നത ബഹുമതിയായ ‘ചാംപ്യൻസ് ഓഫ് ദി എർത്ത്’ പുരസ്കാരം 2024ൽ ലഭിച്ചു. അദ്ദേഹത്തിൽ നിന്നും നമ്മളെന്തു പഠിച്ചു എന്നതാണ് നമ്മുടെ മുന്നിലെ ചോദ്യം.ഭാവിയിലേക്കുള്ള ചോദ്യം.
————————————————————————————————————-
(കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)
______________________________ _____________________________
കൂടുതല്‍ വാര്‍ത്തകള്‍ക്കായി


























