ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സൈനിക ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വിവരങ്ങളുമായി പാകിസ്താനിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ,നേപ്പാള്‍ സ്വദേശി അന്‍സുറുള്‍ മിയ അന്‍സാരി, റാഞ്ചി സ്വദേശി അഖ്‌ലഖ് അസം എന്നിവരെ പോലീസ് അറസ്ററ് ചെയ്തു.
കുറ്റപത്രം ഡല്‍ഹിയിലെ കോടതിയില്‍ സമര്‍പ്പിച്ചു. ഭീകരാക്രമണം നടത്താനുള്ള പാകിസ്താന്‍ ചാരസംഘടനയായ ഐ എസ് ഐയുടെ ശ്രമമാണിതെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു.
ജനുവരിയില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഇന്ത്യയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ ചില രേഖകള്‍, ചിത്രങ്ങള്‍ തുടങ്ങിയവ ശേഖരിക്കുന്നതിന് അന്‍സുറുള്‍ മിയ അന്‍സാരി എത്തിയിട്ടുണ്ട് എന്നായിരുന്നു ലഭിച്ച രഹസ്യവിവരം.
അന്‍സാരിക്ക് ഡല്‍ഹിയില്‍ സഹായങ്ങള്‍ ചെയ്തുനല്‍കിയത് അഖ്‌ലഖ് അസം ആണെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.
ഖത്തറില്‍ ടാക്‌സി ഡ്രൈവറായി ജോലിചെയ്യുന്നതിനിടെയാണ് ഐ എസ് ഐ അന്‍സാരിയെ വലയിലാക്കിയത്. 2024 ലില്‍ പാകിസ്താനിലെ റാവല്‍പണ്ടിയില്‍ എത്തിച്ച്പരിശീലനം നല്‍കുകയും ചെയ്തു.
പാകിസ്ഥാൻ ഹൈക്കമീഷന്‍ ഉദ്യോഗസ്ഥരായ മുസമ്മില്‍, ഡാനിഷ് എന്നിവര്‍ക്കും ഭീകരാക്രമണ പദ്ധതിയുമായി ബന്ധമുണ്ടെന്നാണ് വിവരം.