അനിൽ ടി പിള്ള
കാൻഡിൽ ലൈറ്റ് ഡിന്നറിനായി അവർ ഒരു മേശക്ക് ഇരുപുറമായി ഇരുന്നു.
മെഴുതിരികളൊന്നും റസ്റ്റോറൻ്റിൽ തെളിച്ച് വെച്ചിട്ടില്ലെങ്കിലും മേൽക്കൂരയിൽ നിന്നും താഴേക്ക് തൂക്കിയിട്ടിരിക്കുന്ന വിളക്കുകൾ നിലാവെളിച്ചം പോലൊന്ന് അവിടമാകെ പരത്തി. അധികം ആളുകളില്ല.
കൂടുതൽ മേശകളും ഒഴിഞ്ഞു കിടക്കുന്നു. അൽപമായ വെളിച്ചത്തിൽ നിന്നു പോലും മറഞ്ഞിരിക്കാൻ താൽപര്യപ്പെടുന്ന ചിലർ റസ്റ്റോറൻ്റിൻ്റെ മൂലകളിൽ അഭയം പ്രാപിച്ചിട്ടുണ്ട്.
ഒരുവേള പാളി വീണ അയാളുടെ കാഴ്ചയിൽ, അരണ്ട വെളിച്ചം പടർന്നൊരു മൂലയിൽ, പൊടുന്നനെ ചുംബിച്ചകലുന്ന രണ്ട് നിഴൽ രൂപങ്ങളെ അയാൾ കണ്ടു.
അയാൾ അവളെ നോക്കി. മെനു കാർഡിലൂടെ പരതി നടക്കുകയാണവൾ. എഴുന്നേറ്റ് നിലാവെട്ടം പടർന്ന അവളുടെ ചുണ്ടിൽ ഒരു ചുംബനം നൽകിയാലോ എന്നയാൾ ചിന്തിച്ചു. അതിനായുള്ള കൊതി അയാളെ വല്ലാതെ ആവേശിച്ചു.
നെഞ്ച് വല്ലാതെ തുടിച്ചു. വേണ്ട… ഏതാനും മിനിട്ടുകൾക്കുള്ളിൽ ക്വാട്ടേഴ്സിലെത്തും…
“അടങ്ങ് മോനെ അടങ്ങ്…”

വെള്ളവസ്ത്രവും വിശറിതൊപ്പിയും വെച്ച വെയ്റ്റർ പയ്യൻ അവരുടെ അടുത്തെത്തി. അവൾ മെനു കാർഡിൽ നിന്നും മിഴികളുയർത്തി.
“അരവിന്ദേട്ടന് എന്താ കഴിക്കാൻ വേണ്ടേ…”
“ഉപ്പുമാവ്…”
അവളുടെ ചിരി വെയ്റ്റർ പയ്യനിലേക്കും പടർന്നു…
“ഞാൻ തമാശ പറഞ്ഞതല്ല… അൽപം ഉപ്പുമാവാണ് എനിക്ക് വേണ്ടത്…” ഒന്നു നിർത്തി വെയ്റ്റർ പയ്യനെ നോക്കി അരവിന്ദൻ ചോദിച്ചു. “എന്തേ.. ഇവിടെ ഉപ്പുമാവ് ഉണ്ടാക്കാറില്ലേ…”
“മെനു കാർഡിലുള്ളതേ കാണൂ സർ…”
”അരവിന്ദേട്ടാ… തമാശ കളയൂ…” അവൾ ചൊടിച്ചു.
“മോനെ… ഹാഫ് ഷെസ്വാൻ ഫ്രൈഡ് റൈസ്… ബോൺലെസ് ചിക്കൻ ചില്ലി ഹാഫ്… സാലഡ്… ” അവൾ ഓർഡർ നൽകി.
“സൂപ്പ് എടുക്കാമല്ലോ…” വെയ്റ്റർ പയ്യൻ സംശയിച്ചു.
“യെസ്… രണ്ട് കോൺ എഗ്ഗ് സോർ…” രശ്മി സംശയനിവാരണം നടത്തി.
കോഴിക്കോട് ട്രഷറി ഉദ്യോഗസ്ഥയാണ് രശ്മി. ഭർത്താവ് അരവിന്ദൻ എറണാകുളത്ത് റെയിൽവേയിലും. രണ്ടോ മൂന്നോ മാസം കൂടുമ്പോൾ 3-4 ദിവസം ലീവ് സംഘടിപ്പിച്ച് രശ്മി എറണാകുളത്തേക്ക് വരും. കുടുംബത്തോടൊപ്പം താമസിക്കും… പിന്നെ മടങ്ങും…
അവർക്ക് ഒരു മകനുണ്ട്. നാലു വയസുകാരൻ രാകേഷ്. അവൻ അരവിന്ദൻ്റെ അച്ഛനും അമ്മക്കുമൊപ്പം പിറവത്തെ തറവാട്ടിലാണ്. ഇന്നത്തെ രാത്രിക്ക് ശേഷം അവർ പിറവത്തേക്ക് യാത്രയാവും.
സുഭിക്ഷമായ ഭക്ഷണം ആസ്വദിച്ച ശേഷം അവർ റസ്റ്റോറൻ്റിന് പുറത്തു കടന്നു. രണ്ടു പേരും കാറിൽ കയറി. പാർക്കിംഗ് സ്പേസിൽ നിന്നും അരവിന്ദൻ കാർ നിരത്തിലേക്ക് ഇറക്കി.
“അരവിന്ദേട്ടാ… സെൻട്രൽ മാളിൽ കയറിയിട്ട് പോകാം…”
“നാളെ പിറവത്തേക്ക് പോകും വഴി കേറിയാൽ പോരെ മോളെ…”
“രാവിലെ മാൾ തുറന്ന് വരും വരെ കാത്ത് നിന്നാൽ വൈകും… നമുക്ക് വെളുപ്പിന് പുറപ്പെടണം… ബ്രേക്ക് ഫാസ്റ്റ് വീട്ടിൽ ചെന്ന് കഴിക്കാം…”
“അപ്പോ നാളെയും നിൻ്റെ കൈകൊണ്ടുണ്ടാക്കിയത് കഴിക്കാൻ കിട്ടില്ലല്ലേ…” അരവിന്ദൻ ചിണുങ്ങി.
“പിറവത്ത് ചെന്ന് ഞാൻ തന്നെ ഉണ്ടാക്കി തന്നാ പോരേ എൻ്റെ പൊന്നേ…”
MG റോഡ് നിറഞ്ഞ് ഒഴുകുന്ന വാഹനങ്ങൾക്കിടയിലൂടെ അവരുടെ എറ്റിയോസ് സെൻട്രൽ മാൾ ലക്ഷ്യമാക്കി മെല്ലെ നീങ്ങി.
മാളിൻ്റെ അണ്ടർ ഗ്രൗണ്ട് പാർക്കിംങ്ങിലെ ഇരുൾ നിറഞ്ഞ മൂലയിൽ കാർ നിർത്തി ലൈറ്റ് ഓഫായ തക്കത്തിന് അരവിന്ദൻ രശ്മിയെ ചുറ്റിപ്പിടിച്ച് ചുണ്ടിൽ അമർത്തി ചുംബിച്ചു. പ്രതീക്ഷിച്ചതെങ്കിലും നേർത്ത പ്രതിഷേധത്തിലൂടെ അവളത് ആസ്വദിച്ചു…
“ഒന്ന് ചുമ്മാതിരി മനുഷ്യാ…”

ഒരു വിജയിയെ പോലെ അയാൾ അൽപ സമയം കണ്ണുകളടച്ച് സീറ്റിൽ ചാരിക്കിടന്നു.
മാളിൽ നിന്നും കുഞ്ഞിനാവശ്യമുള്ളവയും വീട്ടിലേക്ക് വേണ്ട അത്യാവശ്യ സാധന – സാമഗ്രികളും വാങ്ങി അവർ ക്വാർട്ടേഴ്സിലെത്തി.
നിഴലും നിലാവും മദനകേളികളാടി മയങ്ങിയ തരളിതരാവ് പുലരവെ അവർ ആലസ്യം വിട്ടുണർന്നു. രണ്ടു പേരും പെട്ടെന്ന് കുളിച്ച് വസ്ത്രം മാറി ക്വാർട്ടേഴ്സ് പൂട്ടി ഇറങ്ങി.
കാർ കോമ്പൗണ്ട് ഗേറ്റ് കടന്നതും അരവിന്ദൻ്റെ ഫോൺ ശബ്ദിച്ചു. രശ്മി ഫോണെടുത്തു. അരവിന്ദൻ്റെ അമ്മയാണ്.
”ഹലോ… അമ്മേ…”
“മോളെ നിങ്ങൾ പുറപ്പെട്ടോ…”
“ആ അമ്മേ… ഒരു ഒന്നോര മണിക്കൂറിനുള്ളിൽ എത്തും… രുക്കു ഉണർന്നോ…”
“ഓ.. അവനിന്ന് നേരത്തേ ഉണർന്ന് അപ്പൂപ്പൻ്റെ കൂടെ വരാന്തയിലിരിക്കുവാ… നിങ്ങളെ നോക്കിക്കൊണ്ട്…”
”രശ്മി… ഫോണൊന്ന് സ്പീക്കറിലിട്ടേ…” അരവിന്ദൻ ആവശ്യപ്പെട്ടു.
“അമ്മേ… കഴിക്കാനെന്താ…” അരവിന്ദൻ ചോദിച്ചു.
“മാവിരിപ്പുണ്ട്… ദോശ ചുടാം…” അമ്മയുടെ മറുപടി
“റവ കാണുമോ അമ്മേ…” അരവിന്ദൻ ചോദിച്ചു.
”ഇല്ല…. എന്തേ…”
“എനിക്ക് കുറച്ച് ഉപ്പുമാവ് വേണം. അൽപ്പം ബീൻസും കാരറ്റുമെല്ലാം കൊത്തിയരിഞ്ഞിട്ട ഉപ്പുമാവ്…”
“ഓ… അച്ഛനെ വിട്ട് റവ വാങ്ങിപ്പിക്കാം…”
“അരവിന്ദേട്ടന് ആരാ ഈ ഉപ്പുമാവിൽ കൈവിഷം തന്നത്…” കാർ തറവാട് ലക്ഷ്യമാക്കി നീങ്ങുമ്പോൾ ചെറു പുഞ്ചിരിയോടെ രശ്മി ചോദിച്ചു.
മറ്റോരു ചെറു പുഞ്ചിരിയിൽ അരവിന്ദനും മറുപടി ഒതുക്കി. അയാൾ സ്റ്റിയറിംഗ് വീലിലേക്ക് ശ്രദ്ധയാഴ്ത്തവേ രശ്മി രുക്കുക്കുട്ടൻ്റെ മുഖം ഓർത്തു കൊണ്ട് കണ്ണുകളടച്ച് സീറ്റിലേക്ക് ചാഞ്ഞു.



























