March 6, 2026 1:18 pm

ഇരുളും വെളിച്ചവും

ജയിസൺ. കെ

വാസുവണ്ണന് ജീവിതം ആഘോഷമാണ്

മൂവന്തിമുറുക്കിതുപ്പി തെളിച്ചിട്ട

നാട്ടിടവഴികളിലൂടെ,

നട്ടുച്ചതിളക്കുന്ന ചേറുകോരിയഗന്ധമുള്ള പാടവരമ്പിലൂടെ

ചിലപ്പോഴൊക്കെ മോണകാട്ടി ചിരിക്കുന്ന

പുലരിയുടെ കുഞ്ഞുങ്ങളിലൂടെ

നടക്കാൻ ശ്രമിക്കുന്ന കുഞ്ഞായി വേച്ചുവേച്ചു

തെറിയുടെ പുതുഭാഷ്യങ്ങളിൽ കുളിച്ച്

നാടൻകവിതകൾ താളമോടെനീട്ടിച്ചൊല്ലി

നൃത്തച്ചുവടുകളിൽ അയാൾ ഉന്മാദിയാകും

ആ വരവ് നോക്കി നാട്ടുകാർ പറയും

വാസുപാമ്പ് കൊത്താൻ പോകുന്നേ

അതുകേട്ട് വാസു ക്ഷുഭിതനാകും

മനുഷ്യകുലത്തെ പാമ്പായി ഉപമിച്ച്

ആ ഉപമയെ പിന്നിൽ നിന്നും നിഴലിലേക്ക്

വലിച്ച് കെട്ടുകയും

നിഴലിൽ നിന്ന് തടവറയിലേക്ക് കുത്തി

വീഴ്ത്തുകയും ചെയ്യുന്ന “ശവങ്ങളോട് ‘

ശവങ്ങൾ അയാളുടെ പ്രാക്കിൽ

അട്ടഹസിച്ച് കുഴിതാണ്ടി പുറത്തുവരും

വാസുവണ്ണൻ സാധുവാണ് സാത്വികനും

ആയതിനാൽ നാട്ടുകാരുടെ തോൽപ്പാവ

ബീഡിയുടെ ഉള്ളിൽ മുളക്പൊടി കയറ്റി

ഇല തെറുത്ത്കെട്ടി വലിക്കാൻ കൊടുക്കും

ശ്വാസകോശത്തിൻ്റെ ‘പിടച്ചിലിൽ

അവർ നിന്ദയുടെ കുറ്റിയിൽ അയാളെ

കുറുക്കി കെട്ടിയിടും.

വീട്ടിലെത്തിയാൽ പാത്രങ്ങളൊക്കെ

റിംഗ്കളിപോലെ വായുവിലൂടെ ചലിക്കും

നീണ്ടഛർദ്ദിക്കൊടുവിൽ ചാണകത്തറയിൽ

കുഴികുത്തി അയാൾക്ക് കഞ്ഞികിട്ടും

പത്നി ശോശന്ന അയാളുടെ മൃതുവിനായി

കാലനെ ക്ഷണിക്കും

അടിയേറ്റ നായ യജമാനനെ കടിച്ചുകീറാൻ

വിമ്മിഷ്ടപ്പെട്ട് മോഹാലസ്യപ്പെടും

മകൻ തൻ്റെ കൈയ്യൂക്ക് പ്രദർശിപ്പിക്കും

മകൻ്റെ പത്നി ടി.വിയുടെ വോള്യം കുട്ടി

മകൻ്റെ കുഞ്ഞ് ആദ്യമായി അയാൾ

വാങ്ങിയ അവലോസുണ്ടയെടുത്ത്

അയാളുടെ നെഞ്ചിലേക്ക് എറിഞ്ഞു കരഞ്ഞു

പിറ്റേന്ന് ഒരു തെങ്ങിൻ തോപ്പിൽ

മരിച്ചുകിടന്ന വാസുവണ്ണൻ്റെ പോക്കറ്റിൽ

ബാങ്ക് ജപ്തി ഒഴിവായതായുള്ള കുറിപ്പും

കുറെ അവലോസുണ്ടയും ചിതറി കിടന്നു

കൂടുതൽ വാർത്തകൾക്ക് www.newsboardindia.com സന്ദർശിക്കുക

Related News

Latest News