ഇമ്രാന്‍ ഖാന് മൂന്ന് വര്‍ഷം തടവുശിക്ഷ

ഇസ്ലാമാബാദ്:  പ്രധാനമന്ത്രിയായിരിക്കുമ്പോൾ ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങൾ വിററ കേസിൽ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൂന്ന് വര്‍ഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ അഞ്ച് വര്‍ഷം വിലക്കിയിട്ടുമുണ്ട്. അഴിമതിയിൽ ഇമ്രാന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടതായി കോടതി വ്യക്തമാക്കി.

വാദം കേൾക്കുന്നതിനായി ഇമ്രാൻ കോടതിയിൽ ഹാജരായില്ലായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്താനും കോടതി ഉത്തരവിട്ടു.

പ്രധാനമന്ത്രിയായിരിക്കുമ്പോൾ ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങൾ സർക്കാരിന്റെ തോഷഖാന വകുപ്പിലേക്ക് കൈമാറണമെന്ന നിയമം ലംഘിച്ച് ഇമ്രാൻ ഇവ വിറ്റ് പണമാക്കിയെന്നാണ് കേസ്.

2022 ഓഗസ്റ്റില്‍ മുഹ്‌സിൻ ഷാനവാസ് രഞ്ജ എന്ന രാഷ്ട്രീയക്കാരനും പാകിസ്താൻ സര്‍ക്കാരിലെ മറ്റു ചിലരും ചേര്‍ന്നാണ് ഇമ്രാനെതിരേ കേസ് ഫയല്‍ ചെയ്തത്.

ഗൾഫ് രാജ്യങ്ങളിൽനിന്നു സമ്മാനമായിക്കിട്ടിയ മൂന്നു വാച്ച്‌ വിറ്റുമാത്രം ഇമ്രാൻ 3.6 കോടി രൂപ നേടിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.