ടെല്‍ അവീവ്: ഇറാനും ഇസ്രയേലും തമ്മില്‍ നടക്കുന്ന യുദ്ധത്തിൽ അമേരിക്ക ഇടപെട്ടതോടെ, പശ്ചിമേഷ്യയിലുടനീളം ആശങ്ക വര്‍ധിച്ചു.
ഇസ്രയേലിനെതിരെ ഇറാന്‍ ഞായറാഴ്ച നടത്തിയത് കനത്ത പ്രത്യാക്രമണമായിരുന്നു.ടെല്‍ അവീവില്‍ ഒട്ടേറെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചതായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
നഗരമധ്യത്തിലെ പടുകൂറ്റന്‍ കെട്ടിടം തകര്‍ന്നു.ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളം കൂടി ലക്ഷ്യമാക്കിയായിരുന്നു ആക്രമണം.പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇറാൻ്റെ വിവിധയിടങ്ങളില്‍ കനത്ത ബോംബാക്രമണം നടത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന് ട്രംപ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഇറാൻ്റെ സൈനിക ശേഷിക്ക് കാര്യമായ കോട്ടമുണ്ടാക്കാന്‍ സാധിച്ചുവെന്ന തിരിച്ചറിവിലാണ് അമേരിക്ക രംഗപ്രവേശം നടത്തിയിരിക്കുന്നതെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങളുടെ വിലയിരുത്തല്‍.അമേരിക്കന്‍ നടപടിയുണ്ടായി മണിക്കൂറുകള്‍ പിന്നിട്ട ശേഷവും ഇതുവരെ അമേരിക്കൻ കേന്ദ്രങ്ങള്‍ക്കുനേരെ ഇറാന്‍ നീക്കങ്ങള്‍ നടത്തിയിട്ടില്ല.
മൂന്ന് വഴികളാണ് ഇറാന് മുന്നിലുള്ളതെന്നാണ് മേഖലയിലെ യുദ്ധ വിദഗ്ദ്ധരെയും മറ്റു ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ ബിബിസി ചൂണ്ടിക്കാട്ടുന്നത്. പ്രത്യാക്രമണം നടത്താതെ നയതന്ത്ര വഴി തിരഞ്ഞെടുക്കുക എന്നതാണ് ഒരു വഴി.
എന്നാല്‍ ഇറാന്‍ ഈ വഴി സ്വീകരിക്കാനുള്ള സാധ്യത വളരെ വിദൂരമാണ്. പ്രത്യാക്രമണം നടത്താതിരുന്നാൽ അത് ഇറാനിയന്‍ ഭരണകൂടത്തിൻ്റെ ദൗർബല്യമായി വ്യാഖ്യാനിക്കപ്പെടും. കീഴടങ്ങുന്ന തരത്തിലുള്ള നിലപാട് സ്വീകരിച്ചാല്‍ അമേരിക്കയുടെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കേണ്ടിയും വരും.അത് ജനങ്ങളിലുള്ള വിശ്വാസ്യതയും നഷ്ടപ്പെടുത്തും.
തിരിച്ചടിയാണ് രണ്ടാമത്തെ വഴി. പശ്ചിമേഷ്യയിലെ 20 ഓളം അമേരിക്കന്‍ താവളങ്ങള്‍ പ്രത്യാക്രമണത്തിനായി ഇറാൻ്റെ മുന്നിലുണ്ട്. കൂടാതെ പശ്ചിമേഷ്യയില്‍ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ നാവികേസനാ കപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്താനും ഇറാന് ശേഷിയുണ്ട്.
ഇറാനു നേരെയുള്ള ആക്രമണത്തില്‍ അമേരിക്കയുടെ നാവികസേനയും പങ്കാളികളായിരുന്നു. ബി-2 ബോംബറുകളില്‍നിന്നുള്ള ആക്രമണം കൂടാതെ നാവിക അന്തര്‍വാഹിനികള്‍ 30 ടിഎല്‍എഎം ക്രൂയിസ് മിസൈലുകള്‍ നതാന്‍സിലും ഇസ്ഫഹാനിലും പ്രയോഗിച്ചു. ഈ സാഹചര്യത്തില്‍ അവരുടെ കപ്പലുകള്‍ക്ക് നേരെ ഇറാൻ്റെ ആക്രമണത്തിനുള്ള സാധ്യതയുണ്ട്.
മറ്റൊരു വഴിയെന്നത് പിന്നീടുള്ള തിരിച്ചടിയാണ്. സംഘര്‍ഷം അയയുന്നത് വരെ കാത്തിരുന്ന് അമേരിക്കൻ താവളങ്ങളിൽ അപ്രതീക്ഷിത ആക്രമണം നടത്തുക എന്നതും ഇറാന്‍ പരിഗണിച്ചേക്കാമെന്നും യുദ്ധ വിദഗ്ദ്ധർ കരുതുന്നു.