കമ്മ്യൂണിസത്തിലും ഇസ്ലാമിലും ശാസ്ത്രമുണ്ടോ?

In Special Story
August 04, 2023

കൊച്ചി : ഹൈന്ദവരുടെ പ്രധാന ആരാധനാമൂര്‍ത്തിയായ ഗണപതിയെ അവഹേളിച്ച സ്പീക്കര്‍ എ.എന്‍ ഷംസീറിനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും വിമര്‍ശിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണന്‍ ഫേസ് ബുക്കില്‍ കുറിപ്പിട്ടു.

കുറിപ്പിന്റെ പൂര്‍ണരൂപം താഴെ ചേര്‍ക്കുന്നു :

ഇസ്ലാമിലും കമ്മ്യൂണിസത്തിലും ശാസ്ത്രമുണ്ടോ? ഷംസീറിന്റെ പരമതനിന്ദ ഇന്ത്യയില്‍ വേണ്ട. ഷംസീറിനോടും ഗോവിന്ദനോടും ആറ് ചോദ്യങ്ങള്‍?

ഗണപതി മിത്താണ് എന്ന് പ്രചരിപ്പിച്ചത് ശാസ്ത്ര ബോധം പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണെന്നാണ് സ്പീക്കര്‍ ഷംസീറും പാര്‍ട്ടി സെക്രട്ടറി ഗോവിന്ദനും വിശദീകരിച്ചത്. ഭരണഘടന അനുച്ഛേദം 51 – എ (എച്ച് ) അനുസരിച്ചു ശാസ്ത്രബോധം പ്രചരിപ്പിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ് എന്നും അവര്‍ അവകാശപ്പെട്ടു. ഭരണഘടനയിലെ നിദ്ദേശക തത്വങ്ങളില്‍ ഉള്‍പ്പെട്ട മൗലിക കടമകളുടെ കൂട്ടത്തിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇതേ നിര്‍ദ്ദേശക തത്വങ്ങളിലാണ് ഏകീകൃത പൗരനിയമം നടപ്പിലാക്കണം എന്നും നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഏകീകൃത പൗരനിയമം നടപ്പിലാക്കരുത് എന്നാണ് ഈ രണ്ടു ഭരണഘടന പ്രേമികളും ആവശ്യപ്പെടുന്നത്. പൗരനിയമത്തിലല്ല ഇസ്ലാമിക വ്യക്തി നിയമത്തിലാണ് ഷംസീറിനു താത്പര്യം. ഗോവിന്ദന്റെ കണ്ണ് മുസ്ലിം വോട്ടിലും.
അതുകൊണ്ടാണ് ശാസ്ത്രത്തില്‍ കണ്ണുവെച്ചിരിക്കുന്നത്. ഇവര്‍ അറിയാത്ത കാര്യം ശാസ്ത്രത്തിന്റെ നിര്‍വ്വചനത്തില്‍ സംഭവിച്ചിരിക്കുന്ന മാറ്റമാണ്.

ഇതിനെയാണ് ശാസ്ത്ര നിര്‍വചനത്തില്‍ ‘പാരഡൈം ഷിഫ്റ്റ് ‘ എന്ന് പറയുന്നത്. കേരളത്തില്‍ ശാസ്ത്ര സാഹിത്യ പരിഷത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രനിര്‍വ്വചനം പഴംചരക്കാണ്. അത് ഇപ്പോള്‍ ആരും അംഗീകരിക്കുന്നുമില്ല. മാര്‍ക്‌സിസം ശാസ്ത്രമാണെന്ന് ഇന്നും വിശ്വസിക്കുന്ന നിഷ്‌കളങ്കനാണ് ഗോവിന്ദന്‍. ഇസ്ലാം ശാസ്ത്ര മതമാണ് എന്ന് വിശ്വസിക്കുന്ന ബുദ്ധിമാനാണ് ഷംസീര്‍. അതുകൊണ്ടു ഇസ്ലാമിലും കമ്മ്യൂണിസത്തിലും ശാസ്ത്രമുണ്ട് എന്നും രണ്ടു പേരും വിശ്വസിക്കുന്നു.

തന്റെ മതം ശാസ്ത്രമാണ് എന്നും അത് മാത്രമാണ് ശാസ്ത്രമെന്നും അതല്ലാത്തതെല്ലാം അശാസ്ത്രമാണെന്നും വിശ്വസിക്കാന്‍ ഷംസീറിനു അവകാശമുണ്ട്. എന്നാല്‍ തന്റെ മതം ഒഴികെയുള്ള മതങ്ങള്‍ അധമങ്ങളാണ് എന്ന് പറയാന്‍ അദ്ദേഹത്തിന് അവകാശമില്ല. കാരണം അത് പരമതനിന്ദയാണ്. ഇസ്ലാമിക മതരാഷ്ട്രത്തിലാണ് ഷംസീര്‍ ജീവിക്കുന്നതെങ്കില്‍ പരമതനിന്ദ ആവോളം ആകാം. എന്നാല്‍ ഇന്ത്യയില്‍ അത് ശരിയല്ല. ഈ പശ്ചാത്തലത്തില്‍ ഗോവിന്ദനോടും ഷംസീറിനോടും ചില ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാനാകില്ല.

(1)അള്ളാഹു, മലക്ക്, ചെകുത്താന്‍, സ്വര്‍ഗം, അന്ത്യവിധി, മരിച്ചവന്റെ ഖബറിനുള്ളില്‍ നടക്കുന്ന കുറ്റവിചാരണ ഇവയൊന്നും ലോകത്താരും ഇന്നുവരെ കണ്ടിട്ടില്ല. ഇവയെല്ലാം മിത്താണോ വസ്തുതയാണോ? ഇവയെല്ലാം ശാസ്ത്രീയമാണ് എന്നും നിങ്ങള്‍ കരുതുന്നുണ്ടോ? ഇവ മിത്താണ് എന്നാണ് ഷംസീര്‍ കരുതുന്നത് എങ്കില്‍ ഗണപതിക്ക് പകരം ഉദാഹരണം ഇസ്ലാമില്‍ നിന്നാകാമായിരുന്നു.

(2) അസത്യവേദക്കാരായ ബഹുദൈവവിശ്വാസികള്‍, ബിംബാരാധകര്‍, ക്രിസ്ത്യാനികള്‍, ജൂദന്മാര്‍ എന്നിവരെ ഇസ്ലാമാക്കി മാറ്റുക എന്നത് ഒരു മുസ്ലിമിന്റെ കടമയാണ്. അതിനെ ജിഹാദ് എന്നാണ് വിശേഷിപ്പിക്കുന്നത്. ജിഹാദില്‍ ചത്താലും കൊന്നാലും സ്വര്‍ഗം കിട്ടുമെന്നും അങ്ങനെ സ്വര്‍ഗത്തില്‍ എത്തുന്ന പുരുഷന്മാര്‍ക്ക് അള്ളാഹു ഹൂറികളെ നല്‍കുമെന്നും പറയുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് എന്ത് നല്‍കുമെന്ന് പറയുന്നുമില്ല. ഇത് ശാസ്ത്രീയമാണ് എന്ന് ഷംസീര്‍ വിശ്വസിക്കുന്നുണ്ടോ?

(3) മരിച്ചു കിടക്കുന്നവന്റെ മൃതശരീരത്തിന് മുന്നില്‍ നിന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്നത് കമ്മ്യൂണിസ്‌റ് അനുഷ്ഠാനത്തിന്റെ ഭാഗമാണ്. ഗോവിന്ദന്‍ മാഷേ ഈ അനുഷ്ഠാനം മിത്താണോ ശാസ്ത്രമാണോ?

(4) പാര്‍ട്ടിക്കുവേണ്ടി അന്യനെ കൊല്ലുന്നവനെ വിപ്ലവകാരിയെന്നും പാര്‍ട്ടിക്കുവേണ്ടി മരിക്കുന്നവനെ രക്തസാക്ഷി എന്നും വിളിക്കുന്നു. ഇതില്‍ രക്തസാക്ഷി അമരനാണ് എന്നും അയാള്‍ മരിക്കാതെ ജീവിക്കുന്നുണ്ട് എന്നും പറയുന്നു. ഇതില്‍ എന്ത് യുക്തിയും ശാസ്ത്രവുമാണ് ഉള്ളത്? മരിച്ചവന്‍ പിന്നെ ജീവിച്ചിരിക്കുന്നു എന്നതിന് ഒരു തെളിവും ഇന്നേ വരെ കിട്ടിയിട്ടില്ല. എന്നിട്ടും രക്തസാക്ഷി എന്ന് പറഞ്ഞു ആളെ പറ്റിക്കുന്നതാണോ ഗോവിന്ദാ ശാസ്ത്രബോധം?

(5) ഡയലിറ്റിക്കല്‍ മെറ്റീരിയലിസം എന്ന സിദ്ധാന്തം അര്‍ത്ഥ ശൂന്യവും അസംബന്ധവുമായ വിശ്വാസമാണ്. ഡയലറ്റിക്കല്‍ ആന്‍ഡ് ഹിസ്റ്റോറിക്കല്‍ മെറ്റീരിയലിസം എന്ന സിദ്ധാന്തമാകട്ടെ മനുഷ്യ വിരുദ്ധവും പ്രകൃതി വിരുദ്ധവുമാണ്. കമ്മ്യൂണിസം എന്നത് മനുഷ്യന്‍ ഇന്നുവരെ ഒരിടത്തും കണ്ടിട്ടില്ലാത്ത മിത്തുമാണ്. എന്നിട്ടും എന്തിനാണ് ഗോവിന്ദ ഈ പിത്തലാട്ടം?

6) പാര്‍ട്ടി യോഗങ്ങള്‍ നടക്കുമ്പോള്‍ രക്തസാക്ഷി മണ്ഡപങ്ങള്‍ പണിയുകയും അതില്‍ ര്കതപുഷ്പങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യാറുണ്ട്. എന്ത് ശാസ്ത്രയുക്തിയാണ് ഇതിലുള്ളത്?
പാര്‍ട്ടിക്കുവേണ്ടി എന്തും ചെയ്യാം എന്ന് നിങ്ങള്‍ കരുതരുത്. ഇസ്ലാം മതത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഷംസീറിനു മദ്രസ വിദ്യാഭ്യാസത്തിലൂടെ ലഭിച്ച വിശ്വാസം ഉപേക്ഷിക്കാനാകില്ല. പരമതനിന്ദയും അതിന്റെ ഭാഗമാണ്.