മണിപ്പൂരിൽ കൊല ചെയ്യപ്പെട്ടത് ഭാരത മാതാവ്:രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: മണിപ്പൂരില്‍ ഇന്ത്യ കൊലചെയ്യപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി. മണിപ്പൂര്‍ ഇപ്പോള്‍ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. മണിപ്പുര്‍ ഇന്ത്യയില്‍ അല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാവം – കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പരിഹസിച്ചു.

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ മണിപ്പുര്‍ സന്ദര്‍ശിച്ചെങ്കിലും ഈ നിമിഷം വരെ പ്രധാനമന്ത്രി അവിടെ പോയിട്ടില്ല. അതിന് കാരണം നിങ്ങള്‍ രാജ്യ സ്‌നേഹികള്‍ അല്ലാത്തതുകൊണ്ടാണ്. മണിപ്പുരിലുള്ളവരുമായി സംസാരിക്കാന്‍ പ്രധാനമന്ത്രി തയാറാകുന്നില്ല. മണിപ്പുരില്‍ ഭാരത മാതാവാണു കൊല്ലപ്പെട്ടതെന്നും ബിജെപി ദേശദ്രോഹികളാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി

രാമായണത്തിലെ കഥാപാത്രങ്ങളെ ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.രാവണന്‍ കുംഭകര്‍ണനും മേഘനാഥനും പറയുന്നതാണു കേട്ടിരുന്നത്.അഹങ്കാരമാണ് രാവണന്റെ അന്ത്യം കുറിച്ചത് മോദി കേള്‍ക്കുന്നത് അദാനിയെയും അമിത്ഷായെയുമാണെന്നു രാഹുല്‍ പരിഹസിച്ചു.

രാഹുലിന്റെ പ്രസംഗം കഴിഞ്ഞതോടെ മോദി വിളികളുമായി ഭരണപക്ഷ അംഗങ്ങള്‍ എഴുന്നേറ്റു. തുടര്‍ന്ന് സ്മൃതി ഇറാനി മറുപടി പ്രസംഗം നടത്തി. ‘നിങ്ങള്‍(കോണ്‍ഗ്രസ്) ഇന്ത്യയല്ല, നിങ്ങള്‍ അഴിമതിയാണ്. ഇന്ത്യ വിശ്വസിക്കുന്നത് യോഗ്യതയിലാണ്, അല്ലാതെ കുടുംബവാഴ്ചയിലല്ല. ഭാരതമാതാവ് കൊല ചെയ്യപ്പെട്ടെന്ന് പറഞ്ഞപ്പോള്‍ കോണ്‍ഗ്രസുകാര്‍ എല്ലാം ആര്‍ത്തുവിളിക്കുകയായിരുന്നു.

തൊണ്ണൂറുകളില്‍ കശ്മീരി പണ്ഡിറ്റുകള്‍ നേരിട്ട അതിക്രൂര പീഡനങ്ങള്‍ക്ക് ഇന്നും നീതി ലഭ്യമായിട്ടില്ല എന്ന് അവർ ഓർമ്മിപ്പിച്ചു.