സഹകരണസംഘങ്ങളിൽ ഭൂരിഭാഗവും അഴിമതിരഹിതം ; ഗോവിന്ദൻ

In Main Story
September 23, 2023

തിരുവനന്തപുരം: ആയിരക്കണക്കിന് സഹകരണസംഘങ്ങളിൽ ഭൂരിഭാഗവും അഴിമതിരഹിതമായാണ് പ്രവർത്തിക്കുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

സഹകരണമേഖല കൈപ്പിടിയിലൊതുക്കാനായി കേന്ദ്രമന്ത്രി അമിത്ഷാ മുൻകൈയെടുത്ത് ആസൂത്രണം ചെയ്യുന്ന പരിപാടികളുടെ തുടർച്ചയാണിപ്പോഴത്തേതെന്ന് സംസ്ഥാനകമ്മിറ്റി യോഗത്തിനിടെ നടത്തിയ വാർത്താസമ്മേളനത്തിൽ  എം.വി. ഗോവിന്ദൻ പറഞ്ഞു.

കരുവന്നൂർ ബാങ്കിൽ നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കുകയെന്നത് പ്രധാനം. എന്നാൽ, അതിന്റെ പേരിൽ എ.സി. മൊയ്തീനെയും പി.കെ. ബിജുവിനെയുമൊക്കെ പ്രതികളാക്കാനായി ആളുകളെ മർദ്ദിച്ച് മൊഴിയെടുക്കുമെന്നാണെങ്കിൽ അനുവദിക്കില്ല. സി.പി.എമ്മിനൊന്നും മറച്ചുവയ്ക്കാനില്ല. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ പാർട്ടിയും ബന്ധപ്പെട്ട വകുപ്പും ശ്രമിച്ചിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സർക്കാർ അന്വേഷണം നടത്തിയതാണ്. എന്നിട്ടും പാർട്ടി നേതൃത്വമാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് വ്യാഖ്യാനിച്ച് ഇ.ഡി രംഗത്തെത്തി. സംസ്ഥാനകമ്മിറ്റിയംഗം എ.സി. മൊയ്തീന്റെ വീട് റെയ്ഡ് ചെയ്തതും ചോദ്യം ചെയ്തതും സി.പി.എം നേതാക്കളെ കുടുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ്. കള്ളത്തെളിവുണ്ടാക്കാൻ ചിലരെ ചോദ്യം ചെയ്ത് മൊയ്തീന്റെ പേര് പറയാൻ ആവശ്യപ്പെടുന്നു. കരുവന്നൂർ ബാങ്കിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് സഹകരണവകുപ്പ് നടത്തുന്നത്. ബാങ്കിന്റെ 36 കോടിയിലധികം രൂപ തിരിച്ചുപിടിച്ചു. 100 കോടിയിലധികം രൂപ അവിടെ വിതരണം ചെയ്തിട്ടുണ്ട്.

ഇടതുപക്ഷപ്രസ്ഥാനത്തിനും സഹകരണപ്രസ്ഥാനത്തിനുമെതിരായ കടന്നാക്രമണത്തെ ശക്തമായി ചെറുത്തുതോല്പിക്കേണ്ടതുണ്ട്. സഹകാരികൾ ജാഗ്രതയോടെ ഇതിനെതിരെ രംഗത്ത് വരണം ഗോവിന്ദൻ പറഞ്ഞു.