ഇസ്രയേല്‍ ബോംബാക്രമണത്തില്‍ പള്ളി ഇമാം കൊല്ലപ്പെട്ടു

In Editors Pick, ലോകം
January 01, 2024

ജറുസലം: അല്‍ അഖ്‌സ പള്ളി മുന്‍ ഇമാം ഡോ. യൂസുഫ് സലാമ (68) ഇസ്രയേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു. 2005 06 കാലത്തു പലസ്തീന്‍ മതകാര്യ മന്ത്രിയായിരുന്നു. മധ്യ ഗാസയിലെ പാര്‍പ്പിടസമുച്ചയങ്ങള്‍ക്കു നേരെ ശനിയാഴ്ച രാത്രി നടന്ന ബോംബാക്രമണങ്ങളില്‍ ഡോ. സലാമ അടക്കം 100 പേരാണു കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അടക്കം 286 പേര്‍ക്കു പരുക്കേറ്റു.

1954 ല്‍ ഗാസയിലെ അഭയാര്‍ഥി ക്യാംപില്‍ ജനിച്ച ഡോ. സലാമ, അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. മധ്യ ഗാസയില്‍ ബോംബാക്രമണം കനത്തതോടെ ഈജിപ്ത് അതിര്‍ത്തിയോടുചേര്‍ന്ന റഫയിലേക്കുള്ള പലായനം വര്‍ധിച്ചു.

ഒരാഴ്ചയ്ക്കിടെ ഒരുലക്ഷം പേരെങ്കിലും റഫയിലേക്ക് എത്തിയെന്നാണ് യുഎന്‍ കണക്ക്. ഈജിപ്ത്ഗാസ മുനമ്പ് അതിര്‍ത്തിമേഖല മുഴുവനായും ഇസ്രയേല്‍ സൈന്യം ഏറ്റെടുക്കുമെന്ന പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പ്രഖ്യാപനത്തോട് ഈജിപ്ത് എതിര്‍പ്പ് അറിയിച്ചു.