ചൊവ്വര പരമേശ്വരൻ എന്ന ഗാന്ധി ശിഷ്യൻ…

ആർ. ഗോപാലകൃഷ്ണൻ

പ്രഗല്ഭനായ പത്രപ്രവർത്തകൻ , സാഹസികനായ സമരനേതാവ്, സാമൂഹ്യ പരിഷ്കർത്താവ്, മികവുറ്റ പരിഭാഷകന്, യുക്തിവാദി എന്നീ വിശേഷങ്ങൾ എല്ലാം ഒത്തു ചേർന്നതാണ് ചൊവ്വര പരമേശ്വരൻ.അദ്ദേഹത്തിൻ്റെ 55-ാം ചരമവാർഷിക ദിനമായിരുന്നു ഡിസംബർ 20.

🔸🔸

1884 ജൂൺ 15-ന് എറണാകുളം ജില്ലയിൽ പെരിയാറിന്റെ ഓരത്തുള്ള ചൊവ്വരയെന്ന ഗ്രാമത്തിൽ ജനിച്ചു. വിദ്യാർത്ഥി ആയിരുന്ന കാലം മുതൽ ദേശീയ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങി.

1920-ൽ, വിദേശവസ്ത്ര ബഹിഷ്കരണത്തിന്റെ ഭാഗമായി മംഗലാപുരത്ത് നടന്ന പൊതുയോഗത്തിൽ പ്രസംഗിക്കാൻ ദേശീയ നേതാവായ സരോജിനി നായിഡു എത്തി. അവരെക്കാണാൻ സ്കൂൾ ഫൈനൽ വിദ്യാർഥിയായ ഒരു ബാലൻ തൃശ്ശൂരിൽനിന്ന് മംഗലാപുരത്തേക്ക് പുറപ്പെടുന്നു.

വെറുതേ കണ്ടാൽപോരാ, അവരെ തൃശ്ശൂരിൽ കൊണ്ടുവന്ന് പ്രസംഗിപ്പിക്കണം എന്ന ലക്ഷ്യത്തോടെയാണ് ചൊവ്വര പരമേശ്വരൻ എന്ന ചെറുപ്പക്കാരൻ പുറപ്പെട്ടത്. വളരെ ബുദ്ധിമുട്ടി പരമേശ്വരൻ കാര്യം സാധിച്ചു. സരോജിനി തൃശ്ശൂരിലേക്ക് വന്നു. ഈ കുട്ടിയുടെ വിട്ടുവീഴ്ചയില്ലാത്ത നിർബന്ധത്തിനു വഴങ്ങിയാണ് വന്നതെന്ന് തൃശ്ശൂരിലെ പ്രസംഗത്തിൽ പറയുകയും ചെയ്തു. ¶¶

May be an image of 1 person

പിന്നീട്, പ്രജാ മണ്ഡലത്തിൻ്റെ നേതൃനിരയിലുള്ള ആളായിരുന്നു ചൊവ്വര. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നാഗ്‌പുർ സമ്മേളനമാണ് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാൻ നിർദേശം നൽകിയത്. ഇതുപ്രകാരം മലബാർ, കൊച്ചി, തിരുവിതാംകൂർ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് ‘കേരള സംസ്ഥാന കോൺഗ്രസ് കമ്മിറ്റി’ നിലവിൽവന്നു.
1921-ല് ഒറ്റപ്പാലത്ത് പ്രഥമ കെ.പി.സി.സി. സമ്മേളനവും 1923-ൽ പാലക്കാട്ട്, ഒലവക്കോട്ട്, നടന്ന രണ്ടാം കെ.പി. സി.സി. സമ്മേളനവും നടന്നു. 1923-ൽ പാലക്കാട് നടന്ന ഈ കേരള സംസ്ഥാന കോൺഗ്രസ് സമ്മേളനത്തിൽ, ചൊവ്വര പരമേശ്വരൻ പങ്കെടുത്തുകൊണ്ടു കോൺഗ്രസിന്റെ സംസ്ഥാനതല പ്രവർത്തകനയി. ഇദ്ദേഹം 1924-ൽ ‘വൈക്കം സത്യാഗ്രഹ’ത്തിലും 1930-ൽ ‘സിവിൽ നിയമലംഘന’ പ്രസ്ഥാനത്തിലും, 1942-ൽ ‘ക്വിറ്റിന്ത്യാ’ സമരത്തിലും പങ്കെടുത്തിരുന്നു.
മുട്ടുവരെയുള്ള ഒരു തോര്ത്ത് ധരിച്ചുനടക്കുന്ന ഇദ്ദേഹത്തെ ‘ചൊവ്വരഗാന്ധി’ എന്നാണ് വിളിച്ചിരുന്നത്.1942 ഓഗസ്റ്റ് 9-ന് തുടക്കമിട്ട ‘ക്വിറ്റിന്ത്യാ’ സമരത്തിലെ ഒരു ‘ക്യാപ്റ്റൻ’ ആയിരുന്നു ചോവ്വര. ‘ക്വിറ്റിന്ത്യാ’ സമരത്തിൽ പങ്കെടുത്തതിന് 1942-ൽ ഇദ്ദേഹം തടവിൽ കഴിഞ്ഞിട്ടുണ്ട്; മുൻമുഖ്യമന്ത്രി മന്ത്രിമാരായ സി. അച്യുത മേനോനും കെ. കരുണാകരനും ചൊവ്വരയോടൊപ്പമായിരുന്നു അന്ന് ഈ ജയിൽ വാസം.
തേക്കിൻകാട് മൈതാനിയിൽ നടത്തിയ ഒരു രണ്ടാംലോകമഹാ ‘യുദ്ധവിരുദ്ധ’ പ്രസംഗത്തിന്റെ പേരിലാണ് അച്യുത മേനോൻ ജയിലിലടക്കപ്പെട്ടത്. (ആ വർഷം തന്നെ അച്യുതമേനോൻ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി; മധുരയിൽ നടന്ന മൂന്നാം പാർട്ടി കോൺഗ്രസ്സിലൂടെ കേന്ദ്രകമ്മിറ്റി അംഗവുമായി; പിന്നീട് പാർട്ടി തീരുമാനമനുസരിച്ചു അദ്ദേഹം യുദ്ധാനുകൂലിയായും മാറി എന്നത് ചരിത്രം.)
🌍
മാതൃഭൂമി ദിനപത്രത്തിലും ആഴ്ചപ്പതിപ്പിലും ചൊവ്വരയുടെ ലേഖനങ്ങളും കവിതകളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. അങ്ങനെ തുടർച്ചയായി എഴുതിയതോടെ മാതൃഭൂമിയുടെ ആദ്യ ലേഖകന്മാരുടെ പട്ടികയിൽ ചൊവ്വരയും സ്ഥാനംപിടിച്ചു.
മാതൃഭൂമിക്ക് അല്പം സാമ്പത്തികഭദ്രത ഉണ്ടായതോടെ ലേഖകന്മാർക്ക് കോളത്തിന് ആറണ പ്രതിഫലമായി നൽകിത്തുടങ്ങി. 1930-കളുടെ മധ്യത്തോടെ അദ്ദേഹം പ്രധാന ലേഖകന്മാരിൽ ഒരാളായി. വൈകാതെ ചൊവ്വര മാതൃഭൂമിയുടെ ആദ്യത്തെ സഞ്ചരിക്കുന്ന ലേഖകൻ (Roving reporter) ആയി.
സ്വാതന്ത്ര്യലബ്ധിക്കുശേഷം ‘മാതൃഭൂമി’ തിരുവനന്തപുരം ബ്യൂറോയിൽ 1949 മുതൽ ജോലി ചെയ്യാൻ തുടങ്ങി. ദിവാൻ സർ സി.പി. രാമസ്വാമി അയ്യയുടെ ഭരണകാലം: ദിവാൻ ഭരണം’കിരാതവാഴ്ച’ നടത്തിയിരുന്ന അന്ന് തിരുവിതാംകൂറിൽ നടക്കുന്ന സംഭവങ്ങൾ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ എഴുതി. ഇദ്ദേഹം, പിന്നീട് ‘മാതൃഭൂമി’യുടെ എറണാകുളം എഡിഷൻ തുടങ്ങിയ ശേഷം, എറണാകുളം ലേഖകനായിരുന്നു; ബ്യുറോ ചീഫും.
‘ദി ഹിന്ദു’ അടക്കമുള്ള പല പത്രങ്ങളും ചൊവ്വരയെ അവരുടെ ഭാഗമാക്കാൻ ശ്രമിച്ചെങ്കിലും മാതൃഭൂമി വിട്ട് എങ്ങോട്ടുംപോകാൻ അദ്ദേഹം തയ്യാറായില്ല. മാതൃഭൂമിക്ക് ഒരിക്കലും മറക്കാനാകാത്ത സ്വന്തം ലേഖകൻ എന്നാണ് അദ്ദേഹത്തെ കെ.പി. കേശവമേനോൻ വിശേഷിപ്പിച്ചത്.
🌏
1952-ല് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു കേരളം സന്ദർശിച്ചപ്പോൾ ചൊവ്വരയാണ് പ്രസംഗം വിവർത്തനം ചെയ്തിരുന്നത്. ചൊവ്വര തൊഴിലാളികളുടെ ഉറ്റചങ്ങാതിയായിരുന്നു, ചൊവ്വര . കൊച്ചിയിലെ പ്രമുഖ ആദ്യകാല ട്രേഡ് യൂണിയൻ സംഘടകൻ എന്ന നിലയിൽ ഓർക്കപ്പെടേണ്ടയാൾ; ടാറ്റാ സോപ്പ് കമ്പനിയിലും മറ്റും തൊഴിലാളി നേതാവായിരുന്നു. പത്രപ്രവർത്തകരുടെ സംഘടനയിൽ പ്രധാന പങ്കുവഹിച്ച ഇദ്ദേഹം പത്രപ്രവർത്തകർക്ക് ലഭിക്കേണ്ട അവകാശങ്ങൾക്കായി ഇദ്ദേഹം മുൻകൈയെടുത്തിരുന്നു.
തനിക്ക് എതിരായ കേസ് സ്വയം വാദിച്ചു ജയിച്ചു എന്നത് അദ്ദഹത്തിന്റെ പ്രാഗൽഭ്യത്തിന്റെ നിദർശനമാണ്.ചൊവ്വര, വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയനിലപാടും ഗാന്ധിയൻ ജീവിതരീതിയും പത്രപ്രവർത്തനത്തിലെ പോരാട്ടങ്ങളും സമന്വയിപ്പിച്ച് തന്റെ ജീവിതം സന്ദേശമാക്കി എന്നു പറഞ്ഞാൽ തെറ്റില്ല. അടിമുടി ഗാന്ധിയനായിരുന്നു ചൊവ്വര. ഒരു ഖദർ തോർത്തുമാത്രമായിരുന്നു മിക്കപ്പോഴും വേഷം. ഗാന്ധിജിയുടെ ചരമദിനത്തിൽ ഓരോ വർഷവും ഉപവാസം അനുഷ്ഠിച്ചു.
1968 ഡിസംബർ 20ന്, 84-ാം വയസ്സിൽ, അന്തരിച്ചു
🌏
മകൻ രാമചന്ദ്രൻ പ്രത്ഭനായ ഒരു പത്രപ്രവർത്തകൻ ആയിരുന്നു; ‘മാതൃഭൂമി’ കൊച്ചി ബ്യുറോ ചിഫ് ആയി ഏറെനാൾ ഉണ്ടായിരുന്നു. മുതിർന്ന പത്രപ്രവർത്തകരായ പി. രാജൻ, എന്.എന്. സത്യവ്രതന് തുടങ്ങിയവർ അന്ന് ‘മാതൃഭൂമി’ കൊച്ചി ബ്യുറോയിൽ റിപ്പോർട്ടർമായിരുന്നു… മറ്റൊരു മകൻ, സർവദമനൻ ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിൽ ജേർണലിസ്റ്റ് ആയിരുന്നു.
🔸
കേരള പ്രസ്സ് അക്കാദമിയുടെ സംഘാടനത്തിൽ, ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ചൊവ്വര പരമേശ്വരൻ പുരസ്കാരം എല്ലാ വർഷവും നൽകിവരുന്നുണ്ട്. കൊച്ചിയിലെ ചൊവ്വര പരമേശ്വരന് സ്മാരക സമിതിയാണ് അവാര്ഡ് ഏര്പ്പെടുത്തിയിരിക്കുന്നത്.
____________
വാലറ്റം:
¶¶ ഇവിടെ പരാമർശിക്കപ്പെട്ട, സരോജിനി നായിഡുവിന്റെ പ്രസംഗം, തൃശ്ശൂർ തേക്കിൻകാട്ടിലായിരുന്നു . കവിതതുളുമ്പുന്ന അവരുടെ ഇംഗ്ലീഷ് പ്രസംഗം ഉൾക്കൊള്ളാനോ ഒഴുക്ക് നഷ്ടപ്പെടാതെ കേൾവിക്കാരിൽ എത്തിക്കാനോ പരിഭാഷകന് കഴിഞ്ഞില്ല. ശ്രോതാക്കൾ പ്രതിഷേധിച്ചു.
പ്രസംഗകയ്ക്കും ഇതിൽ പന്തികേടു തോന്നി. അപ്പോൾ സദസ്യരിൽനിന്ന് അർധനഗ്നനായ ഒരു ചെറുപ്പക്കാരൻ എഴുന്നേറ്റു. അധ്യക്ഷൻ സമ്മതിക്കുകയാണെങ്കിൽ ഞാൻ പരിഭാഷപ്പെടുത്താം എന്നുപറഞ്ഞു. തന്നെ കേരളത്തിലേക്ക് കൊണ്ടുവന്ന കുട്ടിയാണതെന്ന് മനസ്സിലായ സരോജിനി അവനെ പ്രസംഗവേദിയിലേക്ക് ക്ഷണിച്ചു.
കാവ്യാത്മകമായ അവന്റെ തർജമ കാണികൾക്കും ഇഷ്ടമായി. ചൊവ്വരയുടെ ആദ്യ പ്രസംഗപരിഭാഷയാണത്, സ്കൂൾ ഫൈനൽ പാസാകുന്നതിനു മുമ്പ്. (പിന്നീട്, കേരളത്തിലെത്തുന്ന ജവാഹർലാൽ നെഹ്രുവിന്റെ സ്ഥിരം പരിഭാഷകനായി മാറി ചൊവ്വര).
രണ്ടുവർഷത്തിനുശേഷം പാലക്കാട്ട് സംസ്ഥാന രാഷ്ട്രീയസമ്മേളനം നടന്നപ്പോൾ അതിൽ അധ്യക്ഷയായിരുന്ന സരോജിനി നായിഡു, ‘Where is my kid Parameswaran?’ (‘എന്റെ കുട്ടി പരമേശ്വരൻ എവിടെ?’) എന്നു ചോദിച്ചതും ചരിത്രത്തിന്റെ ഭാഗം. അസുഖം മൂലം അന്ന് പാലക്കാട്ടെത്താൻ പരമേശ്വരന് കഴിഞ്ഞിരുന്നില്ല.

                               (കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്നു ലേഖകന്‍)


 

കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക