ലോസ് ഏഞ്ചലസ് : സര്‍ക്കാരിൻ്റെ കുടിയേറ്റ നയങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ അമേരിക്കന്‍ സൈന്യത്തിൻ്റെ ഭാഗമായ നാഷണല്‍ ഗാര്‍ഡിൻ്റെ രണ്ടായിരത്തോളം വരുന്ന സംഘത്തെ ലോസ് ഏഞ്ചലസ് നഗരത്തിലേക്ക് നിയോഗിച്ചു.
വേണ്ടിവന്നാല്‍ സൈന്യത്തിലെ ഉന്നതവിഭാഗമായ മറീനുകളെ കൂടെ വിന്യസിക്കാനാണ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ നീക്കമെന്നും സൂചനയുണ്ട്.
കുടിയേറ്റക്കാരുടെ ‘കലാപങ്ങൾ’ തടയാൻ ഉത്തരവിട്ട പ്രസിഡന്റ് ഡോണൾഡ് ട്രംപ്,എല്ലാ അനധികൃത കുടിയേറ്റക്കാരെയും ‘പുറത്താക്കി’ കൂട്ട നാടുകടത്തൽ നടത്തുമെന്ന് മുന്നറിയിപ്പ് നൽകി.
ലോസ് ഏഞ്ചലസിൽ നിയമവിരുദ്ധ ‘അന്യഗ്രഹജീവികൾ’ ‘അധിനിവേശം’ നടത്തുകയാണെൻ അദ്ദേഹം ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ ആരോപിച്ചു.
‘ഒരുകാലത്ത് മഹത്തായ അമേരിക്കൻ നഗരമായിരുന്ന ലോസ് ഏഞ്ചൽസ് നിയമവിരുദ്ധ അന്യഗ്രഹജീവികളും കുറ്റവാളികളും ആക്രമിച്ച് കൈവശപ്പെടുത്തിയിരിക്കുന്നു. ഇപ്പോൾ അക്രമാസക്തരും കലാപകാരികളുമായ ജനക്കൂട്ടം നമ്മുടെ നാടുകടത്തൽ പ്രവർത്തനങ്ങൾ തടയാൻ
പോലീസിനെ ആക്രമിക്കുന്നു.’-അദ്ദേഹം പറഞ്ഞു.
കുടിയേറ്റ കലാപങ്ങൾ അവസാനിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ, ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിം, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, അറ്റോർണി ജനറൽ പാം ബോണ്ടി എന്നിവരോട് പസിഡണ്ട് നിർദേശിച്ചു.
‘ക്രമം പുനഃസ്ഥാപിക്കും, നിയമവിരുദ്ധരെ പുറത്താക്കും, ലോസ് ഏഞ്ചൽസിനെ സ്വതന്ത്രമാക്കും. ഈ വിഷയത്തിൽ നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി!’ മറ്റൊരു പോസ്റ്റിൽ ട്രംപ് പറഞ്ഞു.
പ്രതിഷേധക്കാരെ നീക്കുന്നതിനിടയിൽ ജനക്കൂട്ടത്തിലേക്ക് പോലീസ്,കുരുമുളക് സ്‌പ്രേയും കണ്ണീർ വാതകവും പ്രയോഗിച്ചു എന്ന് റിപ്പോർട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ലോസ് ഏഞ്ചലസിൽ ആകെ ജനസംഖ്യയുടെ മൂന്നില്‍ ഒന്നും കുടിയേറ്റക്കാരാണെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ മാസം 239 അനധികൃത കുടിയേറ്റക്കാരെ നഗരത്തില്‍നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിലായവരുടെ എണ്ണം കുറഞ്ഞുപോയെന്ന ട്രംപിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടികള്‍ കര്‍ശനമാക്കിയത്. ഒരു ദിവസം ചുരുങ്ങിയത് 3000 പേരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിർദേശം. ഇതിനായി നഗരപ്രദേശങ്ങളില്‍ നിരന്തരമെന്നോണം പരിശോധനകൾ നടത്തിയതാണ് കലാപത്തിന് തിരികൊളുത്തിയത്.
സ്വന്തം മണ്ണില്‍ സൈന്യത്തെ ഇറക്കുന്നത് അമേരിക്കയില്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണ്. പ്രസിഡന്റിന് ഇതിനുള്ള അധികാരമുണ്ടെങ്കിലും പ്രത്യേക സാഹചര്യത്തില്‍ കൃത്യമായ മാനദണ്ഡങ്ങളോടെ മാത്രമേ ഇത് നടപ്പിലാക്കാന്‍ സാധിക്കുകയുള്ളു. ഭരണകൂടം നടപടികള്‍ കടുപ്പിക്കുമ്പോഴും പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകാരികള്‍.
1965-ന് ശേഷം ആദ്യമായാണ് സംസ്ഥാന ഗവര്‍ണറുടെ അഭ്യര്‍ഥനയില്ലാതെ പ്രസിഡണ്ട്, നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കുന്നത്. 1992-ല്‍ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ റോഡ്‌നി കിങ്ങിനെ പോലീസ് ക്രൂരമര്‍ദനത്തിന് ഇരയാക്കിയതിനെ തുടര്‍ന്ന് നഗരത്തിലുണ്ടായ കലാപത്തില്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചിരുന്നു.
അന്ന് കാലിഫോര്‍ണിയ ഗവര്‍ണറുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് പ്രസിഡന്റ് ജോര്‍ജ് ബുഷ് നാഷണല്‍ ഗാര്‍ഡിനെ ഇറക്കിയത്. 2020-ല്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ പോലീസ് വധിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധങ്ങളിലും ചില അമേരിക്കന്‍ നഗരങ്ങളില്‍ സൈന്യമിറങ്ങിയിരുന്നു.