പാലസ്തീന് മറുപടി, തീമഴയായി ഇസ്രയേല്‍: 200ലേറെ പേര്‍ കൊല്ലപ്പെട്ടു

In Editors Pick, Main Story
October 07, 2023

ഹമാസ് സംഘം ആക്രമണം നടത്തിയതിന് പിന്നാലെ യുദ്ധപ്രഖ്യാപനം നടത്തിയ ഇസ്രായേലിന്റെ പ്രത്യാക്രമത്തില്‍ 200ലേറെ പേര്‍ കൊല്ലപ്പെട്ടു. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. പാലസ്തീന്‍ സായുധ സേനയായ ഹമാസിന്റെ 17 കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയില്‍ അതിശക്തമായ വ്യോമാക്രമണം ആരംഭിച്ചത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

അയ്യായിരം റോക്കറ്റുകളാണ് സുപ്രധാന ഇസ്രായേലി നഗരങ്ങളിലേക്ക് ഇന്ന് രാവിലെ ഹമാസ് തൊടുത്തത്. ആക്രമണത്തില്‍ 40 ലേറെ പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടങ്ങളും വാഹനങ്ങളും തകരുകയുമുണ്ടായി. അക്ഷരാര്‍ത്ഥത്തില്‍ ഇസ്രായേല്‍ നടുങ്ങിയ ആക്രമണമാണ് ഉണ്ടായത്. യന്ത്രത്തോക്കുകളുമായി ഇസ്രയേലിനുള്ളില്‍ കടന്ന ഹമാസ് സംഘം തെരുവില്‍ ജനങ്ങള്‍ക്ക് നേരെയും വെടിയുതിര്‍ത്തു. സൈനികരെ അടക്കം ബന്ദികളാക്കി. അറുന്നൂറിലേറെ പേര്‍ക്കാണ് ആക്രമണങ്ങളില്‍ പരിക്കേറ്റത്. അയ്യായിരം റോക്കറ്റുകളാണ് സുപ്രധാന ഇസ്രായേലി നഗരങ്ങളിലേക്ക് ഹമാസ് തൊടുത്തത്.