സി പി എമ്മും സി പി ഐയും ആദായ നികുതിക്കുരുക്കിൽ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ആദായ നികുതി വകുപ്പിന്റെ കുരുക്കിലായ കോൺഗ്രസിനൊപ്പം സി പി എമ്മും സി പി ഐയും തൃണമൂൽ കോൺഗ്രസ്സും.

കോൺഗ്രസിനും സിപിഐയ്ക്കും തൃണമൂൽ കോൺഗ്രസിനും പിന്നാലെ സിപിഎമ്മിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 15 കോടി അടയ്ക്കാനാവശ്യപ്പെട്ടാണ് നോട്ടീസ്. ഒരു ബാങ്ക് അക്കൗണ്ടിൻ്റെ വിവരങ്ങൾ രേഖപ്പെടുത്തിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 22 കോടി രൂപയുടെ വരുമാനം കണക്കാക്കി 15.59 കോടി രൂപ പിഴയിട്ടു.ഈ നടപടിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചതായി സിപിഎം അറിയിച്ചു.

1823.08 കോടി രൂപ ഉടൻ അടയ്ക്കണം എന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസിന് നോട്ടീസ് നൽകിയത്. ബാങ്ക് അക്കൗണ്ടുകള്‍ മരവിച്ച് തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് പ്രതിസന്ധിയിലായി നില്‍ക്കുന്ന കോണ്‍ഗ്രസിന് അടുത്ത ആഘാതമായാണ് ആദായ നികുതി വകുപ്പിന്‍റെ പുതിയ നോട്ടീസ്. 2017-18 സാമ്പത്തിക വര്‍ഷം മുതല്‍ 2020-21 സാമ്പത്തിക വര്‍ഷം വരെയുള്ള പിഴയും പലിശയുമടക്കമാണ് തുക.

സിപിഐക്കും നോട്ടീസ് നൽകിയിട്ടുണ്ട്. 11 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ കുറച്ച് വ‍ര്‍ഷങ്ങളായി പഴയ പാൻ കാര്‍ഡ് ഉപയോഗിച്ച് ടാക്സ് റിട്ടേൺ ചെയ്തതിനാലുളള ‘കുടിശ്ശിക’യും പാൻ കാർഡ് തെറ്റായി രേഖപ്പെടുത്തിയതിനാണ് പിഴയുമടക്കമാണ് 11 കോടിയെന്നാണ് നോട്ടീസിൽ പറയുന്നത്.

നോട്ടീസ് കിട്ടിയെന്ന് തൃണമൂൽ കോൺ​ഗ്രസ് നേതാവും 72 മണിക്കൂറിനിടെ 11 ഐടി നോട്ടീസുകൾ കിട്ടിയെന്ന് സാകേത് ​ഗോഖലെ എംപി പ്രതികരിച്ചു.

കേന്ദ്രസര്‍ക്കാരിന്‍റേത് നീചമായമായ രാഷ്ട്രീയമാണെന്നും, ബിജെപിയും നികുതി കണക്കുകള്‍ വ്യക്തമാക്കിയിട്ടില്ലെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.