മിത്ത് വിവാദം : ഗണപതി ഹോമം നടത്താൻ ഉത്തരവ്

തിരുവനന്തപുരം: ഹൈന്ദവ വിശ്വാസികളുടെ പ്രധാന മൂർത്തികളിൽ ഒന്നായ ഗണപതി മിത്താണ് എന്ന നിയമസഭ സ്പീക്കർ എ എം ഷംസീറിൻ്റെ പരാമർശം വിവാദമായതിനു പിന്നാലെ മുറിവ് ഉണക്കാൻ സി പി എം ശ്രമം.

സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കൂടി ഷംസീറിനെ പിന്തുണച്ചതോടെ എൻ എൻ എസ് രംഗത്ത് വന്നത് പാർടിയെ ഒററപ്പെടുത്തിയിരുന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പു കൂടി വന്നതോടെ പിടിച്ചു നിൽക്കാൻ പിടിവള്ളി തേടുകയാണ് സി പി എം. ഇതിൻ്റെ ഭാഗമായി ക്ഷേത്രങ്ങളിൽ ഗണപതി ഹോമം നടത്താൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്
തിരുവിതാംകൂർ ദേവസ്വം ബോർഡ്.

Kerala Speaker's damage control?: Ganapati temple's pond in Shamseer's constituency gets Rs 64 lakh for renovation | News9live

ശബരിമല ഒഴികെയുള്ള എല്ലാ ക്ഷേത്രങ്ങളിലും ചിങ്ങം ഒന്നിനും വിനായകചതുർഥിക്കും ഗണപതിഹോമം നിർബന്ധമാക്കി. എന്നാൽ മിത്ത് വിവാദം ഗണപതിഹോമം നടത്താനുള്ള തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്നാണ് ബോർഡിന്റെ വിശദീകരണം.

അതേസമയം, വിവാദത്തിൽ ദേവസ്വംബോർഡ് വിശ്വാസികൾക്കൊപ്പമാണെന്ന് സൂചന നൽകുന്നതാണ് രണ്ടുദിവസം ഗണപതിഹോമം നിർബന്ധമാക്കി മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ഉത്തരവ്. ചിങ്ങം ഒന്നായ വ്യാഴാഴ്ചയും വിനായകചതുർഥി ദിവസമായ 20-നുമാണ് വിശേഷാൽ ഗണപതിഹോമം നിർബന്ധമാക്കിയത്.

ബോർഡിനു കീഴിൽ 1254 ക്ഷേത്രങ്ങളാണുള്ളത്.മുൻകാലങ്ങളിലും ഗണപതിക്ഷേത്രങ്ങളിൽ ഹോമം നടത്താറുണ്ട്. വിനായകചതുർഥിക്ക് കുറേക്കൂടി വിശാലമാവുകയും ചെയ്യും. ഇതിനൊന്നും ബോർഡ് പ്രത്യേക ഉത്തരവ് നൽകാറുണ്ടായിരുന്നില്ല.

എന്നാൽ, ഇത്തവണ എല്ലാ ക്ഷേത്രങ്ങളിലും നടത്തണമെന്ന് ക്ഷേത്രങ്ങൾക്ക് ദേവസ്വംബോർഡ് ഉത്തരവിലൂടെ നിർദേശം നൽകുകയായിരുന്നു.

ഓൺലൈൻ സംവിധാനം ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങളിലൂടെ സ്വകാര്യക്ഷേത്രങ്ങളുമായി മത്സരത്തിന് ദേവസ്വം ക്ഷേത്രങ്ങളെ പ്രാപ്തമാക്കാനുള്ള ശ്രമമാണ് ബോർഡ് നടത്തുന്നത്. അതിന്റെ ഭാഗമായാണ് ഗണപതിഹോമം എല്ലാ ക്ഷേത്രങ്ങളിലും നടത്തുന്നതുൾപ്പെടെയുള്ള തീരുമാനമെന്ന് ദേവസ്വംബോർഡ് പറയുന്നു.

രണ്ടുദിവസവും നടക്കുന്ന ഗണപതിഹോമത്തിന് വ്യാപക പ്രചാരണം നൽകണമെന്നും ബുക്കിങ് സൗകര്യം ഒരുക്കണമെന്നും ഉത്തരവിൽ എടുത്തുപറഞ്ഞിട്ടുണ്ട്. ഇതിനുള്ള ക്രമീകരണം ഒരുക്കേണ്ടത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരും സബ്ഗ്രൂപ്പ് ഓഫീസർമാരുമാണ്.

ഹോമം നടക്കുന്നുണ്ടോയെന്ന് പരിശോധനയുണ്ടാകും. ഇതിന് വിജിലൻസ് വിഭാഗത്തിനു പുറമേ, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ, അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ-ഇൻസ്പെക്‌ഷൻ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.