‘മുന്നോക്കമെത്തിയ ഉപജാതികളെ സംവരണത്തിൽ നിന്നും ഒഴിവാക്കാം’

ന്യൂഡൽഹി : സാമൂഹികമായി മുന്നാക്കമെത്തിയ പിന്നാക്ക വിഭാഗത്തിൽപെട്ട ഉപജാതികളെ സംവരണത്തിൽ നിന്നും ഒഴിവാക്കാമെന്ന നിരീക്ഷണവുമായി സുപ്രീംകോടതി ഭരണഘടന ബഞ്ച്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ സംവരണത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉപസംവരണം ഏര്‍പ്പെടുത്താമോയെന്ന ഹര്‍ജിയിൽ വാദം കേൾക്കുകയാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ച്.

ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വിക്രം നാഥാണ് വാദത്തിനിടെ സുപ്രധാന നിരീക്ഷണം നടത്തിയത്. സാമൂഹ പശ്ചാത്തലത്തിൽ മുന്നോട്ട് പോയ ഉപജാതികൾ പൊതുവിഭാഗവുമായി മത്സരിക്കണം. ഒരാൾക്ക് സംവരണത്തിലൂടെ ഉന്നത ജോലി ലഭിച്ചു കഴിഞ്ഞാൽ അയാളുടെ ജീവിത സാഹചര്യം മാറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആ വ്യക്തിയുടെ കുടുംബത്തിനോ കുട്ടികൾക്കോ മറ്റു സാമൂഹിക സാഹചര്യത്തിൽ നിന്ന് മാറ്റം ഉണ്ടാകുമ്പോൾ പിന്നെ എന്തിനാണ് വീണ്ടും തലമുറകൾക്ക് സംവരണം നൽകുന്നതെന്ന് ബെഞ്ചിലെ ജസ്ററിസ് ബി.ആർ ഗവായ് ചോദിച്ചു.