ചെന്നൈ: തമിഴ്‌നാട് നിയമസഭയിലേക്ക് 2026 ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നല്‍കുന്ന സഖ്യം സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.എന്നാൽ അത് സ്വപ്നം മാത്രമാണെന്ന് ഡി എം കെ തിരിച്ചടിച്ചു.
അഴിമതിക്കാരായ ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കാന്‍ കാത്തിരിക്കുകയാണ് തമിഴ്‌നാട്ടിലെ ജനങ്ങളെന്നും 2026-ല്‍ തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ബിജെപി ഭരണം ഉറപ്പാണെന്നും മന്ത്രി മധുരയില്‍ പറഞ്ഞു. ബിജെപി പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലു വർഷത്തെ ഭരണത്തിനിടെ അഴിമതിയുടെ എല്ലാ പരിധികളും ഡിഎംകെ ലംഘിച്ചു. കേന്ദ്ര സർക്കാർ നൽകിയ 450 കോടി രൂപയുടെ പോഷകാഹാര കിറ്റുകൾ ഒരു സ്വകാര്യ കമ്പനിക്ക് കൈമാറിയതിലൂടെ ഡിഎംകെ വലിയ അഴിമതി നടത്തി.ദരിദ്രർക്ക് ഭക്ഷണം നിഷേധിച്ച സർക്കാരാണ് സ്ററാലിൻ്റേതെന്ന് അമിത് ഷാ പറഞ്ഞു.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പത്തുശതമാനംപോലും സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയില്ല. വ്യാജമദ്യദുരന്തത്തെ തുടര്‍ന്നുള്ള മരണങ്ങള്‍ മുതല്‍ ‘ടാസ്മാക്കി’ലെ 39,000 കോടിയുടെ അഴിമതിവരെ- ഡിഎംകെ പൂര്‍ണമായും പരാജയപ്പെട്ട സര്‍ക്കാരാണ്.
കേന്ദ്രഫണ്ടുകള്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. കേന്ദ്ര സർക്കാരിൻ്റെ ഫണ്ടുകള്‍ തമിഴ്‌നാട്ടിലെ ജനങ്ങളിലേക്ക് എത്തുന്നില്ല. സ്റ്റാലിൻ സർക്കാർ നടത്തിയ അഴിമതികളുടെ ഒരു നീണ്ട പട്ടിക എന്റെ പക്കലുണ്ട്. പക്ഷേ അവ ഓരോന്നും വിശദീകരിച്ച് സമയം കളയാൻ ആഗ്രഹിക്കുന്നില്ല.
അമിത് ഷായ്ക്ക് മറുപടിയുമായി വൈകാതെ തന്നെ ഡിഎംകെ രംഗത്തെത്തി. അമേരിക്കയില്‍ വരെ ഭരണംപിടിക്കാന്‍ ബിജെപിക്ക് നേരിയ സാധ്യതയുണ്ടാകും. പക്ഷേ, തമിഴ്‌നാട്ടില്‍ അത് നടക്കില്ലെന്ന് പാര്‍ട്ടി വക്താവ് ഡോ. സെയ്ദ് ഹഫീസുള്ള പറഞ്ഞു. 3,9000 കോടിരൂപയുടെ അഴിമതി ആരോപണ വിഷയത്തില്‍, ബിജെപി സാങ്കല്‍പ്പിക ലോകത്താണ് ജീവിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.