ഉത്തർ പ്രദേശിൽ ‘ഹലാൽ’ ഉത്പന്നങ്ങൾക്ക് വിലക്ക്

ലക്നൌ : ഇസ്ലാമിക നിയമം അനുസരിച്ച് തയാറാക്കി, ‘ഹലാൽ’ മുദ്രയുമായി വിപണിയിലെത്തുന്ന ഭക്ഷ
ഉത്പന്നങ്ങൾക്ക് ഉത്തർപ്രദേശിലെ ബിജെപി സർക്കാർ നിരോധനം ഏർപ്പെടുത്തി.ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

ഭക്ഷ്യ സുരക്ഷാ, ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ അനിതാ സിംഗ് ആണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. ഹലാൽ ലേബൽ പതിച്ച ഉത്പന്നങ്ങളുടെ നിർമാണം, സംഭരണം, വിതരണം, വിൽപന എന്നിവയുടെ നിരോധനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

“പൊതുജനാരോഗ്യത്തിന്റെ താൽപ്പര്യം മുൻനിർത്തി, ഹലാൽ സാക്ഷ്യപ്പെടുത്തിയ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിതരണം, വിൽപന എന്നിയുടെ നിരോധനം ഉത്തർപ്രദേശിൽ ഉടനടി പ്രാബല്യത്തിൽ വരും”- ഉത്തരവിൽ പറയുന്നു.

2006ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം പറയുന്ന അധികാരികൾക്ക് മാത്രമേ ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം തീരുമാനിക്കാനുള്ള അവകാശമുള്ളൂ. “ഭക്ഷ്യ ഉൽപന്നങ്ങളുടെ ഹലാൽ സർട്ടിഫിക്കേഷൻ ഒരു സമാന്തര സംവിധാനമാണ്. അത് ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. ഇത് പ്രസ്തുത നിയമത്തിന്റെ അടിസ്ഥാന ഉദ്ദേശ്യത്തിന് പൂർണ്ണമായും വിരുദ്ധവും  ലംഘനവുമാണ്,” ഉത്തരവിൽ പറയുന്നു.

അതേസമയം, കയറ്റുമതിക്കായി ഉൽപ്പാദിപ്പിക്കുന്ന ഹലാൽ സർട്ടിഫിക്കേഷനുള്ള സാധനങ്ങളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വ്യാജ രേഖകൾ ഉപയോഗിച്ച് ഹലാൽ സാക്ഷ്യപ്പെടുത്തിയ ഉൽപ്പന്നങ്ങൾ വിറ്റതിന് നിരവധി സ്ഥാപനങ്ങൾക്കെതിരെ പോലീസ് കേസുകൾ ഫയൽ ചെയ്തതിന് പിന്നാലെയാണ് ഉത്തരവ്.