June 15, 2025 7:42 am

തീരദേശത്ത് ആശങ്ക: കത്തുന്ന കപ്പൽ ഒഴുകി നീങ്ങുന്നു

കോഴിക്കോട്: അറബിക്കടലില്‍ കത്തിയമരുന്ന ചരക്കു കപ്പലിൻ്റെ ഏറ്റവും മുകള്‍ഭാഗത്തുള്ള കണ്ടെയ്നറുകളിലേക്കും തീപടര്‍ന്നു.

തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്.പരമാവധി അടുത്തെത്തി വെള്ളം ചീറ്റി തീയണയ്ക്കാനാണ് കോസ്റ്റ് ഗാര്‍ഡ് കപ്പലുകൾ ശ്രമിക്കുന്നത്. എന്നാല്‍, കൂടുതല്‍ കണ്ടെയ്നറുകളിലേക്ക് തീപടര്‍ന്നതും പൊട്ടിത്തെറി സാധ്യതയും കപ്പലിന് അടുത്തേക്ക് പോകുന്നതിന് വെല്ലുവിളിയായി.

കപ്പല്‍ നിയന്ത്രണമില്ലാതെ തെക്കുദിശയിലേക്ക് ഒഴുകുകയാണ്.അപകടത്തില്‍പ്പെട്ട സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്ററോളം അകലേക്ക് കപ്പല്‍ ഇപ്പോള്‍ ഒഴുകിയെത്തിയിട്ടുണ്ട്.

മുകള്‍ഭാഗം മുഴുവനും കത്തിനശിച്ച നിലയിലാണ്. കപ്പലിൻ്റെ ഇന്ധനടാങ്കിനടുത്ത് തീപടരുന്നതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.കപ്പലില്‍ 2000 ടണ്‍ ഇന്ധനവും 240 ടണ്‍ ഡീസലുമാണുള്ളത്.

അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്നറുകളിലേക്ക് തീപടരുന്നത് നിയന്ത്രണവിധേയമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് കോസ്റ്റ് ഗാര്‍ഡ്. ഏകദേശം 650 കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്.

Explosive chemicals in container ship, 20 containers in sea, four missing - KERALA - GENERAL | Kerala Kaumudi Online

കപ്പലിലെ നാല് ജീവനക്കാരെ കണ്ടെത്താനുള്ള തിരച്ചിലും തുടരുന്നുണ്ട്. കപ്പലിന്റെ അടിത്തട്ടിലടക്കം മുങ്ങല്‍വിദഗ്ധര്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.

ഡോര്‍ണിയര്‍ വിമാനങ്ങളും നിരീക്ഷണത്തിനുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ സഹായിക്കാനായി നാവികസേനയുടെ ഐഎന്‍എസ് സത്ലജും സ്ഥലത്തെത്തിയിട്ടുണ്ട്.

കൊളംബോ തുറമുഖത്തുനിന്ന് മുംബൈയിലെ നവ ഷേവ തുറമുഖത്തേക്ക് പോയ ‘എംവി വാന്‍ ഹായ് 503’ ഫീഡര്‍ കപ്പലിലാണ് കഴിഞ്ഞ ദിവസം തീപിടിച്ചത്. സിംഗപ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത തയ്വാന്‍ കമ്പനിയുടെ കപ്പലാണിത്.

തിങ്കളാഴ്ച രാവിലെ 9.30 ടെ ആദ്യ പൊട്ടിത്തെറിയുണ്ടായി. കണ്ണൂര്‍ അഴീക്കല്‍ മത്സ്യബന്ധന തുറമുഖത്തുനിന്ന് 81.49 കിലോമീറ്റര്‍ (44 നോട്ടിക്കല്‍ മൈല്‍) അകലെയായിരുന്നു അപകടം. കപ്പലിലെ കണ്ടെയ്നറുകള്‍ പൊട്ടിത്തെറിച്ചതിനുപിന്നാലെ കപ്പലിന് തീപിടിക്കുകയായിരുന്നു.

കപ്പലിലെ കണ്ടെയ്നറുകളിലെ രാസവസ്തുക്കളും കീടനാശിനികളും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതും സമുദ്രത്തിലും അന്തരീക്ഷത്തിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ബൈപൈറിഡിലിയം എന്ന രാസവസ്തു ശുദ്ധജലം മലിനപ്പെടുത്തും. മീനുകൾക്കും മറ്റു കടൽ ജൈവ വ്യവസ്ഥയ്ക്കും ഭീഷണിയാവും. അന്തരീക്ഷത്തിൽ കലരുമ്പോൾ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ജൈവ വ്യവസ്ഥയിൽ കലരുമ്പോൾ നമ്മുടെ ഭക്ഷണത്തിലെത്തും. മണ്ണ്, വെള്ളം, വായു എന്നിവയിൽ ദോഷ ഫലങ്ങളുണ്ടാക്കും.

ഈതൈൽ ക്ലോറോഫോർമേറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും.അന്തരീക്ഷ മലിനീകരണം ഉണ്ടാക്കും. വെള്ളത്തിൽ കലരുമ്പോൾ ഹൈഡ്രോക്ലോറിക് ആസിഡും ഈഥൈൽ ആൽക്കഹോളുമായി വിഘടിക്കും. ജൈവ ആവാസ വ്യവസ്ഥയ്ക്കു ഭീഷണിയാവും.

അധിക അളവിൽ വെള്ളത്തിന്റെ അമ്ലത കൂട്ടുന്നത് മൽസ്യങ്ങൾ ഉൾപ്പെടെയുള്ള ജീവികൾക്കു ദോഷകരമാവും..അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കും. വെള്ളം മലിനപ്പെടുത്തും. ശ്വാസകോശത്തിൽ ഫ്ലൂയിഡ് നിറഞ്ഞ് അപകടകരമായ അവസ്ഥയുണ്ടാക്കും.മീനുകൾക്കു മറ്റു ജീവികൾക്കും ഇത് ദോഷമുണ്ടാക്കും.

ഡൈമീതൈൽ സൾഫേറ്റ് എന്ന രാസവസ്തുവിന് കാൻസർ ഉണ്ടാക്കാൻ കഴിവുണ്ട്. കൂടിയ അളവിൽ സമ്പർക്കത്തിൽ വന്നാൽ കണ്ണുകൾക്ക് കേടുണ്ടാവും. കാഴ്ചശക്തി നഷ്ടപ്പെടാം. കരൾ, വൃക്ക, ഹൃദയം എന്നിവയെ ബാധിക്കാം. തീപിടിക്കുന്ന ദ്രാവകമണത്. തീ പിടിക്കുമ്പോൾ വിഷമയമായ സൾഫർ ഡയോക്സൈഡ് ഉണ്ടാകും. അത് വെള്ളത്തിൽ കലരുമ്പോൾ സൾഫ്യൂറിക് ആസിഡ് ഉണ്ടാകും.

ബെൻസോഫീനോൺ എന്ന രാസപദാർഥം ജീവജാലങ്ങളുടെ പ്രത്യുൽപാദന ശേഷി നശിപ്പിക്കും.ശ്വസിച്ചാൽ മനുഷ്യർക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടാവും.

ട്രൈക്ലോറോ ബെൻസീൻ എന്ന രാസവസ്തു മണ്ണിലും ജലത്തിലും ദീർഘനാൾ നിലനിൽക്കും. മൽസ്യങ്ങൾക്ക് ഉൾപ്പെടെ ഭീഷണി

നൈട്രോ സെല്ലുലോസ് എന്ന വസ്തു വെള്ളത്തിൽ ഇത് വിഘടിച്ച് കാർബൺ മോണോക്സൈഡ്, കാർബൺ ഡയോക്സൈഡ്, നൈട്രിക് ഓക്സൈഡ് തുടങ്ങിയ വിഷകരമായ പദാർഥങ്ങൾ ഉണ്ടാകും. തീപിടിച്ചാലും വിഷകരമായ വസ്തുക്കളുണ്ടാകും.

ഇവ കൂടാതെ കണ്ടെയ്നറുകളിലുള്ള ഹെക്സാമെതിലിൻ ഡൈസോ സയനേറ്റ് , ബെൻസോഫീനോൺ, ട്രൈക്ലോറോബെൻസീൻ, ക്ലോറോ ഫോർമേറ്റ്, ഫോസ്ഫോറിക് ആസിഡ്, പിപ്പരസീൻ,എഥനോൾ, ടർപന്റൈൻ, പാരാഫോർമാൽഡിഹൈഡ്, ഈതൈൽ മീഥൈൽ കീറ്റോൺ എന്നിവ അമിതമായ അളവിൽ ശ്വസിക്കുന്നതും വലിയ അളവിൽ വെള്ളത്തിൽ കലരുന്നതും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും..

Leave a Reply

Your email address will not be published. Required fields are marked *

Related News

Latest News