എണ്ണസമ്പന്നമായ സൗദിയിൽ വമ്പൻ സ്വര്‍ണഖനിയും !

റിയാദ് : സൗദി അറേബ്യയ്ക്ക് വീണ്ടും ഭാഗ്യം. ലോകത്തെ ഏറ്റവും വലിയ എണ്ണ (ക്രൂഡോയില്‍) സമ്പന്ന രാജ്യങ്ങളിലൊന്നായ സൗദിയിൽ കൂററൻ സ്വര്‍ണഖനി കണ്ടെത്തി.

ഖനന കമ്പനിയായ സൗദി അറേബ്യന്‍ മൈനിംഗ്(മആദെന്‍) ആണ് 125 കിലോമീറ്ററോളം നീളംവരുന്ന ഖനി തിരിച്ചറിഞ്ഞത്.മൊത്തം 125 കിലോമീറ്റര്‍ ചുറ്റളവിലാണ് സ്വര്‍ണഖനിയുള്ളത്.

നിലവിലെ ഖനിയായ മന്‍ശൂറാ മസാറയ്ക്ക് സമീപമാണ് പുതിയ ഖനി.2022ല്‍ തുടക്കമിട്ട പര്യവേക്ഷണ പദ്ധതിക്കാണ് ഫലം കണ്ടതെന്ന് മആദെന്‍ അറിയിച്ചു.

ക്രൂഡോയില്‍ കയറ്റുമതിയാണ് സൗദി അറേബ്യയുടെ പ്രധാന വരുമാന മാര്‍ഗം. ലോകം ഹരിതോര്‍ജങ്ങളിലേക്ക് മാറിത്തുടങ്ങിയ പശ്ചാത്തലത്തില്‍ വരുമാനം പിടിച്ചുനിറുത്താനായി മറ്റ് മേഖലകളിലേക്കും സൗദി അറേബ്യ കടന്നിരുന്നു.

രാജ്യത്ത് ടൂറിസം അനുവദിച്ചതും ഇതിലൊന്നാണ്. മാത്രമല്ല, നിരവധി രാജ്യങ്ങളില്‍ അടിസ്ഥാനസൗകര്യ മേഖലകളിലടക്കം നിക്ഷേപങ്ങള്‍ക്കും സൗദി തുടക്കമിട്ടിരുന്നു. ഇത്തരത്തിൽ വൈവിധ്യവത്കരണങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് പുത്തന്‍ സ്വര്‍ണഖനി വാർത്ത വരുന്നത്.

മന്‍ശൂറ മസാറയ്ക്കടുത്ത് ദക്ഷിണ ഉറൂഖ് പ്രവിശ്യയിലാണ് ഖനി കണ്ടെത്തിയത്. സമീപത്തെ ജബല്‍ ഖദാറ, ബിര്‍ തവീല എന്നിവിടങ്ങളില്‍ 25 കിലോമീറ്റര്‍ ചുറ്റളവിലും പര്യവേഷണം നടക്കും.

മന്‍ശൂറാ മസാറയില്‍ 2023ലെ കണക്കനുസരിച്ച്‌ 70 ലക്ഷം ഔണ്‍സ് സ്വര്‍ണശേഖരമുണ്ടെന്നാണ് വിലയിരുത്തല്‍. ഇവിടെനിന്ന് വര്‍ഷം 2.5 ലക്ഷം സ്വര്‍ണം വേര്‍തിരിച്ചെടുക്കാനുമാകും.

പുത്തന്‍ ഖനിയില്‍ പരിശോധന നടത്തിയപ്പോള്‍ ഒരിടത്ത് നിന്ന് ടണ്ണിന് 10.4 ഗ്രാമും മറ്റൊരിടത്ത് നിന്ന് 20.6 ഗ്രാും സ്വര്‍ണം വേര്‍തിരിച്ചെടുത്തിരുന്നു. അതായത്,വന്‍ സ്വര്‍ണശേഖരം തന്നെ ഇവിടങ്ങളിലുണ്ടെന്നാണ് സൂചന.