സെക്രട്ടേറിയററിനു മുന്നിൽ സമരം തുടങ്ങി ഹർഷിന

തിരുവനന്തപുരം: സർക്കാർ ആശുപത്രിയിലെ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ സെക്രട്ടറിയേറ്റിനു മുൻപിൽ സമരം ആരംഭിച്ച് കോഴിക്കോട് സ്വദേശി ഹർഷിന. സമരപന്തലിൽ എത്തിയ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഹർഷിനയ്ക്ക് പിന്തുണ അറിയിച്ചു.

നീതി തേടിയുള്ള തന്റെ സമരം 86 ദിവസം പിന്നിട്ടിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്താൻ തീരുമാനിച്ചതെന്ന് ഹർഷിന വ്യക്തമാക്കി. മന്ത്രിമാർ തന്നെ കാണാത്തതു കൊണ്ടാണോ നീതി വൈകുന്നതെന്ന് അറിയില്ല. സെക്രട്ടറിയേറ്റിനു മുന്നിൽ നിന്നാൽ അവർ കാണുമായിരിക്കുമെന്നും ഹർഷിന പറഞ്ഞു.

തന്റെ വയറ്റിൽ നിന്നും കത്രിക നീക്കം ചെയ്തിട്ട് സെപ്റ്റംബർ 17 ന് ഒരു വർഷം തികയും. 86 ദിവസമായി താൻ തെരുവിലാണെന്നും ഹർഷിന പറഞ്ഞു. അതേസമയം, ഹർഷിനിയ്ക്ക് നീതി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു.

വയനാട്ടിൽ എത്തിയ രാഹുൽ ഗാന്ധിയെ ഹർഷിന കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് ഹർഷിനയുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഭാവിയിൽ ഇത്തരം വീഴ്ച്ചകൾ ആവർത്തിക്കാതിരിക്കാൻ മതിയായ നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.