ഡോ ജോസ് ജോസഫ് .
പ്രേക്ഷക ശ്രദ്ധ നേടിയ ജോസഫ് , മികച്ച തിരക്കഥക്കുള്ള ദേശീയ അവാർഡ് നേടിയ നായാട്ട്, കുഞ്ചാക്കോ ബോബൻ്റെ ഹിറ്റ് ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടി എന്നീ ചിത്രങ്ങൾക്കു ശേഷം ഷാഹി കബീർ തിരക്കഥയഴുതിയ മറ്റൊരു പോലീസ് സ്റ്റോറിയാണ് റോന്ത്.
ഇലവീഴാ പൂഞ്ചിറയ്ക്കൂ ശേഷം ഷാഹി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് റോന്ത്.മുൻ പോലീസ് ഓഫീസർ കൂടിയായ ഷാഹിയുടെ പോലീസിംഗിനെ കുറിച്ചുള്ള അനുഭവങ്ങളും കാഴ്ച്ചപ്പാടുകളും നിറഞ്ഞ തിരക്കഥയാണ് റോന്തിൻ്റെ കരുത്ത്.
ഡെൻസൽ വാഷിംഗ്ടണ് 2002 ലെ ഏറ്റവും മികച്ച നടനുള്ള ഓസ്കാർ നേടികൊടുത്ത ‘ട്രെയിനിംഗ് ഡേ’ എന്ന ഹോളിവുഡ് ചിത്രത്തിൽ രണ്ട് പോലീസുകാർ ഒരു വാഹനത്തിൽ സഞ്ചരിക്കുമ്പോഴുള്ള അനുഭവങ്ങളായിരുന്നു പ്രമേയം.
അൻ്റോയിൻ ഫുക്വ സംവിധാനം ചെയ്ത ട്രെയിനിംഗ് ഡേയിലേതു പോലെ റോന്തിലും കുറഞ്ഞ സമയത്തിനുള്ളിൽ രണ്ട് പൊലീസുകാർ പോലീസ് ജീപ്പിൽ നടത്തുന്ന പട്രോളിംഗിനിടെ നേരിടേണ്ടി വരുന്ന അനുഭവങ്ങളാണ് പ്രമേയം.
രണ്ട് പോലീസ് ഓഫീസർമാരെ ചുറ്റിപ്പറ്റിയാണ് റോന്തിൻ്റെ കഥയും പുരോഗമിക്കുന്നത്.പുറമെ കാണുന്ന പോലീസും യഥാർത്ഥ പോലീസിംഗും രണ്ടാണെന്നു പറയുന്ന റിയലിസ്റ്റിക് പോലീസ് സ്റ്റോറിയാണ് റോന്ത്.ഒപ്പം പോലീസ് നടപടി ക്രമങ്ങളുടെ ഡ്രാമയും.
നായാട്ടിലേതു പോലെ റോന്തിലും നിസ്സാരമെന്ന് കരുതി തളളിക്കളയുന്ന ചില സംഭവങ്ങൾ ഉരുണ്ടു കൂടി അവസാനം പ്രധാന കഥാപാത്രങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു. നായാട്ടിനെ കുറിച്ചുള്ള ചില റെഫറൻസുകളും റോന്തിൽ കാണാം. എന്നാൽ നായാട്ടു പോലെ തീക്ഷ്ണമായ ഡ്രാമയല്ല റോന്ത്. ചെറിയ സംഭവങ്ങൾ കൃത്യമായി ഇണക്കി ചേർത്ത് അധികം ട്വിസ്റ്റുകളോ നാടകീയതയോ ഇല്ലാതെയാണ് ഷാഹി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
ജോസഫിലും നായാട്ടിലും കണ്ടതു പോലെ സാധാരണക്കാരാണ് റോന്തിലെ പോലീസുകാരും. പത്തിരുപത്തിയഞ്ചു കൊല്ലം സർവ്വീസുള്ള ഗ്രേഡ് എസ് ഐ യോഹന്നാനും (ദിലീഷ് പോത്തൻ), ജൂണിയറായ സി പി ഒ ദിൻനാഥുമാണ് (റോഷൻ മാത്യൂസ് ) പ്രധാന കഥാപാത്രങ്ങൾ.
കണ്ണൂർ ധർമ്മശാല പോലീസ് സ്റ്റേഷനിലാണ് ഇരുവർക്കും ജോലി. യോഹന്നാനെ ഒരു കൊലപാതക കേസിൽ അറസ്റ്റു ചെയ്യുന്നതോടെയാണ് ചിത്രത്തിൻ്റെ തുടക്കം.യോഹന്നാനെ കോടതിയിലേക്കു കൊണ്ടു പോകുമ്പോൾ പോലീസുകാർ റോഡിലെ രക്തക്കറകൾ കഴുകി വൃത്തിയാക്കുന്നതു കാണാം. ക്ലൈമാക്സിലും ഈ ദൃശ്യം ആവർത്തിക്കുന്നു. ഇതിനിടയ്ക്കൽ എന്തു സംഭവിച്ചുവെന്ന് സംവിധായകൻ ഫ്ലാഷ് ബാക്കിലൂടെ ലീനിയറായി പറയുന്നു.
ക്രിസ്തുമസ്സ് കാലത്തെ ഒരു രാത്രിയിലാണ് റോന്തിൻ്റെ കഥ നടക്കുന്നത്. വൈകുന്നേരവും രാത്രിയുമായി പട്രോളിംഗിനിറങ്ങുകയാണ് യോഹന്നാനും ദിൻനാഥനും. ദിൻനാഥാണ് ഡ്രൈവർ.മകൾക്ക് (നന്ദൂട്ടി) കടുത്ത പനിയാണെന്നു കണ്ടു കൊണ്ടാണ് അയാൾ നൈറ്റ് ഡ്യൂട്ടിക്ക് വീട്ടിൽ നിന്നും ഇറങ്ങിയത്.
ഭാര്യക്കും (കൃഷ കുറുപ്പ്) അമ്മക്കുമൊപ്പമാണ് താമസം. പ്രാരാബ്ദക്കാരനാണ്. റോന്തു ചുറ്റുന്നതിനിടയിൽ ലോട്ടറി എടുക്കുന്നതാണ് ഹോബി.ഡിപ്രഷൻ കാരണം മാനസിക രോഗിയാണ് യോഹന്നാൻ്റെ ഭാര്യ സലോമി (ലക്ഷ്മി മേനോൻ). ഓഫ് എടുത്ത് ക്രിസ്തുമസിന് ഭാര്യയോടൊപ്പം രണ്ട് മൂന്നു ദിവസം കഴിയാമെന്ന പ്രതീക്ഷയിലാന്ന് അയാൾ രാത്രി റോന്തിന് ഇറങ്ങുന്നത്.
റോന്തു ചുറ്റുന്ന പോലീസ് വാഹനത്തിലേക്ക് തുടർച്ചയായി എത്തുന്ന സന്ദേശങ്ങൾ. വിശ്രമമില്ലാതെ ഓരോ സ്ഥലത്തും ഓടി എത്തണം. പുറമെ കാണുന്നതു പോലെയല്ല, അതി കഠിനമാണ് സാധാരണ പോലീസുകാരൻ്റെ ജോലി. ക്രൈം ഉണ്ടാകാതെ നോക്കാനാണ് പട്രോളിംഗ്.പോലീസിൻ്റെ ഇടി പേടിച്ചാണ് നാട്ടിൽ ക്രൈം കുറഞ്ഞിരിക്കുന്നതെന്നാണ് യോഹന്നാൻ്റെ ഭാഷ്യം.
എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം ആക്ഷൻ ഹീറോ ബിജുവും പല സാഹചര്യങ്ങളിലുള്ള പോലീസ് നടപടി ക്രമങ്ങൾ കാണിക്കുന്നുണ്ട്.എന്നാൽ റോന്തിൽ ഇത് കൂടുതൽ റിയലിസ്റ്റിക്കാണ്. മന്ത്രിക്ക് പൈലറ്റ് വാഹനമായി പോകുന്നതു മുതൽ ആത്മഹത്യയും ഭ്രാന്തും വാഹനാപകടവും വരെയുള്ള വൈവിധ്യമേറിയ സംഭവ പരമ്പരകളിലെ .പോലീസുകാരുടെ പെരുമാറ്റം റിയലിസ്റ്റിക്കായി റോന്തിൽ ചിത്രീകരിച്ചിരിക്കുന്നു.
സ്വഭാവത്തിൽ വിരുദ്ധ ധ്രുവങ്ങളിലാണ് യോഹന്നനാനും ദിൻനാഥും. സത്യസന്ധമായി ജോലി ചെയ്യണമെന്ന ആഗ്രഹക്കാരനാണ് ദിൻനാഥ്. കർക്കശക്കാരനും ദേഷ്യക്കാരനുമാണ് യോഹന്നാൻ. പോലീസും കമ്മ്യൂണിസവും ഒത്തു പോകില്ലെന്നാണ് അയാളുടെ അഭിപ്രായം.
ഒരേ സാഹചര്യങ്ങളിൽ പല തരത്തിലാണ് അയാളുടെ പെരുമാറ്റം. സീനിയോറിറ്റിയുടെ മേധാവിത്വം കാണിക്കുകയും അതെ സമയം ദിൻനാഥിന് ഉപദേശം നൽകുകയും ചെയ്യുന്നുണ്ട് അയാൾ. വീട്ടിലെത്തുമ്പോഴും കുഞ്ഞുങ്ങളെ കാണുമ്പോഴും മറ്റൊരു സ്വഭാവമാണ്. ഒരു രാത്രി കൊണ്ട് ഒരാളുടെ സ്വഭാവം മനസ്സിലാക്കാനാവില്ലെങ്കിലും ചിത്രത്തിൻ്റെ ക്ലൈമാക്സിനോടടുക്കുമ്പോൾ യോഹന്നാൻ എന്ന കഥാപാത്രത്തിൻ്റെ മിഴിവ് കൂടുന്നു.
കോളണിയിലെ പുതു ക്രിസ്ത്യാനി നവീനുമായി ബന്ധപ്പെട്ട സംഭവം നായാട്ടിനെ ഓർമ്മിപ്പിക്കും.നാധാരണ പോലീസുകാരൻ്റെ ജീവിത യാഥാർത്ഥ്യങ്ങളോടൊപ്പം പോലീസിലെ പുഴുക്കുത്തുകളെയും റോന്ത് തുറന്നു കാട്ടുന്നു.
ജാതി, മതം, സമ്പത്ത്, രാഷ്ട്രീയം തുടങ്ങിയവയ്ക്കു വഴങ്ങുന്ന വികലമായ പോലീസിംഗിലേക്കുള്ള സഞ്ചാരം കൂടിയാണ് റോന്ത്. രാത്രിയുടെ ഇരുളിൽ നഗര-ഗ്രാമ വീഥികളിലൂടെയുള്ള യാത്രക്കിടയിൽ ഡിപ്രഷൻ, ഭ്രാന്ത് ,ആത്മഹത്യ തുടങ്ങിയ മാനുഷികാവസ്ഥകളിലേക്കും ‘വെളിച്ചം വീശുന്നുണ്ട് റോന്ത്.
പോലീസിൻ്റെ ഏറ്റവും വലിയ ശത്രു പോലീസ് തന്നെയാണെന്നാണ് റോന്തിലൂടെ ഷാഹി കബീർ പറയുന്നത്. 25 വർഷത്തെ പോലീസിംഗ് പരിചയത്തിൻ്റെ തീച്ചൂളയിൽ പരുവപ്പെടുത്തിയെടുത്ത യോഹന്നാനായി ദിലീഷ് പോത്തൻ നിറഞ്ഞാടി.ദിലീഷ് പോത്തൻ്റെ ഇതു വരെയുള്ള കഥാപാത്രങ്ങളിൽ ഏറ്റവും മികച്ചതാണ് യോഹന്നാൻ. നോട്ടത്തിലും ഭാവത്തിലുമെല്ലാം ദിലീഷ് പോത്തൻ യോഹന്നാനായി മാറി.
പോലീസിംഗിലെ കുടിലതകൾ അറിയാത്ത, സത്യസന്ധമായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന തുടക്കക്കാരൻ ദിൻനാഥിനെ റോഷൻ മാത്യൂസും ഉളളിൽ തട്ടും വിധം ഭംഗിയായി അവതരിപ്പിച്ചു ലക്ഷ്മി മേനോൻ്റെ സലോമിയും ഉള്ളിൽ തട്ടും പോലീസ് വേഷത്തിൽ എത്തിയ താരങ്ങളും മറ്റ് പുതുമുഖ താരങ്ങളും നന്നായി. സുധി കോപ്പ, രാജേഷ് മാധവൻ തുടങ്ങിയവർക്ക് കാര്യമായൊന്നും ചെയ്യാനില്ല.
കൊമേഴ്സ്യൽ ചേരുവകളില്ലാതെ ഉള്ളുലയ്ക്കും വിധം റോന്ത് അണിയിച്ചൊരുക്കുന്നതിൽ രചയിതാവും സംവിധായകനുമായ ഷാഹി കബീർ വിജയിച്ചു. ഇരുളും വെളിച്ചവും ഇടകലർന്ന രാത്രി ദൃശ്യങ്ങൾ മനേഷ് മാധവിൻ്റെ ക്യാമറ ഭംഗിയായി ഒപ്പിയെടുത്തു.അനിൽ ജോൺസന്റെ പശ്ചാത്തല സംഗീതവും കൊള്ളാം.
ഫെസ്റ്റിവല്‍ സിനിമാസിന്റെ ബാനറില്‍ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്ചേഴ്സിനു വേണ്ടി വിനീത് ജെയിനും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ടൈംസ് ഗ്രൂപ്പിൻ്റെ സബ്സിഡിയറി കമ്പനിയായ ജംഗ്ളി പിക്ച്ചേഴ്സ് നിർമ്മാണ പങ്കാളിയാകുന്ന ആദ്യ മലയാള ചിത്രമാണ് റോന്ത്.
——————————————————————————
(കേരള കാർഷിക സർവ്വകലാശാലയുടെ തൃശൂർ വെളളാനിക്കര കാർഷിക കോളേജ് മുൻ പ്രൊഫസറാണ് ലേഖകൻ)
——————————————————————-
കൂടുതല്‍ വാര്‍ത്തകള്‍ക്കായി
http://www.newsboardindia.com
സന്ദര്‍ശിക്കുക