മണിപ്പൂരിലെ സ്ഥിതി ആശങ്കാജനകം: അരുന്ധതി റോയ്

In Editors Pick, ഇന്ത്യ
August 07, 2023

തൃശ്ശൂര്‍: മണിപ്പൂരില്‍ സ്ത്രീകളെ മാനഭംഗപ്പെടുത്താന്‍ സ്ത്രീകള്‍ തന്നെ ആഹ്വാനം ചെയ്യുന്ന ദുരന്ത സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നതെന്ന്പ്രശസ്ത സാഹിത്യകാരി അരുന്ധതി റോയ്. അവിടെ നടക്കുന്നത് വംശീയ ഉന്മൂലനമാണെന്ന് അവര്‍ പറഞ്ഞു. തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ നവമലയാളി സാസ്‌കാരിക പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

25 വര്‍ഷം മുന്‍പ് എഴുതിത്തുടങ്ങിയ മുന്നറിയിപ്പുകള്‍ ഇപ്പോള്‍ തീയായി മാറി. രാജ്യത്ത് കലാപം പടരുമ്‌ബോള്‍ തലേരാത്രി അത്താഴത്തിന് അപ്പം തിന്ന കഥയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളമ്പുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു.

അതേസമയം മണിപ്പൂരിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി വീണ്ടും അക്രമസംഭവങ്ങള്‍ സജീവമായി. ബിഷ്ണുപൂര്‍ ജില്ലയിലെ മെയ്തീ ഭൂരിപക്ഷ മേഖലയില്‍ പിതാവും മകനും അടക്കം മൂന്ന് ഗ്രാമീണരെ അജ്ഞാതര്‍ ഇന്നലെ കൊലപ്പെടുത്തിയിരുന്നു.

ഉഖ തമ്ബക് ഗ്രാമത്തില്‍ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.അടുത്തടുത്ത വീടുകളില്‍ ഉറങ്ങുകയായിരുന്ന മൂന്ന് പേരെയും വെടിവെച്ച ശേഷം വാളുകൊണ്ട് വെട്ടി ക്രൂരമായാണ് കൊലപ്പെടുത്തിയത്. മൂന്നുപേരും ദുരിതാശ്വാസ ക്യാമ്ബില്‍ നിന്ന് വീടുകളില്‍ തിരിച്ചെത്തിയതാണ്.പ്രതിഷേധിച്ച രോഷാകുലരായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചു.

കുക്കികളുടെ നിരവധി വീടുകള്‍ കത്തിച്ചു. കുക്കികളും സേനയും തമ്മിലുണ്ടായ വെടിവയ്പില്‍ ഒരു കമാന്‍ഡോയ്ക്ക് പരിക്കേറ്റു. അക്രമങ്ങള്‍ കാരണം ഇംഫാലില്‍ കര്‍ഫ്യൂ നീട്ടി.