ഇ.പി.ജയരാജന്‍ ബിജെപിയിലേക്ക് പോകും : കെ. സുധാകരൻ

കണ്ണൂര്‍: താനല്ല, ഇടതു മുന്നണി കൺവീനർ ഇ പി ജയരാജനാണ് ബി ജെ പിയിലേയ്ക്ക് പോകാൻ ചർച്ച നടത്തിയതെന്ന് കെ പി സി സി പ്രസിഡണ്ടും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ.സുധാകരന്‍ ആരോപിച്ചു.

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനുമായി ജയരാജൻ ഗള്‍ഫില്‍വച്ച്‌ ചര്‍ച്ച നടത്തി.കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായും സംസാരിച്ചു. ഗവര്‍ണര്‍ സ്ഥാനം നല്‍കാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ പാർടിയിൽ നിന്നുള്ള ഭീഷണി വന്നതുമൂലമാണ് ജയരാജന് പിന്മാറേണ്ടി വന്നത്.

എം.വി.ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായ ശേഷം ജയരാജൻ അസ്വസ്ഥനാണെന്നും സുധാകരന്‍ പറഞ്ഞു.കോടിയേരി ബാലകൃഷ്ണന് ശേഷം താന്‍ സി പി എം പാര്‍ട്ടി സെക്രട്ടറിയാകുമെന്നാണ് ജയരാജൻ കരുതിയിരുന്നത്. ഇത് സാധിക്കാതെ വന്നതിന്‍റെ നിരാശയുണ്ട്. ഇക്കാര്യം പലരോടും ഇപി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായും അദ്ദേഹത്തിന് നല്ല ബന്ധമില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.