ന്യൂഡൽഹി: രാജ്യത്ത് ക്രൈസ്തവ മത വിശ്വാസികൾക്ക് എതിരായ ആക്രമണങ്ങൾ വർധിക്കുന്നു. ഈ വർഷം അത് ആക്രമണങ്ങളുടെ എണ്ണം റെക്കോർഡ് ഉയരത്തിലെത്തി. നവംബർ അവസാനത്തോടെ 745 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തെന്ന് ഡൽഹി ആസ്ഥാനമായുള്ള യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം അറിയിച്ചു.
ഒരു ദിവസം രണ്ടിലധികം സംഭവങ്ങളെന്നാണ് കണക്ക്.വർഗീയ കാരണങ്ങളാൽ ആക്രമണങ്ങൾ നേരിടുന്ന,ന്യൂനപക്ഷ സമുദായത്തിലെ വ്യക്തികളെ സഹായിക്കുന്ന ഹെൽപ്പ് ലൈനിലാണ് 745 പരാതികൾ വന്നത്. മണിപ്പൂരിലെ സംഭവങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ല.
പല കേസുകളും പുറത്തറിയാതെ പോകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 2014 മുതൽ ക്രിസ്ത്യാനികൾക്കെതിരായ അക്രമ സംഭവങ്ങൾ വർഷം തോറും കുത്തനെ വർധിച്ചുവരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
ഹെൽപ്പ്‌ലൈനിന് ലഭിച്ച പരാതികൾ പ്രകാരം, 2014 ൽ 127, 2015 ൽ 142, 2016 ൽ 226, 2017 ൽ 248, 2018 ൽ 292, 2019 ൽ 328, 2020 ൽ 279, 2021 ൽ 505, 2022 ൽ 601, 2023 ൽ 734 സംഭവങ്ങൾ ഉണ്ടായി. 2024 ൽ നവംബർ അവസാനം വരെ 745 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു എന്നും യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം പറയുന്നു.
രാജ്യത്തിനകത്ത് ക്രിസ്ത്യാനികൾക്കെതിരായ പീഡനങ്ങൾ അന്വേഷിക്കാൻ ദേശീയ തലത്തിലുള്ള സംഘം രൂപവൽക്കരിക്കണമെന്ന് ഫോറം സർക്കാരിനോട് ആവശ്യപ്പെട്ടു.ബംഗ്ലാദേശിലെ ന്യൂനപക്ഷം ആക്രമിക്കപ്പെട്ടപ്പോൾ, ബംഗ്ലാദേശ് സർക്കാരുമായി ചർച്ച നടത്താൻ കേന്ദ്ര ഗവൺമെന്റ് സെക്രട്ടറി തലത്തിൽ നിന്നുള്ള ഒരു പ്രത്യേക സംഘത്തെ അയച്ചുവെന്ന് അവർ ചൂണ്ടിക്കാട്ടി.
ജനസംഖ്യയുടെ ഏകദേശം 2.3 ശതമാനം വരുന്ന ക്രിസ്ത്യാനികൾക്കെതിരായ കുറ്റകൃത്യങ്ങൾ സർക്കാർ അവഗണിക്കുകയാണെന്ന് പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പിയുസിഎൽ) യുടെ ഒരു റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് ഫോറം പറയുന്നു.