ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് കേസിൽ പ്രിയങ്കാ ഗാന്ധിയും

ന്യൂഡൽഹി : കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ പേര് ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേററ് സമർപ്പിച്ച കുററപത്രത്തിൽ പരാമർശിക്കുന്നു.

ഹരിയാന ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ചാര്‍ജ് ഷീറ്റിലാണ് പ്രിയങ്കയുടെ പേരും ചേര്‍ത്തിരിക്കുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റ് എച്ച് എല്‍ പഹ്‌വയില്‍ നിന്ന് പ്രിയങ്ക ഗാന്ധി 2006ല്‍ ഹരിയാനയിലെ ഫരീദാബാദിലെ അഞ്ച് ഏക്കര്‍ കൃഷിയിടം വാങ്ങുകയും ഇതേ ഭൂമി 2010ല്‍ ഇയാള്‍ക്ക് തന്നെ വില്‍ക്കുകയും ചെയ്‌തെന്നാണ് കുററപത്രത്തിൽ പറയുന്നത്.

ഹരിയാന ഭൂമി തട്ടിപ്പ് കേസില്‍ റോബര്‍ട് വാദ്രയുമായി അടുത്ത ബന്ധമുള്ള സി സി തമ്പിയെ പ്രതിചേര്‍ത്തതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയെക്കുറിച്ചും ചാര്‍ജ് ഷീറ്റില്‍ ഇഡി പരാമര്‍ശിച്ചിരിക്കുന്നത്. വിവിധ അന്വേഷണ ഏജന്‍സികള്‍ തിരയുന്ന ആയുധ കച്ചവടക്കാരന്‍ സഞ്ജയ് ഭന്‍ഡാരിയുമായി ബന്ധമുള്ള ബിസിനസുകാരനാണ് മലയാളിയായ തമ്പി.

കള്ളപ്പണം വെളുപ്പിക്കൽ, വിദേശനാണ്യ വിനിമയ നിയമങ്ങളുടെ ലംഘനം, ഔദ്യോഗിക രഹസ്യ വിവരം ചോർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഭണ്ഡാരിക്കെതിരെയുള്ളത്. 2016-ൽ ഭണ്ഡാരി യുകെയിലേക്ക് കടന്നു.

പഹ്‌വ മുഴുവന്‍ പണവും വാങ്ങാതെ പ്രിയങ്കയ്ക്കും തമ്പിക്കും 2006ല്‍ ഭൂമി നല്‍കിയെന്നും 2010ല്‍ ഇത് തിരികെ വാങ്ങിയെന്നും ചാര്‍ജ് ഷീറ്റില്‍ പറയുന്നു. റോബര്‍ട് വാദ്രയും തമ്പിയും തമ്മിലുള്ള ബന്ധം അന്വേഷിച്ചു വരികയാണെന്നും വാദ്രയുടെ ലണ്ടനിലെ ഭൂമി ഇടപാടുകളെ സംബന്ധിച്ചും അന്വേഷണം നടക്കുന്നതായി ഇഡി കഴിഞ്ഞദിവസം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.