ബി ജെ പി വാഗ്ദാനം: തിരഞ്ഞെടുപ്പുകൾ ഒന്നിച്ച്: പൊതുവ്യക്തി നിയമം ഉറപ്പ്

ന്യൂഡൽഹി: തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ബിജെപിയുടെ പ്രകടന പത്രിക പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പത്രിക പുറത്തിറക്കി.എല്ലാ വിഭാഗം ജനങ്ങൾക്കും ബാധകമാവുന്ന ഏക വ്യക്തി നിയമം നടപ്പാക്കുമെന്ന് പത്രിക ഉറപ്പ് നൽകുന്നു.

ലോക്‌സഭ, നിയമസഭ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയിലേയ്ക്കുള്ള തിരഞ്ഞെടുപ്പുകൾ ഒന്നിച്ചാക്കും. അഞ്ച് വർഷം കൂടി സൗജന്യ റേഷന്‍ സംവിധാനം തുടരും.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, ധനനിർമല സീതാരാമന്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ ഡല്‍ഹിയിലെ പാർട്ടി ആസ്ഥാനത്തായിരുന്നു പത്രിക പുറത്തിറക്കിയത്.

രാജ്യത്തെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കുമെന്നും ആഗോള ഉല്‍പാദന കേന്ദ്രമാക്കുമെന്നും പത്രിക പറയുന്നു.2036 ഒളിമ്പിക്സ്‍ ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങള്‍ ഊർജിതമാക്കും.ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കും. ആഗോള തലത്തില്‍ രാമായണ ഉത്സവം സംഘടിപ്പിക്കും.

മുദ്ര യോജന ലോണ്‍ 10 ലക്ഷം രൂപയില്‍നിന്ന് 20 ലക്ഷമാക്കി ഉയർത്തും. കോടിക്കണക്കിന് കുടുംബങ്ങൾക്ക് വൈദ്യുതി സൗജന്യമാക്കാന്‍ നടപടി സ്വീകരിക്കും. വൈദ്യുതിയില്‍നിന്ന് വരുമാനം കണ്ടെത്താനുള്ള മാർഗങ്ങൾ സൃഷ്ടിക്കും.

എഴുപതിനു മുകളില്‍ പ്രായമുള്ളവരെ ആയുഷ്മാന്‍ ഭാരത് യോജനയില്‍ ഉള്‍പ്പെടുത്തും. ഈ പ്രായവിഭാഗത്തിലുള്ളവർക്ക് അഞ്ച് ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭ്യമാക്കും. ട്രാന്‍സ്‍ജെന്‍ഡർ വിഭാഗത്തെ ആയുഷ്മാന്‍ ഭാരത് സ്കീമില്‍ ഉള്‍പ്പെടുത്തും. ഭിന്നശേഷിക്കാർക്ക് പിഎം ഹൗസിങ് സ്കീമില്‍ മുന്‍ഗണ നല്‍കും.

രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും വന്ദേ ഭാരത് ട്രെയിന്‍ സൗകര്യം ലഭ്യമാക്കും. ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും കിഴക്കന്‍ ഇന്ത്യയിലും ബുള്ളറ്റ് ട്രെയിന്‍ സർവീസ് ആരംഭിക്കും. ഇതിനായുള്ള സർവേ ഉടന്‍ തുടങ്ങും. കർഷകർക്കുള്ള പിഎം കിസാന്‍ നിധി ആനുകൂല്യങ്ങള്‍ തുടരും.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്കായി മൂന്ന് കോടി വീടുകള്‍ കൂടി നിർമിച്ച് നല്‍കും. പൈപ്പുകള്‍ വഴി എല്ലാ വീടുകളിലും കുറഞ്ഞ നിരക്കില്‍ പാചക വാതകം വിതരണം ചെയ്യും. നഗരങ്ങളെ മാലിന്യ കൂമ്പാരത്തില്‍നിന്ന് മുക്തമാക്കുമെന്നും പത്രിക പറയുന്നു.